ചെന്നൈ: സ്കൂൾ വിദ്യാർഥിനികൾ ആത്മഹത്യ ചെയ്യുന്ന സംഭവം ആവർത്തിക്കുന്നതിന്റെ ഞെട്ടലിലാണ് തമിഴ്നാട്. കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ വീണ്ടും ഒരു വിദ്യാർഥിനികൂടി ആത്മഹത്യ ചെയ്തു. ശിവകാശിയിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ ചൊവ്വാഴ്ച വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാകുറിപ്പുകൾ ലഭിച്ചിട്ടില്ലെന്നും പെൺകുട്ടി കഠിനമായ വയറുവേദന അനുഭവിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
മൂന്ന് പ്ലസ് ടു വിദ്യാർഥിനികളും ഒരു പ്ലസ് വൺ വിദ്യാർഥിനിയും ഉൾപ്പെടെ കഴിഞ്ഞ രണ്ടാഴ്ചകളിലായി നാല് വിദ്യാർഥിനികളാണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്. ഇതിൽ മൂന്ന് മരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്.
Also Read-
പതിനൊന്നുവയസുകാരനായ വിദ്യാർത്ഥി മദ്രസയിൽ തൂങ്ങി മരിച്ചനിലയിൽകടലൂര് സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ചൊവ്വാഴ്ച ജീവനൊടുക്കിയ മറ്റൊരാൾ. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദവും അമ്മ വഴക്കുപറഞ്ഞതുമാണ് മരണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ ഐഎഎസ് ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും നല്‍കിയിരുന്നു. ഇതെല്ലാം വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയെന്നും കഴിഞ്ഞദിവസം അമ്മ വഴക്ക് പറഞ്ഞത് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Also Read-
തമിഴ്നാട്ടിൽ വീണ്ടും പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു; രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവംകൗമാരക്കാരായ വിദ്യാര്‍ഥിനികളുടെ മരണങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആശങ്ക പ്രകടിപ്പിച്ചു. ആത്മഹത്യയിലേക്ക് നയിക്കുന്ന ചിന്തകളില്‍നിന്ന് അകന്നുനില്‍ക്കണമെന്നും മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് അഭ്യര്‍ത്ഥിച്ചു. കുട്ടികളെ ലൈംഗിക, മാനസിക, ശാരീരിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്ന സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ജൂലൈ 13ന് കള്ളക്കുറിച്ചി ജില്ലയിലാണ്. സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പ്രതിഷേധം പിന്നീട് കലാപമായി മാറിയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച തിരുവള്ളൂര്‍ ജില്ലയില്‍ 12ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.