IPL 2021 | മുംബൈ ഇന്ത്യന്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 153 റണ്‍സ് വിജയലക്ഷ്യം; റസ്സലിന് അഞ്ച് വിക്കറ്റ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പേരുകേട്ട മുംബൈയുടെ ബാറ്റിങ് നിര ഒരു ചെറുത്ത്‌നില്പ് കൂടി നടത്താതെ ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് കണ്ടത്
ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 153 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 152 റണ്‍സിന് എല്ലാവരും പുറത്തായി. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ മുംബൈയുടെ ബാറ്റിങ് നിരക്ക് സാധിച്ചില്ല. പേരുകേട്ട മുംബൈയുടെ ബാറ്റിങ് നിര ഒരു ചെറുത്ത്‌നില്പ് കൂടി നടത്താതെ ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് കണ്ടത്.
ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബൗളിങ് തെരെഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്ത കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമുമായി ഇറങ്ങിയപ്പോള്‍ മുംബൈ നിരയില്‍ ക്രിസ് ലിന്നിന് പകരം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ക്വിന്റണ്‍ ഡീ കോക്ക് ടീമില്‍ ഇടം നേടി.
മുംബൈയ്ക്ക് വേണ്ടി രോഹിതും ഡീ കോക്കും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ ഡീ കോക്കിനെ വരുണ്‍ ചക്രവര്‍ത്തി രാഹുല്‍ ത്രിപാഠിയുടെ കൈകളില്‍ എത്തിച്ചു. ആറുപന്തുകളില്‍ നിന്നും വെറും രണ്ട് റണ്‍സ് മാത്രമാണ് ഡീ കോക്കിന് നേടാനായത്. ഡീ കോക്ക് പുറത്താവുമ്പോള്‍ രണ്ടോവറില്‍ 10 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലായിരുന്നു മുംബൈ.
advertisement
ഡീ കോക്ക് മടങ്ങിയ ശേഷം പകരം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ഹര്‍ഭജന്‍ സിങ് എറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ നേടിക്കൊണ്ട് വരവറിയിച്ചു. രോഹിത് ശര്‍മയെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ മുംബൈ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. ഇരുവരും ബാറ്റിങ് പവര്‍പ്ലേയില്‍ നിന്ന് 42 റണ്‍സാണ് നേടിയത്. 7.3 ഓവറില്‍ മുംബൈ സ്‌കോര്‍ 50 കടന്നു. പിന്നാലെ രോഹിതും സൂര്യകുമാറും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വൈകാതെ തന്നെ സൂര്യകുമാര്‍ യാദവ് അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ 99 മീറ്റര്‍ നീളമുള്ള ഒരു പടുകൂറ്റന്‍ സിക്‌സ് നേടിയാണ് താരം ഐപിഎല്ലിലെ തന്റെ 12-ാം അര്‍ധസെഞ്ചുറി നേടിയത്. 33 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്.
advertisement
എന്നാല്‍ അര്‍ധസെഞ്ചുറി തികച്ചതിനു പിന്നാലെ സൂര്യകുമാറിനെ ഷാക്കിബ് അല്‍ ഹസ്സന്‍ പുറത്താക്കി. 36 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെ 56 റണ്‍സ് നേടിയാണ് താരം പുറത്തായത്.
സൂര്യകുമാറിന് ശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ നിരാശപ്പെടുത്തി. മൂന്നു പന്തുകളില്‍ നിന്നും ഒരു റണ്‍സ് മാത്രമെടുത്ത താരത്തെ പാറ്റ് കമ്മിന്‍സ് പ്രസിദ്ധ് കൃഷ്ണയുടെ കൈയ്യിലെത്തിച്ചു. ഇതോടെ 86 ന് ഒന്ന് എന്ന നിലയില്‍ നിന്നും 88 ന് മൂന്ന് എന്ന സ്‌കോറിലേക്ക് മുംബൈ വീണു.
advertisement
പിന്നാലെ ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് രോഹിത് ശര്‍മ ടീം സ്‌കോര്‍ 13.5 ഓവറില്‍ 100 കടത്തി. പിന്നീട് സ്‌കോറിങ്ങിന് വേഗം കുറഞ്ഞതോടെ മുംബൈ പ്രതിരോധത്തിലായി. 15ാം ഓവറില്‍ രോഹിത് ശര്‍മ കൂടി പുറത്തായതോടെ മുംബൈ 115 ന് നാല് വിക്കറ്റ് എന്ന നിലയിലായി. 32 പന്തുകളില്‍ നിന്നും മൂന്ന് ഫോറുകളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 43 റണ്‍സെടുത്ത രോഹിത്തിനെ പാറ്റ് കമ്മിന്‍സ് ബൗള്‍ഡാക്കി.
തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ മടക്കി പ്രസിദ്ധ് കൃഷ്ണ മുംബൈ ഇന്ത്യന്‍സിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ഇതോടെ മുംബൈ 123 ന് അഞ്ച് എന്ന നിലയിലായി. അതിനുപിന്നാലെയുള്ള ഓവറില്‍ വെറും അഞ്ച് റണ്‍സെടുത്ത പൊള്ളാര്‍ഡിനെ ആന്ദ്രെ റസ്സല്‍ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ യുവതാരം ജാന്‍സനെയും പുറത്താക്കി റസ്സല്‍ മുംബൈയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഇതോടെ മുംബൈ സ്‌കോര്‍ 126 ന് ഏഴ് എന്ന നിലയിലായി.
advertisement
അവസാന ഓവറുകളില്‍ തകര്‍ത്തുകളിച്ച ക്രുനാല്‍ പാണ്ഡ്യയാണ് മുംബൈ സ്‌കോര്‍ 150 കടത്തിയത്. ഒന്‍പത് പന്തുകളില്‍ നിന്നും 15 റണ്‍സെടുത്ത ക്രുനാലിനെ അവസാന ഓവറില്‍ റസ്സല്‍ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ബുംറയെയും താരം പവലിയനിലേക്ക് മടക്കി. അവസാന പന്തില്‍ ബോള്‍ട്ടിനെയും മടക്കിയ റസ്സല്‍ മത്സരത്തില്‍ മൊത്തം അഞ്ച് വിക്കറ്റ് വീഴ്ത്തി. താരത്തിന്റെ ഏറ്റവും മികച്ച ടി20 ബൗളിങ് പ്രകടനമാണിത്.
രണ്ടോവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ചുവിക്കറ്റ് പിഴുതത്. റസ്സലിന് പുറമേ പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്തയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ, ഷാക്കിബ് അല്‍ ഹസ്സന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
Location :
First Published :
April 13, 2021 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | മുംബൈ ഇന്ത്യന്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 153 റണ്‍സ് വിജയലക്ഷ്യം; റസ്സലിന് അഞ്ച് വിക്കറ്റ്