മദ്യപാനിയായ ഉദ്യോഗസ്ഥനേക്കാൾ മികച്ച വരൻ റിക്ഷാ വലിക്കുന്നയാളോ തൊഴിലാളിയോ ആണെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ പറഞ്ഞു. “മദ്യപാനിയുടെ ആയുസ്സ് വളരെ കുറവാണ്,” ശനിയാഴ്ച ലംഭുവ നിയമസഭാ മണ്ഡലത്തിൽ ഡി-അഡിക്ഷനെക്കുറിച്ചുള്ള ഒരു പരിപാടിയെ അഭിസംബോധന ചെയ്യവെ കിഷോർ ഇക്കാര്യം പറഞ്ഞത്. മദ്യപാനിയായ മകൻ മരിച്ചതിനെക്കുറിച്ച് പറഞ്ഞപ്പോൾ കൗശൽ കിഷോർ വികാരാധീനനാകുകയും ചെയ്തു.
“ഞാനും എംപിയും എന്റെ ഭാര്യ എംഎൽഎയും ആയിരുന്നു. എന്നിട്ടും ഞങ്ങളുടെ മകന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഞങ്ങൾക്ക് സാധിക്കാത്തത് സാധാരണക്കാർക്ക് എങ്ങനെ ചെയ്യാനാകും.” കൗശൽ ചോദിച്ചു.
“എന്റെ മകൻ (ആകാശ് കിഷോർ) സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാറുണ്ടായിരുന്നു. മദ്യപാനം അമിതമായപ്പോൾ ഡീ അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ ഫലമുണ്ടായില്ല. ആ ദുശ്ശീലം മാറ്റാൻവേണ്ടി ആറ് മാസത്തിന് ശേഷം വിവാഹം കഴിപ്പിച്ചു. എന്നാൽ, വിവാഹശേഷം മകൻ വീണ്ടും മദ്യപിക്കാൻ തുടങ്ങി, ഒടുവിൽ മരണത്തിന് കീഴടങ്ങി. രണ്ട് വർഷം മുമ്പ്, ഒക്ടോബർ 19 ന്, ആകാശ് മരിക്കുമ്പോൾ, അവന്‍റെ മകന് രണ്ട് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ”കേന്ദ്ര മന്ത്രി പറഞ്ഞു.
കൗശൽ കിഷോർ സദസ്സിനോട് പറഞ്ഞു, “എനിക്ക് എന്റെ മകനെ രക്ഷിക്കാൻ കഴിഞ്ഞില്ല, അത് കാരണം അവന്റെ ഭാര്യ വിധവയായി. നിങ്ങളുടെ പെൺമക്കളെയും സഹോദരിമാരെയും രക്ഷിക്കാൻ നിങ്ങൾക്ക് കഴിയണം. പെൺമക്കളെ മദ്യപാനികൾക്ക് വിവാഹം ചെയ്തുകൊടുക്കരുത്” – കേന്ദ്രമന്ത്രി പറഞ്ഞു.
Also Read- ‘ഹിന്ദു സംസ്കാരത്തിന് എതിര്’; സ്കൂളുകളിലെ ക്രിസ്മസ് ആഘോഷത്തിനെതിരെ VHP
“സ്വാതന്ത്ര്യ സമരത്തിൽ 90 വർഷത്തിനിടെ 6.32 ലക്ഷം പേർ ബ്രിട്ടീഷുകാരോട് പോരാടി ജീവൻ ബലിയർപ്പിച്ചു, അതേസമയം മദ്യപാനം മൂലം ഓരോ വർഷവും 20 ലക്ഷത്തോളം ആളുകൾ മരിക്കുന്നു,” മന്ത്രി പറഞ്ഞു.
ഉത്തർപ്രദേശിലെ മോഹൻലാൽഗഞ്ച് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് കൗശൽ കിഷോർ. കാൻസർ മരണങ്ങളിൽ 80 ശതമാനവും മദ്യം, പുകയില, സിഗരറ്റ്, ‘ബീഡി’ എന്നിവ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.