• HOME
  • »
  • NEWS
  • »
  • india
  • »
  • 22 ലക്ഷം രൂപയുടെ ഹോട്ടൽ ബിൽ അടക്കാതിരുന്ന രണ്ടുപേരുടെ ആഡംബര കാറുകൾ ലേലം ചെയ്യും

22 ലക്ഷം രൂപയുടെ ഹോട്ടൽ ബിൽ അടക്കാതിരുന്ന രണ്ടുപേരുടെ ആഡംബര കാറുകൾ ലേലം ചെയ്യും

55 ലക്ഷം രൂപയുടെ ഓഡീ ക്യൂ3 കാറും 15 ലക്ഷം രൂപയുടെ ഷെവർലെ ക്രൂസ് കാറുമാണ് ലേലം ചെയ്യുന്നത്

  • Share this:

    ഹോട്ടൽ ബിൽ അടക്കാതിരുന്ന രണ്ട് വ്യവസായികളുടെ ആഡംബര കാറുകൾ ലേലം ചെയ്യും. പഞ്ചാബിലാണ് സംഭവം. 11 ലക്ഷം രൂപ വീതമുള്ള രണ്ട് ബില്ലുകൾ അടക്കാതിരുന്നവരുടെ കാറുകളാണ് ചണ്ഡീഗഡ് ഇൻഡസ്ട്രിയൽ ആൻഡ് ടൂറിസം കോർപ്പറേഷൻ (സിറ്റ്‌കോ) ലേലം ചെയ്യുന്നത്. ചണ്ഡീഗഡ് ഇൻഡസ്ട്രിയൽ ആൻഡ് ടൂറിസം കോർപ്പറേഷൻ (സിറ്റ്‌കോ) നടത്തുന്ന ശിവാലിക്വ്യൂ ഹോട്ടലിലാണ് ഇവർ മുറിയെടുത്ത് താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തശേഷം ബിൽ അടക്കാതിരുന്നത്. ലുധിയാനയിലെ വ്യവസായികളായ അശ്വനി ചോപ്രയും ഫിറോസ്പൂരിലെ രാംനിക് ബൻസാലുമാണ് ബിൽ അടക്കാതിരുന്നത്.

    ഇതിൽ ഒരാളുടെ ഓഡി ക്യൂ3 കാറും മറ്റരൊളുടെ ഷെവർലെ ക്രൂസ് കാറുമാണ് ലേലം ചെയ്യുന്നത്. ഏകദേശം 55 ലക്ഷം രൂപ വില വരുന്ന ഓഡി കാറിന് അടിസ്ഥാന ലേലത്തുക 10 ലക്ഷം രൂപയായിയരിക്കും. 15 ലക്ഷം രൂപ വിലവരുന്ന ഷെവർലെ ക്രൂസ് കാറിന്‍റെ അടിസ്ഥാന ലേലത്തുക 1.5 ലക്ഷം രൂപയാണ്. ഫെബ്രുവരി 14ന് ശിവാലിക്വ്യൂ ഹോട്ടലിൽ ലേലം നടക്കും.

    സുഹൃത്തുക്കളായ അശ്വനി ചോപ്രയും രാംനിക് ബൻസാലും 2018 ഏപ്രിൽ 4-നാണ് മുറിയെടുത്തത്. സ്യൂട്ട് മുറികളെടുത്ത ഇവർ 2018 ഒക്ടോബർ 13 വരെ ഹോട്ടലിൽ താമസിച്ചു, വിവിധ ഹോട്ടൽ സേവനങ്ങൾ ഇവർ ആസ്വദിക്കുകയും ചെയ്തു. ഭക്ഷണം, മദ്യം എന്നിവയും ഉപയോഗിച്ചു. ഏപ്രിൽ നാലിന് മുറിയെടുത്ത ഇരുവരും ജൂലൈ 15ന് ശേഷം ബിൽ അടച്ചിട്ടില്ല. ഹോട്ടൽ ജീവനക്കാർ ആവർത്തിച്ച് ഓർമപ്പെടുത്തിയെങ്കിലും പണം നൽകാൻ ഇരുവരും തയ്യാറായില്ല.

    ബൻസാൽ 6 ലക്ഷം രൂപ വീതമുള്ള മൂന്ന് ചെക്കുകളും നൽകിയിരുന്നു, എന്നാൽ “അക്കൌണ്ടിൽ പണമില്ലെന്നും”, “ഒപ്പിൽ വ്യത്യാസം” എന്നീ കാരണങ്ങളാൽ ഈ ചെക്കുകൾ മടങ്ങി. 22 ലക്ഷം രൂപ കുടിശിക ആയതോടെ ഒക്ടോബർ 12ന് ഹോട്ടൽ അധികൃതർ പൊലീസിനെ വിളിച്ചുവരുത്തി. എന്നാൽ പണം നൽകാതെ കടന്നുകളയാൻ ശ്രമിച്ച ബൻസാലിനെ സെക്യൂരിറ്റി ജീവനക്കാർ പിടികൂടി. ഇതോടെ തന്‍റെ ഓഡി ക്യൂ കാറിന്‍റെ താക്കോൽ നൽകിയ ശേഷം കുടിശിക തുകയ്ക്ക് ഈടായി കാർ സൂക്ഷിക്കാൻ ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

    ഇതേപോലെ ചോപ്ര തന്റെ ഷെവർലെ ക്രൂസിന്റെ (PB-10CF-0009) താക്കോൽ ഹോട്ടൽ ജീവനക്കാർക്ക് കൈമാറുകയും എല്ലാ കുടിശ്ശികയും തീർക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഇതിന് പിന്നാലെ ചണ്ഡീഗഡ് ഇൻഡസ്ട്രിയൽ ആൻഡ് ടൂറിസം കോർപ്പറേഷൻ പ്രശ്നത്തിൽ ഇടപെടുകയും രണ്ട് വ്യവസായികളും 22 ലക്ഷം രൂപയുടെ ബിൽ അടയ്ക്കാത്തതിന് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ പരിശോധിക്കാൻ രണ്ടംഗ കമ്മിറ്റി രൂപീകരിച്ചു. സിറ്റ്‌കോ ഉദ്യോഗസ്ഥരായ രജനീഷ് ദിവാൻ, മനീന്ദർ സിംഗ് എന്നിവർ സമപർപ്പിച്ച റിപ്പോർട്ടിൽ ആറ് ഹോട്ടൽ ജീവനക്കാർക്ക് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി ചൂണ്ടിക്കാട്ടി. ഫ്രണ്ട് ഓഫീസ് മാനേജർ ദീപക് ചിബ്ബറിന്റെ ശമ്പളത്തിൽ നിന്ന് 50% വെട്ടിക്കുറയ്ക്കാനും ചണ്ഡീഗഡ് ഇൻഡസ്ട്രിയൽ ആൻഡ് ടൂറിസം കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. കൂടാതെ, രാമൻ സേഥി, ഗസ്റ്റ് റിലേഷൻസ് എക്സിക്യൂട്ടീവ്; ഭുനേശ്വർ ശർമ്മ, റിലേഷൻസ് എക്സിക്യൂട്ടീവിനോടും മൂന്ന് റിസപ്ഷനിസ്റ്റുകളോടും ശമ്പളത്തിന്‍റെ 25% നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ശേഷമാണ് രണ്ടു പേരുടെയും കാറുകൾ ലേലം ചെയ്യാൻ ചണ്ഡീഗഡ് ഇൻഡസ്ട്രിയൽ ആൻഡ് ടൂറിസം കോർപ്പറേഷൻ തീരുമാനിച്ചത്.

    Published by:Anuraj GR
    First published: