ചെന്നൈ: സ്വന്തം ഗ്രൗണ്ടിൽ കൂറ്റൻ സ്കോര്‍ ഉയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിങ്സിനെ തളച്ച് പഞ്ചാബ് കിങ്സ്. 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 4 വിക്കറ്റിനാണ് ജയിച്ചത്. 42 റണ്‍സെടുത്ത പ്രഭ്സിമ്രാൻ സിങ്, 40 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റോണ്‍ എന്നിവരാണ് പഞ്ചാബിന്റെ വിജയ ശിൽപികൾ. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജിതേഷ് ശർമയും സിക്കന്ദര്‍ റാസയും തിളങ്ങി. ചെന്നൈയ്ക്ക് വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ 3 വിക്കറ്റും ജഡേജ 2 വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത് ചെന്നൈയ്ക്ക് ഡെവോണ്‍ കോണ്‍വെയുടെ (52 പന്തില്‍ 92) തകർപ്പൻ ഇന്നിങ്സാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അര്‍ഷ്ദീപ് സിംഗ്, സിക്കന്ദര്‍ റാസ, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
വമ്പൻ വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പ്രഭ്‌സിമ്രാനൊപ്പം 50 റണ്‍സ് കൂട്ടിചേര്‍ത്ത നായകൻ ധവാനാണ് ആദ്യം വീണത്. 15 പന്തിൽ 24 റൺസെടുത്ത ധവാനെ തുഷാർ പാണ്ഡെയാണ് വീഴ്ത്തിയത്. പിന്നാലെ 24 പന്തിൽ 42 റൺസെടുത്ത പ്രഭ്സിമ്രാൻ സിങ്ങിനെ ജഡേജ മടക്കി. അഥര്‍വ തെയ്ദയ്ക്കും (17 പന്തില്‍ 13) കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല, എന്നാല്‍, ലിയാം ലിവിംഗ്സ്റ്റോണും സാം കറനും ഒന്നിച്ചതോടെ കളിയുടെ ഗതി മാറി.
Also Read- ചരിത്രമെഴുതി അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരൻ; രണ്ടാമനായി ഫിനിഷ് ചെയ്തു
24 പന്തില്‍ നാല് സിക്സ് സഹിതം 40 റണ്‍സെടുത്ത ലിവിംഗ്സ്റ്റോണിനെ തുഷാര്‍ ദേശ്പാണ്ഡെ വീഴ്ത്തി. പിന്നാലെ വന്ന ജിതേഷ് ശര്‍മ്മയും കറനൊപ്പം ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തി. മൂന്ന് ഓവറില്‍ 31 റണ്‍സ് വേണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. എന്നാൽ പതിറാണ സാം കറന്‍റെ വിക്കറ്റുകൾ തെറിപ്പിച്ചതോടെ ചെപ്പോക്കിലെ കാണികള്‍ ആവേശത്തിലാക്കി. പിന്നീട് ഫിനിഷിംഗ് ദൗത്യം ഏറ്റെടുത്ത് ജിതേഷ് മുന്നോട്ട് പോയെങ്കിലും പകരക്കാരൻ ഫീല്‍ഡര്‍ ഷെയ്ഖ് റഷീദിന്റെ തകര്‍പ്പൻ ക്യാച്ചില്‍ പുറത്തായി.
അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് പഞ്ചാബിന് വേണ്ടിയിരുന്നത്. എന്നാല്‍, പതിറാണയുടെ ആദ്യ അഞ്ച് പന്തുകളിലും ബൗണ്ടറി നേടാൻ പഞ്ചാബിന് സാധിച്ചില്ല. ഇതോടെ അവസാന പന്തില്‍ മൂന്ന് റണ്‍സ് വേണമെന്ന നിലയായി. ആകാംക്ഷകള്‍ക്കൊടുവില്‍ അവസാന പന്തിൽ റാസ മൂന്ന് റണ്‍സ് ഓടിയെടുത്തതോടെ ഗ്രൗണ്ട് നിശബ്ദമായി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ഡെവോണ്‍ കോണ്‍വെയുടെ (92) അപരാജിത ഇന്നിങ്സാണ് തുണയായത്. അര്‍ഷ്ദീപ് സിംഗ്, സിക്കന്ദര്‍ റാസ, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. കോണ്‍വെ- റിതുരാജ് ഗെയ്കവാദ് (31 പന്തില്‍ 37) സഖ്യം മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഗെയ്കവാദിനെ പുറത്താക്കി റാസ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. ഗെയ്ക്വാദിനെ ജിതേശ് ശര്‍മ സ്റ്റംപ് ചെയ്തു.
മൂന്നാമതെത്തിയ ശിവം ദുബെയ്ക്ക് (17 പന്തില്‍ 28) മികവ് പുറത്തെടുക്കാനായില്ല. അര്‍ഷ്ദീപിന്റെ പന്തില്‍ ഷാരുഖ് ഖാന് ക്യാച്ച് നൽകി മടങ്ങി. മൊയീന്‍ അലിയും (ആറ് പന്തില്‍ 10) നിരാശപ്പെടുത്തി. അവസാന ഓവറില്‍ ആദ്യ പന്തില്‍ തന്നെ രവീന്ദ്ര ജഡേജ (10 പന്തില്‍ 12) മടങ്ങി. പിന്നീടെത്തിയ എം എസ് ധോണി (നാല് പന്തില്‍ 13) അവസാന രണ്ടുപന്തുകളും സിക്‌സർ പായിച്ച് സ്‌കോര്‍ 200ലെത്തിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.