ദുബായ്:
വൃദ്ധിമാൻ സാഹയുടെയും
ഡേവിഡ് വാർണറുടെയും അർധ സെഞ്ചുറിയിൽ
സൺ റൈസേഴ്സ് ഹൈദരാബാദിന് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. വൃദ്ധിമാൻ സാഹ 87 റൺസും ഡേവിഡ് വാർണർ 66 റൺസും എടുത്തു. പുറത്താകാതെ 44 റൺസെടുത്ത മനീഷ് പാണ്ഡെ മികച്ച പിന്തുണ നൽകി. ഡൽഹിയ്ക്കു വേണ്ടി ആർ. അശ്വിൻ, ആൻറിച്ച് നോർജെ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഡേവിഡ് വാർണർ – വൃദ്ധിമാൻ സാഹ ഓപ്പണിംഗ് സഖ്യം മികച്ച അടിത്തറ ഹൈദരാബാദിന് നൽകി. 5 ഓവറിനുള്ളിൽ ഹൈദരാബാദ് സ്കോർ 50 കടന്നു. പിന്നാലെ 25 പന്തുകളില്‍ നിന്നും വാര്‍ണര്‍ അര്‍ധസെഞ്ചുറിയും നേടി.
സ്‌കോര്‍ 107-ല്‍ നില്‍ക്കെ അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 33 പന്തുകളില്‍ നിന്നും 66 റണ്‍സെടുത്ത വാര്‍ണറെ മടക്കി. പിന്നാലെ എത്തിയ മനീഷ് പാണ്ഡെയ്ക്കൊപ്പം ചേർന്ന് സാഹ ആക്രമണം തുടർന്നു. മികച്ച ഷോട്ടുകളുമായി സാഹ ഡൽഹി ബൗളർമാരെ കടന്നാതക്രമിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 12.5 ഓവറില്‍ സ്‌കോര്‍ 150 കടത്തി. കൂടാതെ 21 ബോളില്‍ ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
ആന്റിച്ച് നോര്‍കെ എറിഞ്ഞ പതിനഞ്ചാം ഓവറില്‍ സാഹ പുറത്തായി. 45 പന്തുകളില്‍ നിന്നും 87 റണ്‍സെടുത്താണ് സാഹ മടങ്ങിയത്. പാണ്ഡെ 44 റണ്‍സും വില്യംസണ്‍ 11 റണ്‍സും നേടി പുറത്താകാതെ നിന്നു.
മൂന്നു മാറ്റങ്ങളുമായിട്ടാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇന്നിറങ്ങിയത്. ജോണി ബെയർസ്റ്റോ, പ്രിയം ഗാർഗ്, ഖലീൽ അഹമ്മദ് എന്നിവർക്കു പകരം കെയ്ൻ വില്യംസൻ, വൃദ്ധിമാൻ സാഹ, ഷഹബാസ് നദീം എന്നിവർ ഇന്ന് കളിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.