റായ്പുർ: പീഡനക്കേസിലെ പ്രതി കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഝാർഖണ്ഡ് സിങ്കുഭം ജില്ലയിലെ ബർക്കേലയിലാണ് സംഭവം. ഏഴുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ സോനാറാം ഗോപെ എന്ന യുവാവാണ് അറസ്റ്റ് ഭയന്ന് ജീവനൊടുക്കാൻ ശ്രമിച്ചത്.
ചായ്ബാസ മുഫാസിൽ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കഴിഞ്ഞ നവംബറിലാണ് യുവാവിനെതിരെ പോക്സോ അടക്കം വിവിധ വകുപ്പുകളൽ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി ഇക്കഴിഞ്ഞ ദിവസം പൊലീസ് സംഘം എത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ഭയന്ന് സോനാറാം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
വീട്ടിലെ മുറിയിൽ കയറി വാതിലടച്ച ഇയാൾ കഴുത്തുമുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം വാതില്‍ തകർത്ത് അകത്തു കയറി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചായ്ബാസ സദര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ അവസ്ഥ മോശമായതിനെ തുടർന്ന് പിന്നീട് മഹാത്മ ഗാന്ധി മെമ്മോറിയിൽ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലേക്കും പിന്നീട് റാഞ്ച് RIMSലേക്കും മാറ്റുകയായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച് പോക്സോ കേസിൽ പ്രതിയായ യുവാവ് കഴിഞ്ഞ നാല് മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ എത്രയും വേഗം കണ്ടെത്തുന്നതിനായി കോടതി ഉത്തരവും നിലവിലുണ്ടെങ്കിലും പൊലീസിന്‍റെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നു എന്നാണ് ചായ്ബാസ സദർ എസ്ഡിപിഒ ദിലീപ് അറിയിച്ചത്.
എന്നാൽ താൻ കുറ്റക്കാരനല്ലെന്നും കുറ്റവാളിയാക്കി ചിത്രീകരിച്ചിരിക്കുകയാണെന്നുമാണ് പ്രതിയായ യുവാവ് പറയുന്നത്. 'പൊലീസ് എന്നെ നിരന്തരമായി ഉപദ്രവിക്കുകയാണ്. എനിക്കെതിരെ ചുമത്തിയിരിക്കുന്നതടക്കം ഒരു പീഡനത്തിലും ഉൾപ്പെട്ടിട്ടില്ല. പൊലീസ് വ്യാജക്കേസിൽ കുടുക്കിയിരിക്കുകയാണ്. ആകെ പേടിച്ചു പോയതുകൊണ്ടാണ് പൊലീസ് വരുന്നതറിഞ്ഞ് ജീവനൊടുക്കാൻ ശ്രമിച്ചത്' എന്നാണ് യുവാവ് പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sexual abuse, Sexual abuse case