ചെന്നൈ: തമിഴ്‌നാട്ടിൽ വൻ വൈദ്യുതി താരിഫ് തട്ടിപ്പ് കണ്ടെത്തി. 500 യൂണിറ്റിൽ താഴെ ഉപഭോഗം കാണിക്കുന്നതിനും ഉയർന്ന താരിഫ് ഒഴിവാക്കുന്നതിനുമായി തമിഴ്‌നാട്ടിൽ വീടുകളിലും വാണിജ്യസ്ഥാപനങ്ങളിലുമായി 3.5 ലക്ഷത്തിലധികം കണക്ഷനുകൾ ഒരേ വിലാസത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള discom TANGEDCOയുടെ പരിശോധയിൽ കണ്ടെത്തി.
തമിഴ്‌നാട്ടിൽ 99% ഉപഭോക്താക്കളും തങ്ങളുടെ ആധാർ വൈദ്യുതി കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ കണക്ഷനുകളിൽ നിന്നുള്ള ഡാറ്റയും ഒരു എക്‌സ്‌ക്ലൂസീവ് സോഫ്‌റ്റ്‌വെയർ വഴിയും നടത്തിയ പരിശോധയിലാണ് 3.5 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഒരേ അഡ്രസിൽ ഒന്നിൽ കൂടുതൽ കണക്ഷനുകളുണ്ടെന്ന് കണ്ടെത്തിയതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒരു വിലാസത്തിൽ ഒന്നിൽ കൂടുതൽ കണക്ഷനുകൾ ഉണ്ടാകരുത് എന്നാണ് തമിഴ്‍നാട് ഇലക്ട്രിസിറ്റി ബോർഡിന്റെ നിയമം. ഒരു വീട്ടിൽ 500 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു കണക്ഷൻ മാത്രമേ ഉള്ളൂവെങ്കിൽ, മൊത്തം 500 യൂണിറ്റ് ഉപഭോഗത്തിന് ശേഷം താരിഫ് വർദ്ധിക്കും. പല വീടുകളിലും ഒന്നിലധികം കണക്ഷനുകൾ ഉള്ളതിനാൽ അവരുടെ ഉപഭോഗം 500 യൂണിറ്റിനുള്ളിൽ തന്നെ തുടരും എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഗാർഹിക മേഖലയിൽ പല വീടുകൾക്കും ഒന്നിൽ കൂടുതൽ വൈദ്യുതി കണക്ഷനുകൾ ഉണ്ടെന്ന് TANGEDCO കണ്ടെത്തി. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേ വിലാസത്തിൽ ഒന്നിൽ കൂടുതൽ കണക്ഷനുള്ള നിരവധി വീടുകൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇത്തരം വീടുകളുടെ വിലാസങ്ങൾ discom ന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വലിയ ബംഗ്ലാവുകളിൽ രണ്ട് നിലകളുണ്ടെങ്കിൽ കുറഞ്ഞത് മൂന്ന് കണക്ഷനുകളെങ്കിലും അവിടെ ഉണ്ടായിരിക്കും. ഒന്ന് പൂന്തോട്ടത്തിനും താഴത്തെ നിലയ്ക്കും, ഒന്ന് രണ്ടാം നിലയ്ക്കും, മറ്റൊന്ന് മൂന്നാം നിലയ്ക്കും എന്ന കണക്കിലാണ് ഈ കണക്ഷനുകൾ. എല്ലാ നിലകളിലും താമസിക്കുന്നത് ഒരേ കുടുംബമാണെങ്കിൽ സാധാരണ നിലയ്ക്ക് ഒരു കണക്ഷൻ മാത്രമേ അനുവദിക്കാവൂ. എന്നാൽ കുറഞ്ഞത് മൂന്ന് കണക്ഷനുകളെങ്കിലും കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഇത്തരം വീടുകളുടെ ഒരു ഭാഗം വാടകയ്ക്ക് നൽകിയാൽ പ്രത്യേക കണക്ഷൻ അനുവദിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. എന്നാൽ പല വീടുകളിലും ഒരേ കുടുംബത്തിലെ അംഗങ്ങൾ വെവ്വേറെ നിലകളിൽ താമസിക്കുന്നതിനാൽ പ്രത്യേക കണക്ഷനുകൾ പാടില്ല.
അതേസമയം വാണിജ്യ മേഖലയിലാവട്ടെ നിരവധി കടകളും സ്ഥാപനങ്ങളും ഒരേ സ്ഥലത്തെ വിഭജിച്ച് രണ്ട് വ്യത്യസ്ത കണക്ഷനുകളാക്കുന്നുണ്ട്. വാണിജ്യ മേഖലയിലും സ്ഥാപനത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ നിശ്ചിത ഭാഗം കഴിഞ്ഞാൽ താരിഫിൽ മാറ്റമുണ്ട്. ഒരേ കെട്ടിടത്തിൽ ഒന്നിൽ കൂടുതൽ കണക്ഷനുകൾ ഉണ്ടാകരുതെന്ന് വാണിജ്യ മേഖലയെ അറിയിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. കടകളും സ്ഥാപനങ്ങളും വൺ കണക്ഷൻ റൂൾ പാലിക്കുന്നതിനായി TNEB യും നടപടികൾ ആരംഭിച്ചു. എന്നാൽ ഒന്നിലധികം കണക്ഷനുകളുള്ള ഗാർഹിക കുടുംബങ്ങൾക്കെതിരെ നടപടിയെടുക്കാൻ ബോർഡിന് അനുമതി നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. അത് ലഭിക്കാൻ കാത്തിരിക്കുകയാണ് തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Electricity Connection, Tamil nadu