ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി നേരിടുന്നയാളോട് ഇരയെ വിവാഹം ചെയ്യുമോ എന്ന ചോദ്യം ഉന്നയിച്ച് സുപ്രീം കോടതി. പോക്സോ കേസിൽ ഉൾപ്പെട്ട മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷൻ കമ്പനി ടെക്നിഷ്യൻ മോഹിത് സുഭാഷ് ചവാൻ എന്നയാളോടാണ് കോടതി ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്. കേസിൽ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് വാദം കേട്ടത്. അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഭാഗത്തു നിന്നും വിവാദം ഉയർത്തുന്ന തരത്തിൽ ഇത്തരമൊരു ചോദ്യം ഉയർന്നത്.
കോടതി രേഖകൾ പ്രകാരം പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ച സമയത്ത് തന്നെ ആരോപണവിധേയനായ ചവാന്‍റെ മാതാവ് വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ ഇര ഇതിന് സമ്മതിച്ചില്ല. ഏങ്കിലുംഇതിന് പിന്നാലെ തന്നെ പെൺകുട്ടിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയാകുമ്പോഴേക്കും ചവാൻ ഇവരെ വിവാഹം ചെയ്തു കൊള്ളാമെന്ന് ഉറപ്പു നൽകി ഒരു രേഖയിൽ ഒപ്പിട്ട് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് പ്രകാരം 18 വയസ് ആയിട്ടും വിവാഹം കഴിക്കാൻ ചവാൻ തയ്യാറാകാതെ വന്നതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് ചവാനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വിചാരണ കോടതി തടഞ്ഞിരുന്നുവെങ്കിലും ഈ ഉത്തരവ് ഹൈക്കോടതി തള്ളി. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ വാദം കേൾക്കവെ 'നിങ്ങൾ അവളെ വിവാഹം ചെയ്യുമോ ? നിങ്ങൾക്ക് വിവാഹം കഴിക്കണമെങ്കിൽ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും. ഇല്ലെങ്കിൽ, ജോലി വരെ നഷ്ടമായി ജയിലിൽ പോകേണ്ടി വരും. നിങ്ങൾ പെൺകുട്ടിയെ വശീകരിച്ചു, ബലാത്സംഗം ചെയ്തു' എന്നാണ് ചീഫ് ജസ്റ്റിസ് ബോബ്ഡെ പരാതിക്കാരനോട് ചോദിച്ചത്.
നിർദേശങ്ങൾ കണക്കിലെടുക്കാമെന്ന് ഇതിന് മറുപടിയായി പ്രതിഭാഗം അഭിഭാഷകൻ പ്രതികരിച്ചെങ്കിലും 'പെൺകുട്ടിയെ വശീകരിച്ച് ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് നിങ്ങൾ ചിന്തിക്കണമായിരുന്നു. നിങ്ങൾ ഒരു സർക്കാർ ഉദ്യോഗസ്ഥനാണെന്ന് നിങ്ങൾക്കറിയാമല്ലോ' എന്നായിരുന്നുസിജെഐ ബോബ്ഡെയുടെ മറുചോദ്യം. 'വിവാഹം ചെയ്യണമെന്ന് ഞങ്ങൾ സമ്മർദ്ദം ചെലുത്തുകയല്ല.നിങ്ങൾക്ക് താത്പ്പര്യമുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക അല്ലാത്തപക്ഷം ഞങ്ങൾ സമ്മർദ്ദം ചെലുത്തിയെന്ന് നിങ്ങൾ പറയുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തിരുന്നു.
തുടക്കത്തിൽ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അവർ സമ്മതിച്ചില്ല. ഇപ്പോൾ ഞാൻ വിവാഹിതനായതിനാൽ അതിന് കഴിയില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയതിനാൽ സ്വാഭാവികമായും ഞാൻ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്യുമെന്നായിരുന്നു പ്രതി ചവാന്‍റെ പ്രതികരണമായി അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.
വാദം കേട്ട കോടതി നാലാഴ്ചത്തേക്ക് ചവാന്‍റെ അറസ്റ്റ് തടയുകയും അതിനു ശേഷം ജാമ്യത്തിന് അപേക്ഷിക്കാമെന്നും വ്യക്തമാക്കുകയും ചെയ്തു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.