ശ്രീനഗർ: കശ്മീരിലെ നിയന്ത്രണങ്ങൾക്ക് അയവ് വന്നു തുടങ്ങിയെങ്കിലും പ്രമുഖ നേതാക്കളെല്ലാം തന്നെ ഇപ്പോഴും തടങ്കലിൽ തുടരുകയാണ്. കശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്യുന്ന ആർട്ടിക്കിള്‍ 370 റദ്ദു ചെയ്തു കൊണ്ടുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പായി അവിടെ കടുത്ത നിയന്ത്രണങ്ങൾ കേന്ദ്രം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ നേതാക്കളെയെല്ലാം വീട്ടു തടങ്കലിലാക്കിയിരുന്നു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയിരിക്കുകയാണ്.
Also Read-ആണവായുധ നയം: രാജ്നാഥ് സിംഗിന്റെ പ്രസ്താവന നിരുത്തരവാദിത്തപരമെന്ന് പാക് വിദേശകാര്യമന്ത്രി
ശ്രീനഗറിലെ ഗുപ്കർ റോഡിലുള്ള സർക്കാർ ഗസ്റ്റ് ഹൗസിലാണ് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള കരുതൽ തടങ്കലിൽ കഴിയുന്നത്. ഹോളിവുഡ് ചിത്രങ്ങൾ കണ്ടും ജിമ്മിൽ വ്യായാമം ചെയ്തുമാണ് ഒമർ തന്റെ തടങ്കൽ ദിനങ്ങൾ തളളിനീക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ധാരാളം ഹോളിവുഡ് ചിത്രങ്ങളുടെ ഡിവിഡികൾ ഒമറിനായി എത്തിച്ചു നൽകുന്നുണ്ട്. ഇതിന് പുറമെ ഒൻപത് ഹെക്ടറോളം ചുറ്റപ്പെട്ട കിടക്കുന്ന കൊട്ടാര സമാനമായ ഗസ്റ്റ് ഹൗസ് പരിസരത്ത് പ്രഭാത നടത്തത്തിനും അനുമതി നൽകിയിട്ടുണ്ട്. തനിക്കായി അനുവദിച്ച് നൽകിയ നോട്ട് ബുക്കിൽ ഒമർ എന്തൊക്കെയെ കുറിക്കുന്നത് കാണാമെന്നും ഗസ്റ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുസ്തക വായനയിൽ മുഴുകിയാണ് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി തന്റെ ഏകാന്ത തടങ്കൽ ജീവിതം കഴിച്ചു കൂട്ടുന്നത്. കശ്മീർ ടൂറിസം വകുപ്പിന് കീഴിലുള്ള ചഷ്മെ ഷഹിയിലാണ് മുൻ മുഖ്യമന്ത്രി കൂടിയായ മെഹബൂബയെ പാർപ്പിച്ചിരിക്കുന്നത്. മുഗൾ പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ സ്ഥലമാണിത്.
നേരത്തെ സർക്കാർ ഗസ്റ്റ് ഹൗസായ ഹരി നിവാസ് പാലസിലായിരുന്നു ഇരു നേതാക്കളെയും പാർപ്പിച്ചിരുന്നത്. എന്നാൽ ചില തര്‍ക്കങ്ങളെ തുടർന്നാണ് രണ്ട് പേരെയും രണ്ട് സ്ഥലത്താക്കിയത്. ഹരി നിവാസിൽ തന്നെ തുടരാൻ ഒമർ താത്പ്പര്യം പ്രകടിപ്പിച്ചതോടെയാണ് മെഹബൂബയെ ചഷ്മെ ഷഹിയിലേക്ക് മാറ്റിയത്.
നാഷണൽ കോൺഫറൻസ് ചെയർമാൻ ഫറൂഖ് അബ്ദുള്ളയും വീട്ടു തടങ്കലിൽ തന്നെയാണ്. ഗുപ്കർ റോഡിലുള്ള വീട്ടിൽ കനത്ത സുരക്ഷയിലാണ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമായ ഫറൂഖ് കഴിയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah, Jammu and kashmir, Jammu and kashmir map, Special status for Jammu and Kashmir