പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പാകിസ്ഥാനിൽ നിന്നുള്ള ഏഴ് അഭയാർത്ഥികൾക്ക് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി കേന്ദ്രമന്ത്രി എംഎൽ മാണ്ഡവ്യ. ഗുജറാത്ത് കച്ചിലെ അഭയാർഥികൾക്കാണ് പൗരത്വ രേഖകൾ കൈമാറിയതെന്ന് മന്ത്രി അറിയിച്ചു. വെള്ളിയാഴ്ച മോർബി പ്രദേശത്തെ പാക് അഭയാർഥികളുടെ കേന്ദ്രം കേന്ദ്ര ഷിപ്പിംഗ് മന്ത്രി മാണ്ഡവ്യ സന്ദർശിച്ചിരുന്നു.
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യയിൽ അന്തസ്സാർന്ന ജീവിതം നയിക്കാനുള്ള അവസരമാണ് പൗരത്വ നിയമഭേദഗതിയിലൂടെ വന്നിരിക്കുന്നതെന്ന് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
Also Read- മതന്യൂനപക്ഷങ്ങൾക്ക് അഭയവും പൗരത്വവും നൽകുന്ന നിയമം; പൗരത്വ ബില്ലിന് പിന്തുണയുമായി പ്രമുഖർപാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടതോടെ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ഇതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാണ്. 2014 ഡിസംബർ 31ന് മുൻപ് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, പാർസി, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെടുന്ന അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് നിയമം. മതപരമായ വേട്ടയാടലിന് വിധേയരായ ന്യൂനപക്ഷങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികൾക്ക് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മാണ്ഡവ്യ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം യാഥാർത്ഥ്യമായതോടെ അഭയാർത്ഥി ക്യാമ്പുകൾ ഉത്സവ പ്രതീതിയിലാണെന്ന് മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥരിൽ ഒരാൾ അഭിപ്രായപ്പെട്ടു. ക്യാമ്പുകളിൽ അഭയാർത്ഥികൾ മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും പടക്കങ്ങള്‍ പൊട്ടിച്ച് ആഹ്ളാദം പ്രകടിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജീവിതത്തിന്റെ നല്ലൊരുകാലം അവഹേളനത്തിനും അധിക്ഷേപത്തിനും വിധേയരായ ജനവിഭാഗത്തിന് ആശ്വാസവും പ്രതീക്ഷയുമേകുന്നതാണ് പുതിയ നിയമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.