IPL 2021 | വിദേശ താരങ്ങളുടെ മടങ്ങിപ്പോക്കിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഡേവിഡ് ഹസ്സി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഏപ്രില്‍ 19ന് തുടങ്ങിയ ടൂര്‍ണമെന്റ് അതിന്റെ പാതിവഴി എത്തും മുന്‍പാണ് വിദേശ താരങ്ങളുടെ മടക്കം. മെയ് 30ന് ആണ് ടൂര്‍ണമെന്റ് ഫൈനല്‍ നടക്കുക
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ പാതിവഴിയില്‍ വിദേശ താരങ്ങള്‍ അവരുടെ നാട്ടിലേക്ക് മടങ്ങുന്നത് തുടരുകയാണ്. പലരും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. എന്നാല്‍ വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനുള്ള പ്രധാന കാരണം ഇന്ത്യയിലെ കോവിഡ് വ്യാപനം മൂലമുള്ള ഭീതി തന്നെയാണ്. ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം തരംഗം അതിശക്തമായാണ് പകരുന്നത്. ഈ സാഹചര്യത്തില്‍ നാട്ടില്‍ കഴിയുന്ന കുടുംബത്തെ ഓര്‍ത്ത് പല താരങ്ങള്‍ക്കും ആശങ്കയുണ്ട്. താരങ്ങളുടെ മടങ്ങിപ്പോക്കിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കെകെആര്‍ സഹ പരിശീലകനായ ഡേവിഡ് ഹസ്സി.
'ഓസ്ട്രേലിയന്‍ താരങ്ങളെല്ലാം അല്‍പ്പം ആശങ്കയിലാണുള്ളത്. ഓസ്ട്രേലിയയിലേക്ക് പെട്ടെന്ന് മടങ്ങിപ്പോവാന്‍ സാധിക്കാതെ വരുമോയെന്നാണ് അവര്‍ ആശങ്കപ്പെടുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ ഈ ഭീതിയില്‍ മറ്റ് ചില ഓസ്ട്രേലിയന്‍ താരങ്ങളും നാട്ടിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ട്'- ഹസി പറഞ്ഞു. നിലവില്‍ കോവിഡ് വ്യാപനം ഏറ്റവും കൂടുതലായുള്ളത് ഇന്ത്യയിലാണ്. പല രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം താരങ്ങളുടെ ആശങ്കയേറ്റുന്നു.
advertisement
കൂടാതെ ബയോബബിള്‍ സംവിധാനത്തില്‍ കഴിയുമ്പോഴുള്ള സമ്മര്‍ദ്ദവും താരങ്ങളുടെ മടങ്ങിപ്പോക്കിന് കാരണമാവുന്നു. രാജസ്ഥാന്റെ ആന്‍ഡ്രൂ ടൈയാണ് നാട്ടിലേക്ക് അവസാനമായി മടങ്ങിയ വിദേശ താരം. ജോഷ് ഹെയ്സല്‍വുഡിന് പകരമായി സിഎസ്‌കെ പരിഗണിച്ച ബില്ലി സ്റ്റാന്‍ലേക്ക് കരാറിലെത്താന്‍ വിസമ്മതിച്ചിരുന്നു. ആര്‍സിബിയുടെ ആദം സാപയും കെയ്ന്‍ റിച്ചാര്‍ഡ്സനും നാട്ടിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്താനുള്ള സാഹചര്യം നിലവിലെ അവസ്ഥ വച്ച് നോക്കുമ്പോള്‍ കൂടുതലാണ്. അതിനാല്‍ ഇന്ത്യയില്‍ ഏറെ നാള്‍ കുടുങ്ങിപ്പോവുമെന്നാണ് താരങ്ങളുടെ ഭയം. ഇന്ത്യന്‍ താരങ്ങളുടെ അവസ്ഥയും സമാനമാണ്. കുടുംബം കൊറോണ പ്രതിസന്ധി നേരിടുന്നത് പരിഗണിച്ച് അവരുടെ ഒപ്പം നില്‍ക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് ആര്‍ അശ്വിന്‍ ഇടവേളയെടുത്തിട്ടുണ്ട്.
advertisement
വരും ദിവസങ്ങളില്‍ കോവിഡിന്റെ പേരിലുള്ള വിദേശ താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് തുടരാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ കണക്കുകള്‍ ഏവരെയും ആശങ്കപ്പെടുത്തുന്നതാണ്. അതിനാല്‍ത്തന്നെ യാത്ര ചെയ്ത് മത്സരത്തില്‍ പങ്കെടുക്കുന്നതെല്ലാം താരങ്ങളെ ഭയപ്പെടുത്തുന്നു. ബയോബബിള്‍ സുരക്ഷയിലാണെങ്കിലും രോഗം പിടിപെടാനുള്ള സാധ്യതകളെ പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ല.
17 ഓസ്ട്രേലിയന്‍ താരങ്ങളാണ് ഐപിഎല്ലില്‍ പങ്കെടുക്കുന്നത്.ഡേവിഡ് വാര്‍ണര്‍,ഗ്ലെന്‍ മാക്സ് വെല്‍,സ്റ്റീവ് സ്മിത്ത് തുടങ്ങിയ പ്രമുഖരും ഇതില്‍ ഉള്‍പ്പെടും. ഓസ്ട്രേലിയക്കാരായ പരിശീലകരായി ഡേവിഡ് ഹസ്സി,മൈക്കല്‍ ഹസ്സി,റിക്കി പോണ്ടിങ്, സൈമണ്‍ കാറ്റിച്ച് തുടങ്ങിയവരുമുണ്ട്. ഈ അവസ്ഥയില്‍ ഇനിയും വിദേശ താരങ്ങള്‍ തിരിച്ചുപോക്ക് നടത്തിയാല്‍ ടൂര്‍ണമെന്റിനെത്തന്നെയത് പ്രതികൂലമായി ബാധിച്ചേക്കും.
advertisement
ഏപ്രില്‍ 19ന് തുടങ്ങിയ ടൂര്‍ണമെന്റ് അതിന്റെ പാതിവഴി എത്തും മുന്‍പാണ് വിദേശ താരങ്ങളുടെ മടക്കം. മെയ് 30ന് ആണ് ടൂര്‍ണമെന്റ് ഫൈനല്‍ നടക്കുക. ഇപ്പൊള്‍ വിദേശ താരങ്ങളുടെ മടങ്ങിപ്പോക്ക് ടീമുകളെ വലിയ രീതിയില്‍ ബാധിച്ചിട്ടില്ല എങ്കിലും ഒരു മാസം കൂടി നീണ്ടനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ടീമുകളില്‍ ഇപ്പൊ കളിക്കുന്ന വിദേശ താരങ്ങള്‍ക്ക് പരുക്ക് എല്‍ക്കുകയാണെങ്കില്‍ പകരക്കാരെ കണ്ടെത്തുവാന്‍ കഴിയാത്ത അവസ്ഥയാകും ഉണ്ടാവുക. അങ്ങനെയൊരു അവസ്ഥയില്‍ ടൂര്‍ണമെന്റ് പാതിയില്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ ബിസിസിഐക്ക് വലിയ സാമ്പത്തിക നഷ്ടം തന്നെയാവും സംഭവിക്കുക.
Location :
First Published :
April 26, 2021 9:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | വിദേശ താരങ്ങളുടെ മടങ്ങിപ്പോക്കിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഡേവിഡ് ഹസ്സി



