News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 25, 2021, 10:35 AM IST
വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
കൊച്ചി: കളമശ്ശേരിയിൽ പതിനെഴുകാരനെ മർദ്ദിച്ച സംഘത്തിലെ കുട്ടികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ പതിനേഴുകാരനാണ് ആത്മഹത്യ ചെയ്തത്.
പുലർച്ചയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനെ സുഹൃത്തുക്കൾ ക്രൂരമായി മർദ്ദിച്ചത്.
കളമശ്ശേരിയിൽ പതിനേഴുകാരനെ ക്രൂരമായി മർദിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കളമശ്ശേരി പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. പ്രതികളിലൊരാൾ മൊബൈലിൽ പകർത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. മർദ്ദിച്ചവരിൽ ഒരാളൊഴികെ മറ്റുള്ളവർ പ്രായപൂർത്തിയാവാത്തവരാണ്. ഇവരുടെ മാതാപിതാക്കളെയും പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തുയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. മർദനമേറ്റ 17കാരൻ കളമശേരി മെഡിക്കൽ കോളജിൽ ചികിൽസ തേടിയിരിക്കുകയാണ്. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചാണ് നാലുസുഹൃത്തുക്കൾ കുട്ടിയെ അതി ക്രൂരമായി മർദിച്ചത് എന്നാണ് വിവരം. 10 മിനിട്ടോളം വരുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.
Also Read-
കളമശേരിയിൽ പതിനേഴുകാരന് ക്രൂരമർദനമേൽക്കുന്ന വീഡിയോ; ഏഴുപേർക്കെതിരെ കേസെടുത്തു
ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചതിന്റെ പ്രതികാരമാണ് മർദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നതെങ്കിലും പ്രണയവുമായി ബന്ധപ്പെട്ട വിഷയങ്ങളും മർദനത്തിന് കാരണമായെന്ന് വീഡിയോയിലെ സംസാരത്തിൽ വ്യക്തമാണ്. മർദനമേറ്റ കുട്ടിക്കും മർദിച്ചവർക്കും പ്രായപൂർത്തി ആവാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. കൂട്ടത്തിലുള്ള ആരോ മൊബൈലിൽ പകർത്തിയ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയില്‍ വലിയതോതിൽ പ്രചരിക്കുകയായിരുന്നു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന് മർദനമേറ്റത്. ജയിൽ മുറികളിലും ആഫ്രിക്കൻ നാടുകളിലെ അടിമകളോടും മറ്റും ചെയ്യുന്ന തരത്തിൽ പുറത്തു വന്നിട്ടുള്ള ദൃശ്യങ്ങളിൽ ഉള്ളതിന് സമാനമായ തരത്തിൽ ക്രിമിനലുകളായ സമപ്രായക്കാർ ഇയാളെ ആക്രമിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത്. ഒരു വീടിന്റെ ബാൽക്കണിയിലാണ് മർദനം നടക്കുന്നത് എന്നാണ് ദൃശ്യങ്ങളിൽ മനസിലാകുന്നത്.
അവശനായി തളർന്നു വീണ 17കാരനെ നൃത്തം ചെയ്യിപ്പിക്കുന്നതും കൂർത്ത മെറ്റൽ കൂനയിൽ മുട്ടുകുത്തി ഇരുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ക്രൂരമായി മർദിക്കുന്നതും അസഭ്യം പറയുന്നതും കേൾക്കാം. സിനിമാ സ്റ്റൈലിൽ ചാടി ചവിട്ടുന്നതും കാണാം. കൂട്ടത്തിലെ ഏറ്റവും ഇളയവനെ കൊണ്ട് കവിളത്ത് തുടർച്ചയായി അടിപ്പിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. 'നീ ഇനി ഒരു പെണ്ണിന്റെയും പുറകെ നടക്കില്ല' എന്ന് പറഞ്ഞ് ഇടിക്കുന്നതും കാണാം.
Also Read-
മൃഗത്തെ പോലെ ഒരു മണിക്കൂറോളം ക്രൂര മർദനം; കൊച്ചിയിലെ പതിനേഴുകാരന് സുഹൃത്തുക്കളുടെ സ്നേഹസമ്മാനം
മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തെങ്കിലും മർദ്ദനമേറ്റ കുട്ടിയുടെ സഹോദരൻ അവ വീണ്ടെടുകയായിരുന്നു. ശരീരമാസകലം ക്ഷതമേറ്റ കുട്ടി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരൻ എഴുന്നേറ്റ് നടക്കാനാകാത്ത നിലയിലാണ്. കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു.
Published by:
Anuraj GR
First published:
January 25, 2021, 10:35 AM IST