'നോമ്പ് വിവാദത്തില്‍ ആരും വിധികര്‍ത്താവാകണ്ട'; മുഹമ്മദ് ഷമിയെ പിന്തുണച്ചും മുസ്ലിം പണ്ഡിതന്‍മാര്‍
- Published by:Nandu Krishnan
- news18-malayalam
Last Updated:
റമദാന്‍ സമയത്ത് ഷമി നോമ്പെടുത്തില്ലെന്ന മുസ്ലീം പുരോഹിതന്റെ പരാമര്‍ശമാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്
ബൗളര്‍ മുഹമ്മദ് ഷമി റമദാന്‍ സമയത്ത് നോമ്പെടുത്തില്ലെന്ന മുസ്ലീം പുരോഹിതന്റെ പരാമര്‍ശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ ഷമി എനര്‍ജി ഡ്രിങ്ക് പോലെയുള്ള വെള്ളം കുടിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ വ്യാപകമായതോടെ ഷമിയെ വിമര്‍ശിച്ച് നിരവധി മുസ്ലീം പണ്ഡിതന്‍മാര്‍ രംഗത്തെത്തി. അഖിലേന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദിന്‍ റസ്വി വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് വിവാദം കൊഴുത്തത്. ശരിയത്ത് നിയമത്തിന് മുന്നില്‍ ഷമി തെറ്റുകാരനാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും റസ്വി പറഞ്ഞു.
എന്നാല്‍ മുഹമ്മദ് ഷമിയെ പിന്തുണച്ച് ഒരു കൂട്ടം മുസ്ലീം പണ്ഡിതന്‍മാരും രംഗത്തെത്തിയതോടെ വിവാദം ആളിക്കത്തുകയാണ്.
'അല്ലാഹുവും ഷമിയും തമ്മിലുള്ള വിഷയം'
മുഹമ്മദ് ഷമിയെ പിന്തുണച്ചെത്തിയ മുസ്ലീം പണ്ഡിതന്‍ മൗലാന ഖരി ഇഷാക് ഗോറ ചില പ്രത്യേക സാഹചര്യങ്ങളില്‍ നോമ്പ് തുറക്കാന്‍ ഇസ്ലാം അനുമതി നല്‍കുന്നുവെന്ന് പറഞ്ഞു. യുക്തിയ്ക്ക് നിരക്കുന്ന കാരണങ്ങളുടെ പേരില്‍ നോമ്പ് അനുഷ്ടിക്കാതിരിക്കാനും സാധിക്കുമെന്നും അത് പാപമല്ലെന്നും അദ്ദേഹം പറഞ്ഞു.
'' നോമ്പ് അനുഷ്ടിക്കാത്തതിന്റെ കാരണം ശരിയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിരിക്കണം,'' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അല്ലാഹുവും ഷമിയും തമ്മിലുള്ള പ്രശ്‌നമാണ് മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ വിധികര്‍ത്താവാകേണ്ട കാര്യമില്ലെന്നും ഗോറ പറഞ്ഞു.
advertisement
അജ്മീര്‍ ദര്‍ഗയിലെ ഖാദിം സെയ്ദ് അഫ്‌സാന്‍ ചിഷ്തിയും ഷമിയുടെ പ്രവര്‍ത്തിയെ ന്യായീകരിച്ചു. മൗലാന ഷഹാബുദ്ദിന്‍ റസ്വിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും വെറുതെ ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നും ചിഷ്തി പറഞ്ഞു.
'' നമ്മുടെ രാജ്യത്തിന് വേണ്ടി മത്സരിക്കുന്നയാളാണ് മുഹമ്മദ് ഷമി. ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിനായി ആളുകള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ റസ്വിയെപ്പോലുള്ളവര്‍ പബ്ലിസിറ്റിയ്ക്കായി അടിസ്ഥാനരഹിതമായ പ്രസ്താവനകളിറക്കുന്നു,'' ചിഷ്തി പറഞ്ഞു.
അതേസമയം പരമാര്‍ത്ഥ് നികേതന്‍ അധ്യക്ഷനായ പൂജ്യ സ്വാമി ചിദാനന്ദ് സരസ്വതിയും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി. മതപരമായ ആചാരവും ദേശീയ സേവനവും തമ്മില്‍ സന്തുലിതാവസ്ഥ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫഷണല്‍ രംഗത്തെ ഉത്തരവാദിത്തങ്ങള്‍ കാരണം ഉപവസിക്കാന്‍ കഴിയാത്ത കായികതാരങ്ങളെ വിമര്‍ശിക്കരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 08, 2025 6:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'നോമ്പ് വിവാദത്തില്‍ ആരും വിധികര്‍ത്താവാകണ്ട'; മുഹമ്മദ് ഷമിയെ പിന്തുണച്ചും മുസ്ലിം പണ്ഡിതന്‍മാര്‍