PFI | നിരോധനത്തിന് ശേഷവും പിഎഫ്ഐ ബന്ധം കണ്ടെത്തിയാൽ കർശന നടപടി; രണ്ട് വർഷം വരെ തടവ് ശിക്ഷ
- Published by:Anuraj GR
- news18-malayalam
Last Updated:
നിരോധനത്തിന് ശേഷവും സംഘടനയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ വ്യക്തമാക്കുന്ന ആഭ്യന്തര മന്ത്രാലയത്തിൻെറ ഉത്തരവ് പിഎഫ്ഐയുടെ പ്രധാന ഭാരവാഹികൾക്ക് അയക്കും
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (Popular Front Of India) നിരോധിച്ചതിന് പിന്നാലെ സംഘടനയുടെ ഓഫീസുകൾ പൂട്ടി സീൽ വെക്കാനും സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. നിരോധിച്ചതിനാൽ സംഘടനയിലെ അംഗങ്ങൾ എല്ലാവരും തന്നെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ഇനി തങ്ങൾക്ക് യാതൊരു വിധ ബന്ധവും ഉണ്ടായിരിക്കില്ലെന്ന് സ്വയം പ്രഖ്യാപിക്കണം. ഇങ്ങനെ ചെയ്യാത്തവർക്ക് പിഴശിക്ഷയും രണ്ട് വർഷം വരെ തടവും ലഭിക്കാനുള്ള വകുപ്പുണ്ട്.
നിരോധനത്തിന് ശേഷവും സംഘടനയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ വ്യക്തമാക്കുന്ന ആഭ്യന്തര മന്ത്രാലയത്തിൻെറ ഉത്തരവ് പിഎഫ്ഐയുടെ പ്രധാന ഭാരവാഹികൾക്ക് അയക്കും. സാധാരണ സംഘടനയുടെ പ്രവർത്തനങ്ങൾ നടക്കാറുള്ള മേഖലകളിൽ ഉച്ചഭാഷിണിയിലൂടെ ഈ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യും.
ഭീകര പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) സെക്ഷൻ മൂന്ന് വകുപ്പുകൾ പ്രകാരമാണ് പിഎഫ്ഐയെ നിരോധിച്ചത്. ഈ തീരുമാനം കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഗസറ്റ് വിഞ്ജാപനത്തിലൂടെ പ്രഖ്യാപിക്കുകയും ചെയ്യും. യുഎപിഎ നിയമം പ്രകാരം ഒരു സംഘടനയെ നിരോധിക്കുന്നതായി പ്രഖ്യാപിച്ചാൽ അവർക്ക് സ്വയം പിരിച്ച് വിടാനായി 15 ദിവസമാണ് സമയം അനുവദിക്കുക. പിഎഫ്ഐ സംഘടനാ ഭാരവാഹികൾ ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പോലീസിനെ അറിയിക്കുകയും രേഖകൾ കൈമാറുകയും ചെയ്യണം.
advertisement
പിഎഫ്ഐയെ നിരോധിച്ചതിന് ശേഷം സംഘടനയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ അംഗങ്ങൾക്ക് ആവശ്യത്തിന് സമയം നൽകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ നിയമവിരുദ്ധമായ എന്തെങ്കിലും രേഖകൾ അംഗങ്ങളിൽ നിന്ന് വീണ്ടും കണ്ടെത്തിയാൽ അവർക്കെതിരെ കേസെടുക്കാൻ പോലീസിന് അധികാരം ഉണ്ടായിരിക്കും.
യുഎപിഎ പ്രകാരം പിഎഫ്ഐയുമായി ബന്ധപ്പെട്ടുള്ള പണമിടപാടുകൾ എല്ലാം തന്നെ എത്രയും പെട്ടെന്ന് ഭാരവാഹികൾ അവസാനിപ്പിച്ചിരിക്കണം. സംഘടനയുമായി ബന്ധപ്പെട്ട വസ്തുവകകളുടെ കണക്കെടുപ്പ് അതത് പ്രാദേശിക പരിധിയിൽ വരുന്ന ജില്ലാ മജിസ്ട്രേറ്റിൻെറ നേതൃത്വത്തിൽ നടത്തും. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിലായിരിക്കും ഈ കണക്കെടുപ്പ് നടക്കുക. സംഘടനയെ നിരോധിച്ച് 30 ദിവസത്തിനുള്ളിൽ അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇനി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കില്ലെന്ന് പ്രഖ്യാപിക്കണം. അംഗങ്ങൾ പിഎഫ്ഐയുമായി ബന്ധപ്പെട്ട് ഇനിയും എന്തെങ്കിലും തരത്തിൽ യോഗം ചേരുകയോ ഗൂഢാലോചന നടത്തുകയോ ചെയ്താൽ രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കും.
advertisement
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനവുമായി ബന്ധപ്പെട്ട നടപടികൾ കൃത്യമായി നടന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒറ്റയാളുള്ള ട്രിബ്യൂണലിനെ ചുമതലപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്.
യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകളെയാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2022 6:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
PFI | നിരോധനത്തിന് ശേഷവും പിഎഫ്ഐ ബന്ധം കണ്ടെത്തിയാൽ കർശന നടപടി; രണ്ട് വർഷം വരെ തടവ് ശിക്ഷ