ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 മുതൽ നടത്തിയത് 21 വിദേശ യാത്രകളെന്ന് റിപ്പോർട്ട്. യാത്രകൾക്കായി ഏകദേശം 22.76 കോടി രൂപയാണ് ചെലവായതെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ രാഷ്ട്രപതി നടത്തിയത് എട്ട് വിദേശ യാത്രകൾ മാത്രമാണ്. അതിനായി ചെലവായത് ഏകദേശം 6.24 കോടി രൂപയാണ്. വിദേശകാര്യ സഹമന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ പുറത്തായത്.
രാഷ്ട്രപതിയുടെ വിദേശയാത്രകൾക്കായി ചെലവായത് 6,24,31,424 കോടി രൂപയാണ്. 22,76,76,934 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾക്കായി ചെലവായത്. കൂടാതെ കേന്ദ്ര വിദേശകാര്യമന്ത്രിയുടെ യാത്രകൾക്ക് 20,87,01,475 കോടി രൂപയും ചെലവായിട്ടുണ്ട്. 86 രാജ്യങ്ങളാണ് ഇക്കാലയളവിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ സന്ദർശിച്ചത്.
അതേസമയം രാഷ്ട്രപതിയുടെ എട്ട് വിദേശ സന്ദർശനത്തിൽ ഏഴെണ്ണം മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നടത്തിയത് ആണ്. നിലവിലെ രാഷ്ട്രപതിയായ ദ്രൗപതി മുർമു ഒരു വിദേശയാത്ര മാത്രമാണ് നടത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ദ്രൗപതി മുർമു യുകെ സന്ദർശിച്ചത്.
21 വിദേശ രാജ്യങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് തവണയാണ് ജപ്പാൻ സന്ദർശിച്ചത്. അമേരിക്കയിലും, യുഎഇയിലും രണ്ട് തവണ വീതം അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.