ജാർഖണ്ഡിന് പിന്നാലെ ഉത്തർപ്രദേശിലും ജഡ്ജിയെ വധിക്കാൻ ശ്രമം; ഇന്നോവ ഉപയോഗിച്ച് നിരവധി തവണ ജഡ്ജിയുടെ കാറിലിടിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
അപകടത്തിൽ ജഡ്ജിയുടെ ഗൺമാന് പരിക്കേൽക്കുകയും കാറിന് സാരമായ തകരാറുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഫത്തേപൂർ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി (സ്പെഷ്യൽ ജഡ്ജി പോക്സോ ആക്റ്റ്) മുഹമ്മദ് അഹ്മദ് ഖാൻ വധശ്രമത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച കൗഷാംബിയിലെ കോഖ്രാജ് പ്രദേശത്തെ ചക്വാൻ ഗ്രാമത്തിന് സമീപം ഒരു 'ഇന്നോവ' ഖാന്റെ കാറിൽ ഇടിച്ചാണ് അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ജഡ്ജിയുടെ ഗൺമാന് പരിക്കേറ്റു, കൂടാതെ മുഹമ്മദ് അഹ്മദ് ഖാന്‍റെ കാറിന് സാരമായ തകരാറുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
വധശ്രമത്തിന് മുഹമ്മദ് അഹ്മദ് ഖാൻ ഖൊരാജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ആരെങ്കിലും തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ഇത് ഒരു റോഡപകടം പോലെയാക്കാൻ ശ്രമിച്ചുവെന്നുമാണ് അഡീഷണൽ ജില്ലാ ജഡ്ജി പരാതിയിൽ പറയുന്നത്. താൻ ഇരുന്ന ഭാഗത്ത് ഇന്നോവ കാർ നിരവധി തവണ ഇടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2020 ഡിസംബറിൽ ഒരു യുവാവിന്റെ ജാമ്യം നിരസിക്കുന്നതിനിടെ തനിക്ക് ബറേലിയിൽ വധഭീഷണിയുണ്ടായിരുന്നതായും ഖാൻ തന്റെ പോലീസിൽ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ആ യുവാവ് കൗഷാംബി നിവാസിയാണെന്നും പരാതിയിൽ പറയുന്നു.
advertisement
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ജഡ്ജിയുടെ കാറിൽ ഇടിച്ച ഇന്നോവ കണ്ടെടുത്തു, ഡ്രൈവറെ അറസ്റ്റ് ചെയ്തു. കാറിന്റെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എഡിജെ മുഹമ്മദ് അഹമ്മദ് ഖാൻ വ്യാഴാഴ്ച ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രയാഗരാജിൽ എത്തിയിരുന്നു. കാറിൽ ഫത്തേപ്പൂരിലേക്ക് മടങ്ങുകയായിരുന്നപ്പോൾ കൊഖ്രജിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ഏതാനും വർഷം മുമ്പ് അലഹബാദ് ജില്ലാ കോടതിയിൽ എസിജെഎം ആയിരുന്ന സമയത്ത് ഉണ്ടായ സംഭവത്തിൽ പിന്നീട് ഏറെ കാലം അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നു. ഈ സംഭവത്തെത്തുടർന്ന് എ.ഡി.ജെയുടെ കുടുംബാംഗങ്ങൾക്കും നിരന്തരം വധഭീഷണി ലഭിച്ചിരുന്നു. ഇക്കാര്യം കൊഖ്‌രാജ് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണെന്നും ഇൻസ്പെക്ടർ ഗ്യാൻ സിംഗ് യാദവ് പറഞ്ഞു.
advertisement
ജില്ലാ ജഡ്ജിയുടെ അപകടമരണം; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
ജാർഖണ്ഡിലെ ധൻബാദിൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ജാർഖണ്ഡ് സർക്കാരിന് കോടതി നിർദേശം നൽകി.
ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. പൊലീസ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നതിന് ജാർഖണ്ഡ് ഹൈക്കോടതിക്ക് തടസമില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
advertisement
രാജ്യത്തെ ജുഡീഷ്യൽ ഓഫീസർമാരുടെ സുരക്ഷ വിശാല അർത്ഥത്തിൽ തന്നെ പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജുഡീഷ്യൽ ഓഫീസർമാർ, അഭിഭാഷകർ എന്നിവർക്ക് നേരെ ആക്രമണം നടന്ന ഒട്ടേറെ സംഭവങ്ങളുണ്ടായതായും കോടതി വിലയിരുത്തി.
കഴിഞ്ഞദിവസമാണ് ധൻബാദിലെ ജില്ലാ അഡീഷണൽ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരൽചൂണ്ടിയത്.
advertisement
രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ ഒരു ഒട്ടോറിക്ഷ പിന്നാലെ വന്ന് ഇടിച്ചിടുകയായിരുന്നു. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിർത്താതെ പോവുകയും ചെയ്തു. ധൻബാദ് ടൗണിലെ നിരവധി മാഫിയ കൊലപാതകങ്ങളടക്കമുള്ള കേസുകൾ കൈകാര്യം ചെയ്തിരുന്നു.
അടുത്തിടെ രണ്ട് പ്രധാന ഗുണ്ടാത്തലവന്മാരുടെ ജാമ്യാപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. ജഡ്ജിയെ മനഃപൂർവ്വം വാഹനമിടിപ്പിച്ചതാണെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണെന്നാണ് പോലീസ് പറയുന്നത്. അപകടമുണ്ടാക്കിയ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവം നടക്കുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പാണ് വാഹനം മോഷ്ടിച്ചത്. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 30, 2021 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജാർഖണ്ഡിന് പിന്നാലെ ഉത്തർപ്രദേശിലും ജഡ്ജിയെ വധിക്കാൻ ശ്രമം; ഇന്നോവ ഉപയോഗിച്ച് നിരവധി തവണ ജഡ്ജിയുടെ കാറിലിടിച്ചു