വിദ്വേഷ പ്രസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ മുതിർന്ന സമാജ് വാദി പാർട്ടി നേതാവ് അസം ഖാനെ വെള്ളിയാഴ്ച ഉത്തർ പ്രദേശ് എംഎൽഎ സ്ഥാനത്തു നിന്ന് അയോഗ്യനാക്കി. ഖാൻ പ്രതിനിധീകരിക്കുന്ന രാംപൂർ സദാർ അസംബ്ലി മണ്ഡലം ഒഴിഞ്ഞുകിടക്കുന്നതായി അസംബ്ലി സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചെന്ന് യുപി നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി പ്രദീപ് ദുബെ പറഞ്ഞു.
“കോടതി വിധിയെ തുടർന്ന് അയോഗ്യത കൽപ്പിക്കപ്പെട്ടതിനാൽ യുപി നിയമ സഭ സെക്രട്ടേറിയറ്റ് ഒരു ഒഴിവുള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്,” പ്രദീപ് ദുബെ പറഞ്ഞു.
2019-ൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൻ്റെ പേരിലാണ് രാംപൂരിലെ സ്പെഷ്യൽ എംപി/എംഎൽഎ കോടതി അസം ഖാനെ വ്യാഴാഴ്ച മൂന്ന് വർഷം തടവിന് ശിക്ഷിച്ചുകൊണ്ട് ഉത്തരവിട്ടത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അന്നത്തെ ജില്ലാ കളക്ടർ ആയിരുന്നു ആഞ്ജനേയ കുമാർ സിംഗിനും എതിരെ അസം ഖാൻ നടത്തിയ പ്രകോപനപരമായ പരാമർശങ്ങൾ ആയിരുന്നു കേസിന് ആധാരം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് വിദ്വേഷ പ്രസംഗം നടത്തിയത്.
കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാൻ എട്ട് ദിവസത്തെ സമയവും അസം ഖാൻ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം അപ്പീൽ നൽകാമെന്ന് രാംപൂർ സ്പെഷ്യൽ പ്രോസിക്യൂഷൻ ഓഫീസർ എസ് പി പാണ്ഡെ അറിയിച്ചു.
ഖാനും മറ്റ് രണ്ടു പേരും 2000 രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിധിക്ക് എതിരെ അപ്പീൽ സമർപ്പിക്കാൻ സമയം നൽകിയതിനൊപ്പം കേസിൽ വ്യാഴാഴ്ച കോടതി ഖാന് ജാമ്യവും നൽകിയിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 153എ (രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തൽ), 505-1 (സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രസ്താവന നടത്തൽ) എന്നിവയും 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ്125 പ്രകാരം മിലാക് കോട്ട്‌വാലിയിലാണ് മുതിർന്ന എസ്പി നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നിശാന്ത് മാൻ ആണ് വിധി പ്രസ്താവിച്ചത്. 2017 മുതൽ എൺപതിലധികം കേസുകൾ അസം ഖാനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പല കേസുകളിലും വിചാരണ പൂർത്തിയായിട്ടില്ല. രാംപുരിൽനിന്നുള്ള എംഎൽഎയായ ഖാനെതിരെ തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങി നിരവധി കേസുകളുണ്ട്.
നേരത്തേ, കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഖാൻ്റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്ന് രാംപൂരിൽ നിന്നുള്ള ബിജെപി നേതാവ് അഖൻ സക്സേന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാംപൂർ സദർ സീറ്റിൽ നിന്ന് അസം ഖാനോട് പരാജയപ്പെട്ട വ്യക്തിയാണ് അഖൻ സക്സേന.
Also read : യോഗി ആദിത്യനാഥിനെതിരായ വിദ്വേഷ പ്രസംഗം: അസം ഖാന് മൂന്നു വർഷം തടവ്; ജാമ്യം അനുവദിച്ചു
“മുഹമ്മദ് അസം ഖാൻ നിലവിൽ എംഎൽഎയാണ്. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം, ഒരു ജനപ്രതിനിധിയെ ഏതെങ്കിലും കോടതി രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിച്ചാൽ, ആ ജനപ്രതിനിധിയുടെ നിയമസഭയിലെ അംഗത്വം ഇല്ലാതാകും എന്നാണ് വകുപ്പുകൾ പറയുന്നത്,” അഖൻ സക്സേന വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
Also read : രക്ഷാബന്ധന്‍ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
ഏതെങ്കിലും കേസിൽ രണ്ടു വർഷമോ അതിൽ കൂടുതലോ തടവു ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികളെ, ശിക്ഷ ലഭിക്കുന്ന തീയതി മുതൽ അയോഗ്യരാക്കണം എന്നാണ് ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്നത്. ഇവർ ജയിൽ ശിക്ഷ അനുഭവിച്ച ശേഷമുള്ള ആറ് വർഷ കാലയളവിലും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരായിരിക്കും എന്നും നിയമം അനുശാസിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BJP Uttarpradesh, Samajwadi party, UP CM Yogi Adityanath