• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2022 | മിന്നലടികളുമായി ധവാൻ (70), മായങ്ക് (52), ജിതേഷ് (30*); പഞ്ചാബിനെതിരെ മുംബൈക്ക് 199 റൺസ് വിജയലക്ഷ്യം

IPL 2022 | മിന്നലടികളുമായി ധവാൻ (70), മായങ്ക് (52), ജിതേഷ് (30*); പഞ്ചാബിനെതിരെ മുംബൈക്ക് 199 റൺസ് വിജയലക്ഷ്യം

തുടക്കവും ഒടുക്കവും പഞ്ചാബ് ബാറ്റർമാർ അഴിഞ്ഞാടിയപ്പോൾ മധ്യ ഓവറുകളിൽ മാത്രമാണ് മുംബൈക്ക് അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്

Image IPL, Twitter

Image IPL, Twitter

  • Share this:
    ഐപിഎല്ലിൽ (IPL 2022) പഞ്ചാബ് കിങ്സിനെതിരെ (Punjab Kings) മുംബൈ ഇന്ത്യൻസിന് (Mumbai Indians) 199 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണെടുത്തത്. തുടക്കത്തിൽ ആഞ്ഞടിച്ച ഓപ്പണർമാരായ ശിഖർ ധവാന്റെയും (50 പന്തിൽ 70), മായങ്ക് അഗർവാളിന്റെയും (32 പന്തിൽ 52) പിന്നീട് അവസാന ഓവറുകളിൽ മിന്നലടികളുമായി കളം നിറഞ്ഞ ജിതേഷ് ശർമയുടെയും (15 പന്തിൽ 30*), ഷാരൂഖ് ഖാന്റെയും (6 പന്തിൽ 15) പ്രകടനങ്ങളാണ് പഞ്ചാബിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.

    തുടക്കവും ഒടുക്കവും പഞ്ചാബ് ബാറ്റർമാർ അഴിഞ്ഞാടിയപ്പോൾ മധ്യ ഓവറുകളിൽ മാത്രമാണ് മുംബൈക്ക് അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. മുംബൈക്കായി ബൗളിങ്ങിൽ ജസ്പ്രീത് ബുംറയൊഴികെ എല്ലാവരും കൈനിറയെ തല്ലുവാങ്ങി. നാലോവർ എറിഞ്ഞ ബുംറ 28 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ബേസിൽ തമ്പി നാലോവറിൽ 47 റൺസ് വഴങ്ങി.

    ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ മായങ്ക് അഗർവാളും ശിഖർ ധവാനും ചേർന്ന് തകർത്തടിച്ച് മുന്നേറുകയായിരുന്നു. മുംബൈ ബൗളർമാരെ ഗ്രൗണ്ടിന്റെ നാല് ഭാഗത്തേക്കും പറത്തിയ ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ പത്താം ഓവറിൽ മായങ്കിനെ പുറത്താക്കിക്കൊണ്ട് മുരുഗൻ അശ്വിൻ മുംബൈക്ക് ആശ്വാസമേകി. 32 പന്തിൽ നിന്നും രണ്ട് സിക്‌സും ആറ് ഫോറും സഹിതം 52 റൺസ് നേടിയ താരം സൂര്യകുമാർ യാദവിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

    മായങ്കിന് പകരം ക്രീസിലെത്തിയ ജോണി ബെയർസ്‌റ്റോ ബൗണ്ടറി നേടിയാണ് തുടങ്ങിയതെങ്കിലും താരം പെട്ടെന്ന് തന്നെ പുറത്തായി. 13 പന്തില്‍ 12 റണ്‍സ് നേടിയ താരത്തെ ജയ്‌ദേവ് ഉനദ്കട് ബൗൾഡാക്കുകയായിരുന്നു. ചെറിയ ഇടവേളകളിൽ രണ്ട് വിക്കറ്റ് വീണതോടെ പഞ്ചാബ് പ്രതിരോധത്തിലായി. ബെയർസ്‌റ്റോക്ക് പിന്നാലെ വന്ന ലിയാം ലിവിങ്‌സ്റ്റണെ പുറത്താക്കി ബുംറ മത്സരത്തിൽ മുംബൈയുടെ തിരിച്ചുവരവിന്റെ സൂചനകൾ നൽകി. പിന്നാലെ തന്നെ ധവാനെ മടക്കി ബേസിൽ തമ്പി മുംബൈക്ക് വീണ്ടും ബ്രേക്ത്രൂ നൽകി.

    കൃത്യമായ ഇടവേളകളിൽ നാല് വിക്കറ്റുകൾ വീണതോടെ പഞ്ചാബ് അൽപ്പം പിന്നോട്ടുപോയെങ്കിലും പിന്നീട് ക്രീസിൽ ഒന്നിച്ച ഷാരൂഖ് ഖാനും ജിതേഷ് ശർമയും തകർപ്പനടികളിലൂടെ പഞ്ചാബിന്റെ സ്കോർ ഉയർത്തുകയായിരുന്നു. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ അവസാന ഓവറിൽ ഷാരൂഖ് ബേസിൽ തമ്പിയുടെ പന്തിൽ ബൗൾഡ് ആവുകയായിരുന്നു. ജിതേഷ് ശർമ്മ (30), ഒഡീൻ സ്മിത്ത് (1) എന്നിവർ പുറത്താകാതെ നിന്നു.

    സീസണിൽ ഇതുവരെ കളിച്ച നാല് മത്സരവും തോറ്റ് നിൽക്കുന്ന മുംബൈക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. നിലവിൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് മുംബൈ. അതേസമയം, നാല് മത്സരങ്ങളില്‍ രണ്ട് വീതം ജയവും തോല്‍വിയുമായി നാല് പോയിന്റുള്ള പഞ്ചാബ് പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്.
    Published by:Naveen
    First published: