'ഉത്തരേന്ത്യയില്‍ സ്ത്രീകളോട് ഭര്‍ത്താവിന് എന്താണ് ജോലിയെന്ന് ചോദിക്കും; തമിഴ്‌നാട്ടില്‍ നിങ്ങളുടെ ജോലി എന്തെന്നും'; തമിഴ്‌നാട് മന്ത്രി
- Published by:Sarika N
- news18-malayalam
Last Updated:
മന്ത്രി ടിആർബി രാജയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരേ ബിജെപി രംഗത്തെത്തി
തമിഴ്‌നാട്ടിലെയും ഉത്തരേന്ത്യയിലെയും സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തെ താരതമ്യം ചെയ്തുകൊണ്ട് തമിഴ്‌നാട് വ്യവസായമന്ത്രി ടി.ആര്‍.ബി. രാജ നടത്തിയ പരാമര്‍ശം വിവാദത്തില്‍. എത്തിരാജ് കോളേജ് ഫോര്‍ വുമനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''തമിഴ്‌നാട്ടിലെ സ്ത്രീകളും മറ്റ് സംസ്ഥാനങ്ങളിലെ സ്ത്രീകളും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ സ്ത്രീകളെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. ഉത്തരേന്ത്യയില്‍ ഈ സ്ഥിതി ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ഉത്തരേന്ത്യയില്‍ നമ്മള്‍ ഒരു സ്ത്രീയെ കാണുമ്പോള്‍ ആദ്യത്തെ ചോദ്യം നിങ്ങളുടെ ഭര്‍ത്താവ് എവിടെയാണ് ജോലി ചെയ്യുന്നത് എന്നതാണ്. തമിഴ്‌നാട്ടിലാകട്ടെ, നിങ്ങള്‍ എവിടെയാണ് ജോലി ചെയ്യുന്നത് എന്നാണ് ചോദിക്കുക. ഈ മാറ്റം ഒരു രാത്രി കൊണ്ട് സംഭവിക്കുന്നതല്ല. ഇതിനായി തമിഴ്‌നാട്ടില്‍ കുറഞ്ഞത് ഒരു നൂറ്റാണ്ട് കാലത്തെ പരിശ്രമം ആവശ്യമായി വന്നു,'' അദ്ദേഹം പറഞ്ഞു.
രാജയുടെ അഭിപ്രായത്തെ ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് ടികെഎസ് ഇളങ്കോവനും പിന്തുണച്ചു. ''മതപരമായ ആചാരങ്ങള്‍ കാരണം ഉത്തരേന്ത്യയിലെ സ്ത്രീകള്‍ പലപ്പോഴും വീട്ടമ്മമാരായി ഒതുങ്ങേണ്ടി വരുന്നു. അവര്‍ മനുസ്മൃതി പിന്തുടരുന്നു. നമ്മള്‍ അത് പിന്തുടരുന്നില്ല. ഡിഎംകെ സര്‍ക്കാര്‍ എല്ലായ്‌പ്പോഴും സ്ത്രീകളെ ശാക്തീകരിക്കാന്‍ പ്രവര്‍ത്തിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ ബിജെപി രംഗത്തെത്തി. ''ഡിഎംകെ ഒരിക്കല്‍ക്കൂടി അതിരുകടന്നു. യുപിയെയും ബീഹാറിനെയും ഉത്തരേന്ത്യയെയും അവര്‍ അപമാനിച്ചു,'' ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. ''കോണ്‍ഗ്രസ് ബീഹാര്‍ ബീഡിയാണെന്ന് പറഞ്ഞു. രേവന്ത് റെഡ്ഡി ബീഹാറിന്റെ ഡിഎന്‍എ ദുരുപയോഗം ചെയ്തു. ബീഹാറിലെ ആളുകള്‍ ടോയ്‌ലറ്റ് വൃത്തിയാക്കുന്നുവെന്ന് ഡിഎംകെ പ്രസ്താവന നടത്തി. ഇപ്പോള്‍ ബീഹാര്‍, യുപി എന്നിവടങ്ങളില്‍ നിന്നുള്ള സ്ത്രീകളെ അപമാനിക്കുന്നു. എന്തുകൊണ്ടാണ് തേജസ്വി യാദവ് മൗനം പാലിക്കുന്നത്,'' അദ്ദേഹം ചോദിച്ചു.
advertisement
''ഇത് ഡിഎംകെയുടെ ഇടുങ്ങിയ മനോഭാവത്തെ കാണിക്കുന്നു. മതത്തെ പുരോഗതിയുമായി എങ്ങനെ കൂട്ടിക്കലര്‍ത്താന്‍ കഴിയും? ഡിഎംകെ സ്ത്രീകളോട് വിവേചനം കാണിക്കുന്നു. തമിഴ്‌നാട്ടിലെ സ്ത്രീകള്‍ പോലും ഇത് അംഗീകരിക്കില്ല. ഇത് നിര്‍ഭാഗ്യകരമാണ്. ജനങ്ങള്‍ ഡിഎംകെയ്ക്ക് ശിക്ഷ നല്‍കണം. വിലകുറഞ്ഞ രാഷ്ട്രീയമാണിത്. ഒരു അമ്മയോട് നിങ്ങള്‍ക്കെങ്ങനെ വിവേചനം കാണിക്കാന്‍ കഴിയും,'' തെലങ്കാന മുന്‍ ഗവണര്‍ണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരരാജന്‍ ചോദിച്ചു.
തമിഴ്‌നാട്ടില്‍ ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്ന പരാമര്‍ശം ഉയര്‍ന്നു വരുന്നത് ഇതാദ്യമല്ല. ''ഉത്തരേന്ത്യയില്‍ ബഹുഭാര്യത്വവും ഒന്നിലധികം പേരില്‍ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നതായുമുള്ള തമിഴ്‌നാട് മന്ത്രി ദുരൈ മുരുകന്റെ പ്രസ്താവന മുമ്പ് വിവാദമായിരുന്നു. ''നമ്മുടെ സംസ്‌കാരത്തില്‍ ഒരാള്‍ക്ക് ഒരു സ്ത്രീയെ വിവാഹം കഴിക്കാം. എന്നാല്‍ വടക്കേ ഇന്ത്യയില്‍, ഒരു സ്ത്രീക്ക് അഞ്ചോ പത്തോ പുരുഷന്മാരെ വിവാഹം കഴിക്കാം. കൂടാതെ, അഞ്ച് പുരുഷന്മാര്‍ക്ക് ഒരു സ്ത്രീയെയും വിവാഹം കഴിക്കാം. ഇതാണ് അവരുടെ സംസ്‌കാരം. ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും'', അദ്ദേഹം പറഞ്ഞു. മഹാഭാരതത്തിലെ പഞ്ച പാണ്ഡവന്മാരുമായുള്ള ദ്രൗപദിയുടെ വിവാഹത്തെയാണ് ഇത് പരാമര്‍ശിക്കുന്നതെന്ന് വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
September 27, 2025 9:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഉത്തരേന്ത്യയില്‍ സ്ത്രീകളോട് ഭര്‍ത്താവിന് എന്താണ് ജോലിയെന്ന് ചോദിക്കും; തമിഴ്‌നാട്ടില്‍ നിങ്ങളുടെ ജോലി എന്തെന്നും'; തമിഴ്‌നാട് മന്ത്രി