കാൺപുർ: പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ വെടിയേറ്റു മരിച്ച ആതിഖ് അഹ്മദ്, സഹോദരന്‍ അഷ്‌റഫ് എന്നിവരുടെ മൃതദേഹങ്ങള്‍ ഖബറടക്കി. കനത്ത സുരക്ഷയില്‍ ഞായറാഴ്ച രാത്രിയോടെ പ്രയാഗ്‌രാജിലെ സ്വന്തം ഗ്രാമത്തിലാണ് ഖബറടക്കിയത്.
ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കസരി മസാരി ഖബര്‍സ്ഥാനില്‍ കൊണ്ടുവന്നു. മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകാന്‍ രണ്ടു മണിക്കൂറോളമെടുത്തു. ആതിഖ് അഹ്മദിന്റെ മകന്‍, ഏറ്റുമുട്ടലിൽ മരിച്ച അസദ് അഹ്മദിന്റെ ഖബറടക്കവും ശനിയാഴ്ച ഇതേ ഖബര്‍സ്ഥാനിൽ നടന്നിരുന്നു.
ആതിഖിന്‍റെ കുറച്ച് ബന്ധുക്കളും നാട്ടുകാരും മാത്രമാണ് ഖബര്‍സ്ഥാനിലുണ്ടായിരുന്നത്. തിരിച്ചറിയില്‍ രേഖ പരിശോധിച്ചാണ് മരണാനന്തര ചടങ്ങില്‍ പ്രവേശനം നല്‍കിയത്. പങ്കെടുക്കാന്‍ അനുമതിയുള്ളവരുടെ പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ല.
ഉമേഷ് പാല്‍ വധക്കേസില്‍ ഒളിവില്‍ കഴിയുന്ന ആതിഖ് അഹ്മദിന്റെ ഭാര്യ ഷൈസ്ത പര്‍വീന്‍ സംസ്‌കാര ചടങ്ങിനെത്തിയില്ല. സുരക്ഷക്കായി ദ്രുതകര്‍മസേന ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.
ആതിഖ് അഹ്മദിന്റെ അഞ്ചു മക്കളില്‍ മൂന്നാമനാണ് കൊല്ലപ്പെട്ട അസദ് അഹ്മദ്. വ്യത്യസ്ത കേസുകളില്‍ മൂത്ത മകന്‍ ഉമര്‍ ലഖ്‌നോ ജയിലിലും രണ്ടാമത്തെ മകന്‍ അലി നൈനി സെന്‍ട്രല്‍ ജയിലിലുമാണ്. നാലാമത്തെ മകന്‍ അഹ്ജാമും ഇളയ മകൻ അബാനും പ്രയാഗ്‌രാജിലെ ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Atiq Ahmed, Uttar Pradesh