ലക്നൗ : പാക് പിടിയിലായ ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർത്തമാനെ തിരികെ നാട്ടിലെത്തിക്കാനായത് ഇന്ത്യയുടെ ഏറ്റവും വലിയ നയതന്ത്ര വിജയമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ നടക്കുന്ന ബിജെപി വിജയ് സങ്കൽപ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ബലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷാവസ്ഥയെ സംബന്ധിച്ചും സുഷമ പരാമർശിച്ചു. ബലാകോട്ടിന് പകരംവീട്ടാനായി ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാക് പോർ വിമാനം ഇന്ത്യ വെടിവച്ചിട്ട കാര്യം ചൂണ്ടിക്കാട്ടിയാണ് അയൽ രാജ്യങ്ങളുടെ തിരിച്ചടി ശ്രമങ്ങളെ ഇന്ത്യ വിഫലമാക്കിയെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചത്.
Also Read-സർഫ് എക്സൽ പരസ്യം യാഥാർഥ്യമാക്കി വിദ്യാർഥികൾ: മതസൗഹാർദ്ദ കാഴ്ചയൊരുക്കി മലപ്പുറം കോളേജ്
പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ഇന്ത്യ പാകിസ്ഥാനിൽ നടത്തിട സർജിക്കൽ സ്ട്രൈക് തന്നെയായിരുന്നു ഹൈദരബാദിൽ നടക്കുന്ന പരിപാടിയിൽ സംസാര വിഷയമാക്കിയത്. പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. 26/11 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം മുൻ സർക്കാരും ഇത് പോലെ പ്രത്യാക്രമണം നടത്തേണ്ടതായിരുന്നുവെന്നായിരുന്നു പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. അന്നത്തെ ആക്രമണത്തിന് ശേഷം ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യൻ സേന പൂർണ്ണ സജ്ജരായിരുന്നുവെന്ന് സർക്കാരിനെ അറിയിച്ചിരുന്നതാണ്. പ്രത്യാക്രമണത്തിന് കോൺഗ്രസ് സർക്കാരിന്റെ അനുവാദത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് വിശ്വസിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.
Also Read-കുര്‍ബ്ബാനയ്ക്കിടെ വൈദികന് കുത്തേറ്റു; പേടിച്ച് വിറച്ച് വിശ്വാസികള്‍
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ സംസ്ഥാനങ്ങളിൽ വിജയ് സങ്കൽപ് സഭയുമായി പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയാണ് കോൺഗ്രസ്. ബലാകോട്ട് വ്യോമാക്രമണം രാഷ്ട്രീയവിഷയമാക്കില്ലെന്ന് ബിജെപിയുടെ പല ഉന്നത നേതാക്കളും പല അവസരങ്ങളിലും വ്യക്തമാക്കിയിരുന്നതാണെങ്കിലും പ്രചരണത്തിൽ ഇത് സജീവ വിഷയമായി തന്നെ നിലനിൽക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.