ട്വിറ്ററിന് ഇന്ത്യയില്‍ നിയമ പരിരക്ഷ നഷ്ടമായി; ആദ്യ കേസ് മുസ്ലീം വയോധികനെ മര്‍ദ്ദിച്ച സംഭവത്തിലെ ട്വീറ്റുകള്‍
- Published by:Rajesh V
- news18-malayalam
Last Updated:
ട്വിറ്ററിനെതിരേ ഉത്തര്‍പ്രദേശില്‍ ഫയല്‍ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഇലക്ട്രോണിക്‌സ്- ഐടി മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
ന്യൂഡല്‍ഹി: പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമ പരിരക്ഷ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റ്യൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്നാണിത്. ഇതോടെ ഇനി ട്വിറ്ററില്‍ വരുന്ന ട്വീറ്റുകള്‍ക്കെതിരെ കേസ് വന്നാല്‍ ഇതിന്റെ നിയമപരമായ ഉത്തരവാദിത്തം കമ്പനിക്കായിരിക്കും. ട്വിറ്ററിന്റെ ഇന്ത്യന്‍ മേധാവികളെ ചോദ്യം ചെയ്യാനും മറ്റു നടപടികള്‍ സ്വീകരിക്കാനും പൊലീസിന് കഴിയും.
‘ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ആശയ വിനിമയ ഇടനിലക്കാര്‍ എന്ന നിലയില്‍ അവര്‍ക്കുള്ള സംരക്ഷണം നഷ്ടപ്പെട്ടു. ഏതൊരു പ്രസാധകനെയും പോലെ ഇനി ഇന്ത്യന്‍ നിയമത്തിലെ ശിക്ഷാ നടപടികളില്‍ ട്വിറ്ററും ബാധ്യസ്ഥരാണ്,’- ഐടി മന്ത്രാലയ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ട്വിറ്ററിനെതിരേ ഉത്തര്‍പ്രദേശില്‍ ഫയല്‍ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഇലക്ട്രോണിക്‌സ്- ഐടി മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ജൂണ്‍ 5ന് ഗാസിയാബാദില്‍ മുസ്ലീം വയോധികന് നേരെ ആറുപേര്‍ അതിക്രമം നടത്തിയിരുന്നു. ബലംപ്രയോഗിച്ച് തന്റെ താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നുമാണ് വയോധികൻ ആരോപിച്ചത്. ഈ സംഭവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉളളടക്കം ട്വിറ്ററില്‍ പ്രചരിച്ചുവെന്നും ഇത് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിനെതിരേ യുപിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ വൃദ്ധന് നേരെ ഉണ്ടായത് സാമുദായിക ആക്രമണമല്ലെന്നും ഇയാള്‍ വിറ്റ മന്ത്രത്തകിടുകളില്‍ അസംതൃപ്തരായ ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ആറുപേര്‍ ചേര്‍ന്നാണ് ഇയാള്‍ക്കെതിരേ അതിക്രമം നടത്തിയതെന്നും യുപി പൊലീസ് പറയുന്നു.
advertisement
ഗാസിയാബാദ് സംഭവത്തിന് സാമുദായിക പരിവേഷം ചാര്‍ത്തി സാമുദായിക വികാരത്തെ വ്രണപ്പെടുത്തിയതിന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും ട്വിറ്ററിനുമെതിരെ പൊലീസ് കുറ്റം ചുമത്തിയിരുന്നു. ജൂണ്‍ 14ന് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് പങ്കുവെച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടും സംഭവവുമായി ബന്ധപ്പെട്ടുളള തെറ്റിദ്ധാരണാജനകമായ പോസ്റ്റുകള്‍ പിന്‍വലിക്കുന്നതിനുളള നടപടികള്‍ ട്വിറ്റര്‍ സ്വീകരിച്ചില്ലെന്നും പൊലീസ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിനെതിരേ കേസെടുത്തിരിക്കുന്നത്. 'ട്വിറ്ററിന് ഇന്ത്യയില്‍ ഒരു നിയമപരിരക്ഷയും ഇല്ലാത്തതിനാല്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോ കൃത്രിമ വീഡിയോ എന്ന് ഫ്‌ളാഗ് ചെയ്യാത്തതിനെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരാണ്.'- സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
advertisement
ഐടി നിയമം അനുശാസിക്കുന്ന നിയമ പരിരക്ഷ നഷ്ടപ്പെട്ട ഏക അമേരിക്കന്‍ കമ്പനിയാണ് ട്വിറ്റര്‍. നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ ഉള്ളടക്കത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഇന്ത്യന്‍ ഉദ്യോഗസ്ഥർ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ പൊലീസിന് ചോദ്യം ചെയ്യാനും ക്രിമിനല്‍ നടപടി സ്വീകരിക്കാനും കഴിയും. പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ നിയമിക്കേണ്ട സമയം മെയ് 25ന് അവസാനിച്ചിരുന്നു. ചില കമ്പനികള്‍ കോറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
Also Read- നടൻ സുകുമാരൻ ഓർമയായിട്ട് 24 വർഷം; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ട്വിറ്ററിന് അധിക സമയം നല്‍കിയിട്ടും പുതിയ ഐടി ചട്ടങ്ങളിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്പനിക്കായില്ല. നിയമ പരിരക്ഷ നഷ്ടപ്പെടുമെന്ന് കാണിച്ച് ജൂണ്‍ അഞ്ചിന് അന്തിമ അറിയിപ്പ് സര്‍ക്കാര്‍ ട്വിറ്ററിന് നല്‍കിയിരുന്നു. എന്നാല്‍ പത്തുവര്‍ഷത്തിലേറെയായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററില്‍ നിന്ന് വിശ്വസിക്കാന്‍ സാധിക്കാത്ത രീതിയിലുളള നടപടിയാണ് ഉണ്ടായതെന്നും ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയം പറഞ്ഞു. എന്നാൽ ചീഫ് കംപ്ലയൻസ് ഓഫീസറെ നിയോഗിച്ചിട്ടുണ്ടെന്നും ഈ വിവരം ഐടി മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും ട്വിറ്റർ ചൊവ്വാഴ്ച അറിയിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 16, 2021 11:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ട്വിറ്ററിന് ഇന്ത്യയില്‍ നിയമ പരിരക്ഷ നഷ്ടമായി; ആദ്യ കേസ് മുസ്ലീം വയോധികനെ മര്‍ദ്ദിച്ച സംഭവത്തിലെ ട്വീറ്റുകള്‍