തമിഴ്നാട്ടിലെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. മധുരൈ മേഖല ചീഫ് മുഹമ്മദ് ഖൈസർ പിടിയിൽ. പളനിയിലെ പരിശോധനയ്ക്കിടയിലാണ് അറസ്റ്റ്. കൂടാതെ ചെന്നൈ, മധുരൈ, ട്രിച്ചി, തേനി എന്നീ ജില്ലകളിലും റെയ്ഡ് നടന്നു. നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധം പുലർത്തുന്നുവെന്ന് സംശയിക്കുന്നവരുടെ വീടുകളിലും പരിശോധന നടത്തി.
തമിഴ്‌നാട് പൊലീസുമായി ചേർന്ന് വിവിധ ജില്ലകളിൽ ഒരേസമയമാണ് എൻ ഐ എയുടെ വിവിധ സംഘങ്ങൾ പരിശോധന നടത്തിയത്. മധുരയിൽ എസ്.ഡി.പി.ഐ നേതാവ് അബ്ബാസിന്റെയും പ്രവർത്തകരുടെയും വീടുകളിൽ റെയ്ഡ് നടന്നു. തേനിയിൽ കമ്പം മെട്ടു കോളനിയിലെ വിവിധ വീടുകളിലും റെയ്ഡ് നടത്തി. എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി സാദിഖിന്റെ വീട്ടിൽ നിന്ന് വിവിധ രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു.
മധുരൈ തൊപ്പക്കുളത്ത് അഡ്വക്കേറ്റ് മുഹമ്മദ് യൂസഫിന്റെ വീട്ടിൽ റെയ്ഡ് നടന്നു. പിഎഫ്ഐയുമായി സാമ്പത്തിക ഇടപാട് നടത്തിയതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിവിധയിടങ്ങളിലായി ചില പ്രവർത്തകരെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിരാവിലെയാണ് റെയ്ഡ് ആരംഭിച്ചത്, കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ പി എഫ് ഐ പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ പരിശോധന നടത്തിയ എൻ ഐ എ സംഘം രേഖകളും ആർട്ടിക്കിളും ഡിജിറ്റൽ ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തിരുന്നു. അഞ്ചുമാസങ്ങൾക്ക് ശേഷമാണ് വീണ്ടും കേന്ദ്ര ഏജൻസി പരിശോധന നടത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.