ഭർത്താവ് എത്ര ക്രൂരനാണെങ്കിലും ദമ്പതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം ബലാത്സംഗം എന്നു വിളിക്കാനാകുമോ? വിവാദപരാമർശവുമായി സുപ്രീം കോടതി

Last Updated:

'രണ്ട് വ്യക്തികൾ ഭാര്യ-ഭർത്താക്കന്മാർ ആയി ഒന്നിച്ച് ജീവിക്കുമ്പോൾ, ഭർത്താവ് എത്ര ക്രൂരനായാലും അവർ തമ്മിലുള്ള ലൈംഗിക ബന്ധം ബലാത്സംഗം ആയി കണക്കാക്കാൻ ആകുമോ?

ന്യൂഡൽഹി: ഭർത്താവ് എത്ര ക്രൂരനായിരുന്നാലും ഭാര്യ-ഭർത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗം എന്ന് വിളിക്കാനാകുമോ എന്ന് കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.ഐ ബോബ്ഡെയുടെതാണ് ഇത്തരമൊരു നിരീക്ഷണം. വിവാഹ വാഗ്ദാനം നടത്തി പീഡനത്തിനിരയാക്കിയെന്ന് കാട്ടി ഒരു യുവതി നൽകിയ പരാതിയിലാണ് കോടതിയുടെ ഈ വിവാദ പ്രതികരണം ഉണ്ടായിരിക്കുന്നത്.
ബലാത്സംഗക്കേസിൽ ആരോപണവിധേയനായ വിനയ് പ്രതാപ് സിംഗ് എന്നയാൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം. 2019 ലാണ് ഒരു യുവതി വിനയ്ക്കെതിരെ ബലാത്സംഗ പരാതി നൽകിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി രണ്ടു വർഷത്തോളം ഒരുമിച്ച് കഴിഞ്ഞിരുന്നുവെന്നും ഇതിനുശേഷം ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു എന്നുമായിരുന്നു പരാതി. ക്രൂരപീഡനവും അതിക്രമവും ചൂണ്ടിക്കാണിച്ച്, മെഡിക്കല്‍ റിപ്പോര്‍ട്ടുകളടക്കം പരാതിക്കൊപ്പം സമർപ്പിച്ചിരുന്നു. ഇതനുസരിച്ചായിരുന്നു എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്.
advertisement
എന്നാൽ ഈ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിനയ് സുപ്രീം കോടതിയെ സമീപിച്ചത്. സ്ത്രീക്കൊപ്പം ലിവ് ഇൻ റിലേഷനിലായിരുന്നുവെന്നും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്നുമാണ് ഇയാൾ കോടതിയെ അറിയിച്ചത്. എന്നാൽ ബന്ധത്തിൽ പ്രശ്നങ്ങൾ വന്നതോടെ യുവതി പരാതി നൽകിയെന്നും ആരോപിച്ചു.
ഈ ഹർജി പരിഗണിക്കവെയാണ് 'രണ്ട് വ്യക്തികൾ ഭാര്യ-ഭർത്താക്കന്മാർ ആയി ഒന്നിച്ച് ജീവിക്കുമ്പോൾ, ഭർത്താവ് എത്ര ക്രൂരനായാലും അവർ തമ്മിലുള്ള ലൈംഗിക ബന്ധം ബലാത്സംഗം ആയി കണക്കാക്കാൻ ആകുമോ? എന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചോദിച്ചത്. പരാതിക്കാരന്‍റെ അറസ്റ്റ് എട്ടാഴ്ചത്തേക്ക് വിലക്കിക്കൊണ്ട് കൂടിയാണ് കോടതിയുടെ നിരീക്ഷണം. എന്നാൽ വിവാഹവാഗ്ദാനം നൽകിയുള്ള പീഡനം തെറ്റാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 'വിവാഹവാഗ്ദാനം നൽകുന്നത് തെറ്റാണ്. സ്ത്രീ ആയാലും പുരുഷൻ ആയാലും അങ്ങനെ ചെയ്യാന്‍ പാടില്ല. സ്ത്രീകളും ഇത്തരത്തിൽ വ്യാജവാഗ്ദാനങ്ങൾ നൽകരുത്' എന്നായിരുന്നു കോടതിയുടെ വാക്കുകൾ.
advertisement
അതേസമയം സുപ്രീം കോടതിയുടെ ഈ നിരീക്ഷണം വിമർശനവും ഉയർത്തിയിട്ടുണ്ട്. ദാമ്പത്യബന്ധത്തിലായാൽ പോലും ലൈംഗിക ബന്ധം സ്ത്രീകളുടെ കൂടെ താത്പ്പര്യവും സമ്മതവും പരിഗണിച്ച് വേണമെന്ന വാദങ്ങൾ നിലവിൽ ശക്തമാണ്. വിവാഹം കഴിച്ചു എന്ന കാരണം കൊണ്ട് മാത്രം പരസ്പര സമ്മതമില്ലാതെ അരങ്ങേറുന്ന 'ദാമ്പത്യബലാത്സംഗങ്ങൾ' കുറ്റകൃത്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുണമെന്ന ആവശ്യത്തിനായി നിരവധി ആക്ടിവിസ്റ്റുകൾ ശ്രമങ്ങൾ നടത്തി വരുന്ന ഒരു കാലഘട്ടത്തിൽ കൂടിയാണ് രാജ്യത്തെ പരമോന്നത കോടതിയുടെ ഇത്തരമൊരു നിരീക്ഷണം എത്തുന്നതെന്നതും ശ്രദ്ധേയമാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഭർത്താവ് എത്ര ക്രൂരനാണെങ്കിലും ദമ്പതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം ബലാത്സംഗം എന്നു വിളിക്കാനാകുമോ? വിവാദപരാമർശവുമായി സുപ്രീം കോടതി
Next Article
advertisement
ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ
ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ
  • മാരകായുധങ്ങളുമായി ബാറിൽ അതിക്രമം നടത്തിയ കേസിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ.

  • തിരുവനന്തപുരത്തുനിന്നുള്ള വൈഷ്ണവ് ഒളിവിൽ, ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

  • സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ വടിവാളുമായി ബാറിലേക്ക് വരുന്നത് വ്യക്തമാണ്.

View All
advertisement