ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ (Hardik Pandya) പ്രശംസ കൊണ്ട് മൂടി ടീമിലെ യുവതാരം സായ് കിഷോര്‍ (Sai Kishore). ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോണിയുടെ (MS Dhoni) ജൂനിയർ പതിപ്പാണ് ഹാർദിക് എന്നാണ് സായ് കിഷോര്‍ പറയുന്നത്. ധോണിയും ഹാർദിക്കും തമ്മിൽ സാമ്യതകൾ ഉണ്ടെന്നും ധോണിയുടെ നേതൃപാടവത്തിന്റെ ചെറിയ ശകലങ്ങൾ ഗുജറാത്ത് ക്യാപ്റ്റനിലും കാണാനുണ്ടെന്നും മുൻ ചെന്നൈ താരം കൂടിയായ സായ് കിഷോർ പറയുന്നു.
ധോണിയെ പോലെ തന്റെ കളിക്കാരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാനുള്ള മികവ് ഹാർദിക്കിനുമുണ്ടെന്ന് സായ് കിഷോര്‍ പറഞ്ഞു. ധോണിയെ പോലെ തന്നെ ടീമിന്റെ നേട്ടങ്ങൾക്കാണ് ഹാർദിക്കും മുൻഗണന നൽകുന്നതെന്നും യുവതാരം പറഞ്ഞു. 'വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിനാണ് ധോണിയും ഹാർദിക്കും മുൻഗണന നൽകുന്നത്. ഹാർദിക്കിനെ ധോനിയുടെ ജൂനിയര്‍ പതിപ്പ് എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.' - സായ് കിഷോർ പറഞ്ഞു.
ഐപിഎല്ലിലെ അരങ്ങേറ്റ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ചതോടെ ഭാവിയിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ നിരയിൽ ഹാർദിക്കിന്റെ പേര് മുൻനിരയിൽ ഇടം പിടിച്ചുകഴിഞ്ഞു.
കഴിഞ്ഞ രണ്ട് സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നെങ്കിലും താരത്തിന് കാര്യമായി അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ മെഗാ താരലേലത്തില്‍ മൂന്ന് കോടി രൂപയ്ക്ക് സായ് കിഷോറിനെ സ്വന്തമാക്കിയ ഗുജറാത്ത് ടൈറ്റന്‍സ് താരത്തിന് ഏതാനും മത്സരങ്ങളിൽ അവസരം നൽകുകയും ചെയ്തു. ഇടം കൈയൻ സ്പിൻ ബൗളറായ താരം ടീമിന്റെ ബൗളിംഗ് ഡിപ്പാർട്മെന്റിൽ റാഷിദ് ഖാൻ മികച്ച കൂട്ടായി നിൽക്കുകയും ചെയ്തു. അഞ്ച് മത്സരങ്ങളിൽ ഇറങ്ങിയ താരം റൺ വഴങ്ങാൻ പിശുക്ക് കാട്ടുന്നതിനോടൊപ്പം നിർണായക വിക്കറ്റുകൾ കൂടി നേടിയിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്നും ആറ് വിക്കറ്റുകൾ വീഴ്ത്തിയ താരം ടീമിന്റെ കിരീടനേട്ടത്തിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുകയും ചെയ്തിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.