നടൻ സുകുമാരൻ ഓർമയായിട്ട് 24 വർഷം; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
- Published by:Rajesh V
- news18-malayalam
Last Updated:
നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച സുകുമാരൻ 1997 ജൂൺ പതിനാറിനാണ് വിടവാങ്ങിയത്.
സിനിമയിലെ വിപ്ലവകാരി, മലയാളികളുടെ പ്രിയതാരം സുകുമാരൻ ഓർമയായിട്ട് ഇന്ന് 24 വർഷം. ജീവിതത്തിലും സിനിമയിലും യാതൊരു തരത്തിലുള്ള ബന്ധനങ്ങളും ഇഷ്ടപ്പെടാത്ത സുകുമാരനെ ഓർമിക്കുകയാണ് അദ്ദേഹത്തിന്റെ ഓർമദിനത്തിൽ മലയാള സിനിമാ ലോകം. സുകുമാരന്റെ ചിത്രം മകൻ പൃഥിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 'അച്ഛൻ. 20 വർഷങ്ങൾ' എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജ് കുറിച്ചത്.
ഒരു തലമുറയുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരൻ. ആരുടെ മുന്നിലും പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ അന്നത്തെ യുവതലമുറ വളരെ പെട്ടെന്നാണ് നെഞ്ചിലേറ്റിയത്. ഭാഷയിലുള്ള കൈയടക്കമാണ് സുകുമാരനെ വ്യത്യസ്തനാക്കിയത്. ചടുലമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം കാണികളെ ആവേശഭരിതരാക്കി.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ സുകുമാരന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം കോളജ് അധ്യാപകനായിട്ടായിരുന്നു. 1973ൽ പുറത്തിറങ്ങിയ എംടിയുടെ നിർമാല്യത്തിലൂടെയായിരുന്നു സിനിമയിലേക്ക് വരുന്നത്. വെളിച്ചപ്പാടിന്റെ മകന്‍ അപ്പുവായിട്ടായിരുന്നു ഇത്. നടനിലുള്ളിലെ സ്പാർക്ക് തിരിച്ചറിഞ്ഞ എംടി അഞ്ചുവര്‍ഷത്തിനിപ്പുറം സമ്മാനിച്ചത് ബന്ധനം എന്ന സിനിമയിലെ ക്ലര്‍ക്ക് ഉണ്ണികൃഷ്ണന്‍ എന്ന കരുത്തുറ്റ കഥാപാത്രത്തെ. ആ വേഷം സുകുമാരന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സമ്മാനിച്ചു. നിര്‍മാല്യത്തിനുമുമ്പ് സ്കൂള്‍ നാടകങ്ങളില്‍പോലും പ്രത്യക്ഷപ്പെടാത്ത സുകുമാരന്‍ ആത്മവിശ്വാസത്തിന്റെ ആൾരൂപമായി ഓരോ പടവുകളും ചവിട്ടിക്കയറി.
advertisement
സുകുമാരന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ ‘ശംഖുപുഷ്പം' എന്ന ചിത്രത്തിലെ വേഷമാണ്. ജയന്‍- സുകുമാരന്‍- സോമന്‍ ത്രയം മലയാള സിനിമയെ വഴിമാറി നടത്തി. ജയനും സുകുമാരനും കൈകോര്‍ത്ത അങ്ങാടിപോലുള്ള സിനിമകള്‍ വമ്പന്‍ഹിറ്റുകളായി. നീതിനിഷേധത്തിനെതിരെ തുറന്നടിക്കുന്ന യുവാവായി തിളങ്ങുമ്പോൾ തന്നെ സ്നേഹനിധിയായ കുടുംബനാഥന്റെ വേഷങ്ങളിലും സുകുമാരന്‍ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടി.
advertisement
Also Read- Aarattu release | റിലീസ് തിയതി ഉറപ്പിച്ചു; 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' ഒക്ടോബറിൽ കാണാം
മുറുകെപിടിച്ച ആദര്‍ശവും വെള്ളം ചേര്‍ക്കാത്ത അഭിപ്രായങ്ങളും സിനിമാലോകത്തിനുപുറത്തും സുകുമാരന് ഇരിപ്പിടം നല്‍കി. നട്ടെല്ലുള്ള നടനെന്നായിരുന്നു സുകുമാരനെ സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. വളർത്തുമൃഗങ്ങൾ, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ശാലിനി എന്റെ കൂട്ടുകാരി, ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി 250ഓളം ചിത്രങ്ങളിൽ സുകുമാരൻ വേഷമിട്ടു. കെ ജി ജോർജ് സംവിധാനം ചെയ്ത ഇരകൾ, മമ്മൂട്ടി നായകനായ പടയണി എന്നീ സിനിമകളുടെ നിർമാതാവുമായി. തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ ചലച്ചിത്രമാക്കണമെന്ന മോഹം ബാക്കിയാക്കിയാണ് സുകുമാരൻ യാത്രയായത്.
advertisement
മക്കളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ചലച്ചിത്ര അരങ്ങേറ്റത്തിന് സാക്ഷിയാകാന്‍ സുകുമാരനുണ്ടായിരുന്നില്ല. നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച സുകുമാരൻ 1997 ജൂൺ പതിനാറിനാണ് വിടവാങ്ങിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 16, 2021 9:59 AM IST