ന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തിന് ഉടൻ ഓർഡിനൻസ് ഇറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുവർഷദിനത്തിൽ ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നിലപാടുകൾ വ്യക്തമാക്കിയത്. നോട്ട് നിരോധനം ആലോചിച്ചെടുത്ത തീരുമാനമാണെന്നും മിന്നലാക്രമണം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയ നരേന്ദ്ര മോദി അഭിമുഖത്തിൽ പ്രതിപക്ഷത്തെ വിമർശിക്കുന്നുമുണ്ട്. രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ ഉടൻ ഓർഡിനൻസ് ഇറക്കില്ല. സുപ്രീംകോടതി വിധി വന്ന ശേഷമേ ഓർഡിനൻസ് പരിഗണിക്കൂവെന്നും ഭരണഘടനാ പരിധിയിൽ നിന്ന് കൊണ്ട് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അഭിഭാഷകരാണ് വിധി വൈകിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. നോട്ട് നിരോധനം പെട്ടെന്നുള്ള തീരുമാനമായിരുന്നില്ലെന്നും കള്ളപ്പണം തടയുന്നതിനു വേണ്ടി ആലോചിച്ച് സ്വീകരിച്ച നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ആർബിഐ മുൻ ഗവർണർ ഊർജിത് പട്ടേലിനു മേൽ ഒരു സമ്മർദ്ദവും ചെലുത്തിയിരുന്നില്ല. ഊർജിത് സമർത്ഥനായ ഉദ്യോഗസ്ഥനായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഏഴുമാസം മുമ്പ് തന്നെ രാജിക്കാര്യം അറിയിച്ചിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്ഥാനിൽ മിന്നലാക്രമണം നടത്താനുള്ള തീരുമാനം വെല്ലുവിളി നിറഞ്ഞതായിരുന്നു. സൈനികരുടെ സുരക്ഷയ്ക്കും ജീവനുമായിരുന്നു മുൻതൂക്കം. സുരക്ഷ മുൻനിർത്തി ആക്രമണ തീയതി രണ്ട് തവണ മാറ്റി വെച്ചതായും അഭിമുഖത്തിൽ പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.