ദുബായ്: ഐപിഎല്ലിൽ പഞ്ചാബിനെതിരെ ബാംഗ്ലൂരിന് 207 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നായകൻ കെ.എൽ രാഹുലിന്‍റെ(പുറത്താകാതെ 132) തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. വെറും 69 പന്ത് നേരിട്ട രാഹുൽ പുറത്താകാതെ 132 റൺസെടുത്തു. 7 സിക്സറും 14 ബൌണ്ടറികളും ഉൾപ്പെടുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിഗ്സ്. ഐപിഎൽ ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് രാഹുൽ ഇന്ന് നേടിയത്. രാഹുലിനെ കൂടാതെ 26 റൺസെടുത്ത മായങ്ക് അഗർവാളാണ് പഞ്ചാബ് നിരയിൽ തിളങ്ങിയത്.
നേരത്തെ ടോസ് നേടിയ ബാംഗ്ലൂർ നായകൻ വിരാട് കോഹലി പഞ്ചാബിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. രാഹുലും മായങ്കും ചേർന്നു ഭേദപ്പെട്ട തുടക്കമാണ് പഞ്ചാബിന് സമ്മാനിച്ചത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട വന്നവർക്ക് കാര്യമായ പ്രകടനം നടത്താനായില്ല. ഒരു വശത്ത് ഉറച്ചുനിന്ന കെ.എൽ രാഹുൽ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച രാഹുൽ 62 പന്തിലാണ് തന്‍റെ രണ്ടാം ഐപിഎൽ സെഞ്ച്വറി തികച്ചത്. ബാംഗ്ലൂരിനുവേണ്ടി 12 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ശിവം ദുബെയും 25 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലുമാണ് ബൌളിങ്ങിൽ തിളങ്ങിയത്.
ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചാണ് റോയൽ ചലഞ്ചേഴ്സ് തുടങ്ങിയത്. ആദ്യ മത്സരത്തിലെ ടീമിലെ മാറ്റമൊന്നും വരുത്താതെയാണ് കോഹ്ലി ഇന്ന് ടീമിനെ അണിനിരത്തിയിരിക്കുന്നത്. അതേസമയം സൂപ്പർ ഓവറിൽ ഡൽഹി ക്യാപിറ്റലിനോട് പരാജയപ്പെട്ട ക്ഷീണം മാറ്റാനാണ് കിങ്സ് ഇലവൻ ഇന്ന് ഇറങ്ങുന്നത്.
വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ ബാറ്റിങ് നിരയിൽ മലയാളിയായ ദേവ്ദത്ത് പാടിക്കൽ, ആരോൺ ഫിഞ്ച്, എബി ഡിവില്ലിയേഴ്സ്, ശിവം ദുബെ, തുടങ്ങിയ വമ്പൻമാരുണ്ട്. അതേസമയം മറുവശത്ത് കെ.എൽ രാഹുൽ , മായങ്ക് അഗർവാൾ, കരുൻ നായർ, നിക്കോളാസ് പൂരാൻ എന്നിവർ പഞ്ചാബ് നിരയിലുണ്ട്.
ഇന്ത്യൻ താരം ഉമേഷ് യാദവ് നേതൃത്വം നൽകുന്നതാണ് ബാംഗ്ലൂരിന്‍റെ ബൌളിങ് നിര. ദക്ഷിണാഫ്രിക്കൻ വെറ്ററൻ താരം ഡേൽ സ്റ്റെയ്ൻ, യുസ്വേന്ദ്ര ചഹൽ, നവദീപ് സെയ്നി, വാഷിങ്ടൺ സുന്ദർ എന്നിവരും ആർസിബിക്കായി പന്തെറിയാനുണ്ട്. അതേസമയം മൊഹമ്മദ് ഷമി നേതൃത്വം നൽകുന്ന പഞ്ചാബ് നിരയിൽ ജെയിംസ് നീഷാം, ഷെൽഡൻ കോട്ട്റൽ എന്നിവരുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.