ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നും, യുനെസ്‌കോയുടെ ലോക പൈതൃത പട്ടികയിൽ ഇടംപിടിച്ചുതുമായ താജ്മഹല്‍ ഒന്നര വര്‍ഷത്തിനു ശേഷം വീണ്ടും രാത്രി കാഴ്ചകള്‍ക്കായി തുറന്നിരിക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ കോവിഡ് -19 നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്നാണ് സന്ദർശകർക്ക് നിലാവെളിച്ചത്തിലും വെണ്ണക്കല്ലിൽ തീർത്ത ഈ പ്രണയ കുടീരം ആസ്വാദിക്കാനുള്ള അവസരം വീണ്ടും ഒരുക്കിയിരിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ കൃത്യമായ നിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പുതുക്കിയ സന്ദര്‍ശന സമയവും നിയമങ്ങളും അധികൃതര്‍ അറിയിച്ചിട്ടുണ്ടായിരുന്നു. മതപരമായ കാര്യങ്ങളാലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാലും കുടീരം വെള്ളിയാഴ്ചയും ഞായറാഴ്ചയും അടച്ചിരുന്നുവെങ്കിലും, ഓഗസ്റ്റ് 21ന് ശനിയാഴ്ച രാത്രികാഴ്ചകള്‍ക്കായി അനുവദിച്ചിരുന്നു. കൂടാതെ ഇന്നും (ഓഗസ്റ്റ് 23), നാളെയും (ഓഗസ്റ്റ് 24) താജിന്റെ രാത്രിയിലെ മാനോഹാരിത ആസ്വദിക്കാനായി സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി സന്ദര്‍ശര്‍ക്ക് പ്രത്യേക ക്രമീകരണങ്ങളുണ്ട്. “സുപ്രീം കോടതി നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഓരോ സ്ലോട്ടിലും 50 വിനോദസഞ്ചാരികള്‍ താജിന്റെ പരിസരത്തേക്ക് പ്രവേശിക്കാം. കൂടാതെ സ്ലോട്ടിനുള്ള ടിക്കറ്റ് ആഗ്രയിലെ 22 മാള്‍ റോഡിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ASI) കൗണ്ടറില്‍ നിന്ന് മുന്‍കൂട്ടി ബുക്ക് ചെയ്യണം,” എഎസ്‌ഐ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് വസന്ത് കുമാര്‍ സ്വര്‍ണകര്‍ പിടിഐയോട് പറഞ്ഞു.
രാത്രി കാഴ്ചയ്ക്കായിട്ടുള്ള സന്ദര്‍ശന സമയം മൂന്നായിട്ടാണ് തിരിച്ചിരിക്കുന്നത്. രാത്രി 8:30 മുതല്‍ 9 മണി വരെയും, 9 മുതല്‍ 9:30 വരെയും, 9:30 മുതല്‍ 10 വരെയുമാണ് സന്ദര്‍ശന സമയം. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 6 മുതല്‍ 7 വരെ താജ്മഹലില്‍ പ്രവേശിക്കാം. കൂടാതെ താജ് സമുച്ചയത്തിലെ പള്ളിയില്‍ ഉച്ചയ്ക്ക് 12 മുതല്‍ 2 മണി വരെ പ്രാര്‍ത്ഥനകള്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്. പൗര്‍ണമി ദിവസത്തിന് രണ്ട് ദിവസം മുമ്പും ശേഷവും രാത്രി കാഴ്ചകള്‍ക്ക് പ്രവേശന അനുമതിയുണ്ട്.
പേര്‍ഷ്യന്‍, ഒട്ടോമന്‍, ഇന്ത്യന്‍, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ അത്ഭുതമായ താജ്മഹലിലേക്ക് പ്രവേശന അനുമതി നല്‍കിയത്തോടെ തകര്‍ന്ന് കിടക്കുന്ന രാജ്യത്തെ മുഴുവന്‍ വിനോദ സഞ്ചാരമേഖലകളിലും ഒരു പ്രതീക്ഷ കൈവന്നിരിക്കുകയാണ്. ആഗ്രയിലെ ടൂറിസം ഗില്‍ഡിന്റെ വൈസ് പ്രസിഡന്റ് രാജീവ് സക്‌സേനയും സര്‍ക്കാര്‍ അംഗീകൃത ടൂര്‍ ഗൈഡ് മോണിക ശര്‍മ്മയും ഉള്‍പ്പെടെ നിരവധി പേരാണ് ഈ നടപടിയില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചിരിക്കുന്നത്. ഈ നടപടി ആഗ്രയുടെ ടൂറിസം മേഖലയുടെ സുഗമമായ പുനരുജ്ജീവനത്തിന് വളരെയേറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷിയിലാണിവര്‍.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്തെ പല വിനോദസഞ്ചാരയിടങ്ങള്‍ ഉൾപ്പെടെ എല്ലാ മേഖലകളിലും നിയന്ത്രണങ്ങളും അടയ്ക്കലുകളും വേണ്ടിവന്ന കൂട്ടത്തില്‍ 2020 മാര്‍ച്ച് 17ന് താജ്മഹലിലേക്കുള്ള പ്രവേശനവും നിർത്തിവെച്ചിരുന്നു. അന്നുമുതല്‍, രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിനോദസഞ്ചാരികള്‍ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ കാത്തിരിക്കുകയായിരുന്നു, പ്രത്യേകിച്ച് പൗര്‍ണമി രാവുകളിൽ ഭംഗി കൂടുന്ന ഈ മനോഹര സൗധം കാണുന്നതിനായി .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.