ന്യൂഡൽഹി: കര്‍ണാടക തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയവഴി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരുക്കിതരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ന്യൂസ് 18 സംഘടിപ്പിക്കുന്ന റൈസിംഗ് ഇന്ത്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കർണാടകയിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
“കർണാടക തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഞങ്ങളെ വിജയിപ്പിക്കും, കർണാടകയിൽ ഞങ്ങൾ വീണ്ടും ഇരട്ട എൻജിൻ സർക്കാർ ഉണ്ടാക്കും. കർണാടക വോട്ടർമാർ ഞങ്ങൾക്കൊപ്പമുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് നിയമപരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മെയ് 10നാണ് കർണാടക തെരഞ്ഞെടുപ്പ് നടക്കുക. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ ഇന്നാണെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. മേയ്13ന് വോട്ടെണ്ണല്‍. 224 അംഗ കര്‍ണാടക നിയമസഭയിലേക്ക് 2018-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം നേടാനായിരുന്നില്ല. 104 സീറ്റ് ലഭിച്ച ബിജെപിയായിരുന്ന ഏറ്റവും വലിയ ഒറ്റകക്ഷി, കോണ്‍ഗ്രസിന് 80ഉം ജനതാദള്‍ എസിന് 37 സീറ്റുകളും ലഭിച്ചിരുന്നു.
കർണാടകത്തിലെ 224 നിയമസഭാ മണ്ഡലങ്ങളിലായി 5.21 കോടി വോട്ടര്‍മാരാണുള്ളത്. 58,282 പോളിങ് സ്‌റ്റേഷനുകളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കുക. 2018-19ന് ശേഷം 9.17 ലക്ഷം ആദ്യ വോട്ടര്‍മാരുടെ വര്‍ധനവുണ്ടായി. ഏപ്രില്‍ ഒന്നിന് 18 വയസ്സ് തികയുന്ന എല്ലാ യുവ വോട്ടര്‍മാര്‍ക്കും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.