News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 5, 2020, 9:41 PM IST
News18 Malayalam
ദുബായ്: ആദ്യ ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 201 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെയും സൂര്യകുമാര്‍ യാദവിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. 25 പന്തിൽ 40 റണ്‍സെടുത്ത ക്വിന്റൺ ഡി കോക്കും 14 പന്തുകളില്‍ നിന്നും 37 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും മികച്ച പിന്തുണ നല്‍കി.
Also Read-
പ്ലേ ഓഫിലേക്കുള്ള മുംബൈ ഇന്ത്യൻസിന്റെ യാത്ര ഇങ്ങനെഇന്നിങ്സിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ഡി കോക്ക് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ഡികോക്ക് മൂന്ന് ഫോർ ഉള്‍പ്പെടെ 15 റണ്‍സ് നേടി. എന്നാല്‍ രണ്ടാം ഓവറില്‍ നേരിട്ട ആദ്യ പന്തിൽ രോഹിത് ശര്‍മയെ പൂജ്യനായി മടക്കി രവിചന്ദ്ര അശ്വിന്‍ ആദ്യ ബ്രോക്ക് ത്രൂ നൽകി. പിന്നാലെയെത്തിയ സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് ഡികോക്ക് തകര്‍ത്തടിച്ചു. ഇരുവരും ചേര്‍ന്ന് 4.4 ഓവറില്‍ സ്‌കോര്‍ 50 കടത്തി. പവര്‍പ്ലേയില്‍ 63 റണ്‍സാണ് മുംബൈ നേടിയത്. സ്‌കോര്‍ 78ല്‍ നില്‍ക്കെ ഡികോക്കിനെ പുറത്താക്കി വീണ്ടും അശ്വിന്‍ മുംബൈയ്ക്ക് പ്രഹരമേല്‍പ്പിച്ചു.
ഡികോക്ക് മടങ്ങിയ ശേഷം ആക്രമണം ഏറ്റെടുത്ത സൂര്യകുമാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. സ്‌കോര്‍ 100ല്‍ നില്‍ക്കെ 38 പന്തുകളില്‍ നിന്നും 51 റണ്‍സെടുത്ത സൂര്യകുമാർ യാദവിനെ നോര്‍കെ പുറത്താക്കി. അടുത്ത ഓവറില്‍ കിറോൺ പൊള്ളാര്‍ഡിനെ പൂജ്യനാക്കി മടക്കി അശ്വിന്‍ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചതോടെ മുംബൈ ആരാധകർ ആശങ്കയിലായി. പൊള്ളാര്‍ഡ് മടങ്ങിയതോടെ ഇഷാന്‍ കിഷന്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. എന്നാല്‍ ക്രുനാൽ പാണ്ഡ്യയെ മടക്കി സ്റ്റോയിനിസ് മുംബൈക്ക് വീണ്ടും പ്രഹരമേൽപിച്ചു.
Also Read-
സഞ്ജു സാംസൺ മുതൽ ശുഭ്മാൻ ഗിൽ വരെ; സൗരവ് ഗാംഗുലി തിരഞ്ഞെടുത്ത മികച്ച ആറ് യുവതാരങ്ങൾ
പിന്നീട് ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ തകർത്തടിച്ചതോടെ സ്‌കോര്‍ അതിവേഗം കുതിച്ചു. തലങ്ങും വിലങ്ങും ബൗണ്ടറി കടത്തിയ ഹാര്‍ദിക് സ്കോർ 200ല്‍ എത്തിച്ചു. കിഷന്‍ 55 റണ്‍സും പാണ്ഡ്യ 37 റണ്‍സും നേടി പുറത്താകാതെ നിന്നു. ഡല്‍ഹിയ്ക്ക് വേണ്ടി അശ്വിന്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ നോര്‍ക്കെ, സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ന് വിജയിക്കുന്ന ടീം ഫൈനലിൽ പ്രവേശിക്കും. പരാജയപ്പെടുന്ന ടീമിന് നാളെ നടക്കുന്ന രണ്ടാം പ്ലേ ഓഫിലെ വിജയികളുമായിട്ടായിരിക്കും അടുത്ത മത്സരം.
Published by:
Rajesh V
First published:
November 5, 2020, 9:41 PM IST