ന്യൂഡൽഹി: ന്യൂസിലാൻഡിലെ രണ്ട് പള്ളികളിലുണ്ടായ വെടിവയ്പ്പിന് പിന്നാലെ ഇന്ത്യൻ വംശജരായ ഒമ്പത് പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. ന്യൂസിലാൻഡിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഇടങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കിയിരിക്കുന്നു.
കാണാതായ ഇന്ത്യക്കാരെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും മനുഷ്യ സമൂഹത്തിനു നേരെ ഉണ്ടായ കൂട്ടക്കുരുതിയാണ് ന്യൂസിലാൻഡ് വെടവയ്പ്പെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. ന്യൂസിലാന്‍ഡിലെ രണ്ട് പള്ളികളിലുണ്ടായ വെടിവയ്പ്പിൽ 49 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് ഗുരുതരമായി പരുക്കേറ്റു. സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മുസ്ലിംപള്ളിയിലും ലിൻവുഡ് പള്ളിയിലുമാണ് വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ആക്രമണം ഉണ്ടായത്.
also read: ന്യൂസിലാൻഡിൽ നടന്നത് ഏറ്റവും ഹീനമായ കുറ്റകൃത്യം: UAE പ്രസിഡന്റ്
ആക്രമണത്തിൽ കൊല്ലപ്പെട്ടവരും പരുക്കേറ്റവരും ഏതൊക്കെ രാജ്യക്കാരാണെന്ന് സ്ഥരീകരിച്ചിട്ടില്ല. കാണാതായവരുടെ കുടുംബക്കാരുമായും സുഹൃത്തുക്കളുമായും ഇന്ത്യൻ സ്ഥാനപതി ബന്ധപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ നിന്നും മറ്റുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒമ്പത് ഇന്ത്യക്കാരെ കാണാതായതായി അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തിനിരയായവരെ കുറിച്ച് ശനിയാഴ്ചയേ വ്യക്തമായ വിവരം ലഭിക്കുകയുള്ളു.
ആക്രമണവുമായി ബന്ധപ്പെട്ട് കാണാതായ ഇന്ത്യക്കാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ന്യൂസിലാൻഡ് അധികൃതരുമായി ബന്ധപ്പെട്ട് കൊണ്ട് ഇരിക്കുകയാണെന്നും കൃത്യവും വിശ്വസനീയവുമല്ലാത്ത വിവരം ലഭിക്കാതെ മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
മുസ്ലിം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mosque attack, Terror attack, Terrorism