മുംബൈ: ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ജീവനക്കാരോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാർ അറസ്റ്റിൽ. ദുബായ്- മുംബൈ വിമാനത്തിൽ ഇന്നലെയായിരുന്നു സംഭവം. ജീവനക്കാർ ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയിട്ടും വിമാനത്തിൽ മദ്യം കഴിക്കുന്നത് തുടരുകയും ജീവനക്കാരെയും സഹയാത്രക്കാരെയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. വിമാനം മുംബൈയിൽ എത്തിയപ്പോൾ ഇരുവരേയും അറസ്റ്റ് ചെയ്തു.
ജോൺ ജി ഡിസൂസ (49), ദത്താത്രേയ ബപ്പർദേക്കർ (47) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മഹാരാഷ്ട്ര സ്വദേശികളാണ്. ദുബായിൽ ജോലി ചെയ്യുന്ന ഇരുവരും മുംബൈയിലേക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പ് ദുബായ് ഡ്യൂട്ടി ഫ്രീ സ്റ്റോറിൽ നിന്നും മദ്യം വാങ്ങിയിരുന്നു. ഇതിൽ അര കുപ്പി മദ്യം വിമാനത്തിൽ വെച്ചു തന്നെ കുടിച്ചു തീർത്തു.
Also Read- ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത; ഇന്ത്യൻ റെയിൽവേ എസി 3-ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ചു
ദുബായിൽ ഒരു വർഷം ജോലി ചെയ്തതിന്റെ ആഘോഷമായിരുന്നു ഇതെന്നാണ് ഇരുവരും നൽകിയ വിശദീകരണമെന്നാണ് റിപ്പോർട്ട്. മദ്യപിച്ച് വിമാനത്തിലൂടെ തലങ്ങും വിലങ്ങും നടന്ന് സഹയാത്രക്കാരേയും ഇൻഡിഗോ ജീവനക്കാരേയും അസഭ്യം പറയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
Also Read- സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 7500 രൂപ സ്റ്റൈപെന്‍ഡ്; പുതിയ നീക്കവുമായി തമിഴ്‌നാട്
ദുബായിൽ നിന്നും രാവിലെ എട്ട് മണിക്കാണ് വിമാനം പുറപ്പെട്ടത്. പറന്നുയർന്ന ഉടൻ തന്നെ രണ്ടു പേരും മദ്യപിക്കാൻ തുടങ്ങി. സഹയാത്രക്കാർ മദ്യപാനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും തുടർന്നും മദ്യപിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരാളാണ് പരാതി നൽകിയത്. മുംബൈയിൽ എത്തിയ ഉടൻ തന്നെ രണ്ടുപേരേയും പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്തിൽ യാത്രക്കാരുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് ഈ വർഷത്തെ ഏഴാമത്തെ സംഭവമാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.