കോവിഡ് പ്രതിസന്ധി ഐപിഎല്ലിലേക്കും പടര്‍ന്നതോടെ നിര്‍ത്തിവയ്ക്കേണ്ടി വന്ന ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളും വിദേശതാരങ്ങളും നാട്ടിലേക്ക് മടങ്ങുകയാണ്. വിദേശതാരങ്ങളെ നാട്ടിലെത്തിക്കാനുള്ള എല്ലാം കാര്യങ്ങളും ബിസിസിഐ ചെയ്യുന്നുണ്ട്. ഒരു സംഘം ഇംഗ്ലീഷ് കളിക്കാര്‍ ഇതിനോടകം തന്നെ നാട്ടിലെത്തിക്കഴിഞ്ഞു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി അടക്കമുള്ളവരും അവരവരുടെ വീടുകളില്‍ എത്തി. പക്ഷേ, ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് ധോണി ഇതുവരെ റാഞ്ചിയിലേക്ക് മടങ്ങിയിട്ടില്ല. ഡല്‍ഹിയില്‍നിന്നും അവസാനം വിമാനം കയറുന്ന വ്യക്തി താനായിരിക്കുമെന്നാണ് സിഎസ്കെ സഹതാരങ്ങളെ ധോണി അറിയിച്ചിരിക്കുന്നത്. ചെന്നൈ ക്യാപ്റ്റന്റെ ഈ വ്യതസ്തമായ തീരുമാനം ഏതായാലും എല്ലാവരുടെയും കയ്യടി നേടിയിരിക്കുകയാണ് പുകഴ്ത്തുകയാണ്.
തന്റെ ടീമിലെ വിദേശതാരങ്ങള്‍ ആദ്യം നാട്ടിലേക്ക് മടങ്ങണം. അതിനുശേഷം ഇന്ത്യന്‍ താരങ്ങളും. ഏറ്റവും അവസാനമായിരിക്കും ഡല്‍ഹിയില്‍നിന്നും താന്‍ വിമാനം കയറുകയെന്ന് ധോണി അറിയിച്ചു. നിലവില്‍ ഡല്‍ഹിയിലാണ് ചെന്നൈ താരങ്ങളുളളത്. ഐപിഎല്‍ ഇന്ത്യയില്‍ നടക്കുന്നതിനാല്‍ വിദേശ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കുമാണ് യാത്രാ പരിഗണന ആദ്യം ലഭിക്കേണ്ടതെന്ന് ധോണി പറഞ്ഞു. അതിനുശേഷമായിരിക്കണം ഇന്ത്യന്‍ കളിക്കാര്‍ വീടുകളിലേക്ക് മടങ്ങേണ്ടതെന്ന് വിര്‍ച്വല്‍ മീറ്റിങ്ങില്‍ ധോണി സഹതാരങ്ങളോട് പറഞ്ഞു.
തങ്ങളുടെ കളിക്കാര്‍ക്കായി ഡല്‍ഹിയില്‍നിന്നും ചാര്‍ട്ടര്‍ വിമാനമാണ് സിഎസ്കെ തയ്യാറാക്കിയിട്ടുളളത്. 10 സീറ്റുളളതാണ് വിമാനം. ഇന്നലെ രാവിലെയുളള വിമാനത്തില്‍ രാജ്കോട്ടിലെയും മുംബൈയിലും കളിക്കാര്‍ സ്വന്തം വീടുകളിലേക്ക് പോയി. വൈകീട്ട് ബെംഗളൂരു, ചെന്നൈ കളിക്കാരെ നാടുകളില്‍ എത്തിച്ചു. ഇന്നു വൈകീട്ടുളള വിമാനത്തിലാണ് ധോണി റാഞ്ചിയിലേക്ക് പോവുക.
ഐപിഎല്ലില്‍ പങ്കെടുത്ത താരങ്ങളില്‍ ഓസ്ട്രേലിയന്‍ താരങ്ങളെ നാട്ടിലെത്തിക്കുന്നതിലാണ് ബിസിസിഐ ചെറിയ ബുദ്ധിമുട്ട് നേരിടുന്നത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിലവില്‍ ഓസ്ട്രേലിയയില്‍ വിലക്കുണ്ട്. ഇതാണ് അവരെ അവരുടെ നാട്ടിലെത്തിക്കുന്നതില്‍ തടസ്സമാകുന്നത്.
നേരത്തെ ഇന്ത്യയില്‍ വ്യാപകമായി കോവിഡ് കേസുകള്‍ ഉയരുന്നതിനിടയിലും ഐപിഎല്ലുമായി മുന്നോട്ട് തന്നെ എന്ന തീരുമാനത്തില്‍ ഉറച്ചു നിന്ന ബിസിസിഐ ഐപിഎല്ലിലെ ബയോ ബബിളിനുള്ളിലും കേസുകള്‍ ഉണ്ടാവാന്‍ തുടങ്ങിയതോടെയാണ് ടൂര്‍ണമെന്റ് നിര്‍ത്തിവക്കാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും, സന്ദീപ് വാര്യര്‍ക്കുമാണ് ആദ്യം രോഗബാധ ഉണ്ടായത്. പിന്നാലെ നടത്തിയ പരിശോധനയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീം മാനേജ്മെന്റിലുള്ളവര്ക്കുംകോവിഡ് ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. അതിന് ശേഷം ഡല്‍ഹി, ഹൈദരബാദ് എന്നീ ടീമുകളിലെ ഓരോ താരങ്ങള്‍ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായി. എന്നാല്‍ തത്കാലത്തേക്ക് മാത്രമാണ് ടൂര്‍ണമെന്റ് നിര്‍ത്തിവക്കുന്നതെന്നും രാജ്യത്തെ അവസ്ഥ മെച്ചപ്പെട്ടാല്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കുമെന്നും ബിസിസിഐ അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.