പി.എം മത്സ്യ സമ്പാദ യോജന| നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ മത്സ്യ കയറ്റുമതി ഇരട്ടിയാക്കും; ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും: പ്രധാനമന്ത്രി

Last Updated:
അടുത്ത മൂന്ന്-നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ മത്സ്യ കയറ്റുമതി ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് മത്സ്യബന്ധന മേഖലയില്‍ മാത്രം ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുമായി ഇന്ന് സംസാരിച്ചതിന് ശേഷം ഇക്കാര്യത്തില്‍ തന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
മത്സ്യക്കൃഷി വലിയൊരളവില്‍ ശുദ്ധജല ലഭ്യതയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്നും മിഷന്‍ ക്ലീന്‍ ഗംഗ പദ്ധതി ഇക്കാര്യത്തില്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗംഗ നദിക്ക് സമീപമുള്ള പ്രദേശങ്ങളിലെ നദീയാത്രയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും മത്സ്യബന്ധന മേഖലയ്ക്ക് ഗുണം ലഭിക്കും. ഈ വര്‍ഷം ഓഗസ്റ്റ്15ന് പ്രഖ്യാപിച്ച മിഷന്‍ ഡോള്‍ഫിന്‍ പദ്ധതിയും ഇക്കാര്യത്തില്‍ ഗുണപ്രദമാകും.
എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി ബിഹാര്‍ ഗവണ്‍മെന്റ്  നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 4-5 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും 2 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രം ശുദ്ധജലം ലഭിച്ചിരുന്നത് ഇപ്പോള്‍ 70 ശതമാനത്തിലധികമായി ഉയര്‍ന്നതായി അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ ജല്‍ ജീവന്‍ മിഷനില്‍ നിന്ന് ബിഹാര്‍ ഗവണ്‍മെന്റിന് തുടര്‍ന്ന് സഹായങ്ങള്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
advertisement
കൊറോണക്കാലത്ത് പോലും ബിഹാറിലെ 60 ലക്ഷം വീടുകളില്‍ ടാപ്പില്‍ നിന്ന് വെള്ളം ലഭിക്കുന്നതായും ഇത് അപൂര്‍വ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഏതാണ്ടെല്ലാ സേവനങ്ങളും സ്തംഭിച്ച സമയത്ത് പോലും നമ്മുടെ രാജ്യത്തെ ഗ്രാമങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നടക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. കൊറോണ പ്രതിസന്ധിയിലും ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പാല്‍ തുടങ്ങിയവയുടെ ഉല്‍പാദനവും വിപണനവും കൃത്യമായി നടന്നത് നമ്മുടെ ഗ്രാമങ്ങളുടെ കരുത്താണ് തെളിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ഇത് കൂടാതെ പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തെ ക്ഷീര വ്യവസായവും റെക്കോര്‍ഡ് പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. ബിഹാറില്‍ നിന്നുള്ള 75 ലക്ഷം കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ രാജ്യത്തെ 10 കോടിയിലധികം വരുന്ന കര്‍ഷകര്‍ക്ക് പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് നേരിട്ട് അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചിരുന്നു. കൊറോണയ്ക്കൊപ്പം പ്രളയവും കൂടി നേരിട്ട ബീഹാര്‍, കാര്‍ഷിക മേഖലയിലും നടത്തിയ മികവ് പ്രശംസനീയമാണ്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ സംയുക്തമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ബീഹാറിലെ അര്‍ഹരായ ഓരോരുത്തര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ എല്ലാ കുടിയേറ്റ തൊഴിലാളി കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍, പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ റോജ്ഗാര്‍ അഭിയാന്‍ എന്നിവയുടെ ആനുകൂല്യം ലഭിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. സൗജന്യ റേഷന്‍ പദ്ധതി ജൂണിനുശേഷം ദീപാവലി, ഛാത് പൂജ എന്നിവ വരെ നീട്ടിയതായി അദ്ദേഹം  വ്യക്തമാക്കി.
advertisement
കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളുടെ ദ്രുതഗതിയിലുള്ള വികസനത്തിന് ശാസ്ത്രീയ രീതികള്‍ സ്വീകരിക്കേണ്ടതും ഗ്രാമത്തില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതും പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായുള്ള പ്രധാന കേന്ദ്രമാണ് ബിഹാര്‍.
ഡല്‍ഹിയിലെ പൂസ ഇന്‍സ്റ്റിറ്റ്യൂട്ട് ബിഹാറിലെ സമസ്തീപുരിനടുത്തുള്ള പൂസ പട്ടണത്തെയാണ് പരാമര്‍ശിക്കുന്നതെന്ന് വളരെ കുറച്ചുപേര്‍ക്കേ അറിയൂ. കോളനിഭരണകാലത്ത് തന്നെ സമസ്തീപുരിലെ പൂസയില്‍ ദേശീയതല കാര്‍ഷിക ഗവേഷണ കേന്ദ്രം ആരംഭിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോയതിന് ദീര്‍ഘവീക്ഷണമുള്ള നേതാക്കളായ ഡോ. രാജേന്ദ്ര പ്രസാദ്, ജനനായക് കര്‍പ്പൂരി താക്കൂര്‍ എന്നിവരെ അദ്ദേഹം പ്രശംസിച്ചു.
advertisement
ഈ പരിശ്രമങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2016ല്‍ ഡോ. രാജേന്ദ്ര പ്രസാദ് കാര്‍ഷിക സര്‍വകലാശാലയെ കേന്ദ്ര സര്‍വകലാശാലയായി അംഗീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇതിനുശേഷം, സര്‍വകലാശാലയിലും അതുമായി ബന്ധപ്പെട്ട കോളേജുകളിലും കോഴ്സുകള്‍ വിപുലമാക്കി. കൂടാതെ, സ്‌കൂള്‍ ഓഫ് അഗ്രി ബിസിനസ് ആന്‍ഡ് റൂറല്‍ മാനേജ്‌മെന്റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഒപ്പം പുതിയ ഹോസ്റ്റലുകള്‍, സ്റ്റേഡിയങ്ങള്‍, അതിഥി മന്ദിരങ്ങള്‍ എന്നിവയും സ്ഥാപിച്ചു.
ആധുനിക കാലത്തെ കാര്‍ഷിക മേഖലയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത്,  3 കേന്ദ്ര കാര്‍ഷിക സര്‍വകലാശാലകള്‍ രാജ്യത്ത് ആരംഭിച്ചു. 5-6 കൊല്ലം മുമ്പ് രാജ്യത്ത് ഉണ്ടായിരുന്നത് ഒരെണ്ണം മാത്രമാണ്. എല്ലാ വര്‍ഷവും ബിഹാറിനെ ബാധിക്കുന്ന വെള്ളപ്പൊക്കത്തില്‍ നിന്ന് കൃഷി സംരക്ഷിക്കുന്നതിനായി ബീഹാറില്‍ മഹാത്മാഗാന്ധി ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. അതുപോലെ, കൃഷിയെ ശാസ്ത്ര സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിന് മോതിപ്പുരിലെ പ്രാദേശിക മത്സ്യ ഗവേഷണ പരിശീലന കേന്ദ്രം, മോതിഹാരിയിലെ മൃഗസംരക്ഷണ-ക്ഷീര വികസന കേന്ദ്രം തുടങ്ങി നിരവധി സ്ഥാപനങ്ങള്‍  ആരംഭിച്ചു.
advertisement
ഗ്രാമങ്ങള്‍ക്ക് സമീപം ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങളുടെയും ഗവേഷണ കേന്ദ്രങ്ങളുടെയും ക്ലസ്റ്ററുകള്‍ സ്ഥാപിക്കണമെന്നും അതുവഴി ജയ് കിസാന്‍, ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍ എന്ന ലക്ഷ്യം കൈവരിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രത്യേക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും സംഭരണം, കോള്‍ഡ് സ്റ്റോറേജ്, മറ്റ് സൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനും എഫ്.പി.ഒ.കള്‍, സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് കേന്ദ്രഗവണ്‍മെന്റ് ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന നിധിക്കു രൂപം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ക്ക് പോലും മികച്ച സഹായമാണ് ലഭിക്കുന്നത്. കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ സഹായം 32 മടങ്ങാണ് വര്‍ധിച്ചത്. വളര്‍ച്ചയുടെ എന്‍ജിനുകളായി രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും കരകയറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അവ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
പി.എം മത്സ്യ സമ്പാദ യോജന| നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ മത്സ്യ കയറ്റുമതി ഇരട്ടിയാക്കും; ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും: പ്രധാനമന്ത്രി
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement