അരിതയുടെ ഉപജീവന മാർഗം പശു; കെട്ടി വയ്ക്കാനുള്ള തുക നൽകുമെന്ന് സലിം കുമാർ, കോൺഗ്രസിന്റെ ഈ 'ബേബി' സ്ഥാനാർഥി താരമാണ്
Last Updated:
ദേവികുളങ്ങര ഗോവിന്ദമുട്ടം അജീഷ് നിവാസിൽ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളാണ് അരിത.
കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ പൊട്ടിത്തെറികൾ ഒരുപാട് ഉണ്ടായെങ്കിലും ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥാനാർഥിത്വം ആയിരുന്നു കായംകുളം മണ്ഡലത്തിലെ അരിത ബാബുവിന്റേത്. 27 വയസ് പ്രായം മാത്രമുള്ള അരിതാ ബാബു പ്രായം കൊണ്ട് മാത്രമല്ല തന്റെ ജോലി കൊണ്ടും ഇതിനകം തന്നെ ശ്രദ്ധേയയായി കഴിഞ്ഞു. കായംകുളത്തെ സിറ്റിംഗ് എം എൽ എ യു പ്രതിഭയെ നേരിടാനാണ് പാർട്ടി അരിതയിൽ ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്തം.
സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്ന സമയത്ത് തന്നെ അരിതയെക്കുറിച്ച് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിശദീകരിച്ചിരുന്നു. പശുവിന്റെ പാൽ വിറ്റാണ് അരിത ഉപജീവനത്തിനും പഠനത്തിനും വഴി കണ്ടെത്തുന്നതെന്ന് വ്യക്തമാക്കിയ മുല്ലപ്പള്ളി അഭിമാനത്തോടെ കോൺഗ്രസ് നിർത്തുന്ന സ്ഥാനാർഥി എന്ന വിശേഷണവും അരിതയ്ക്ക് എടുത്തു നൽകി. ലോക്സഭാ തെരഞ്ഞെടുപ്പിൽ രമ്യ ഹരദാസ് ആയിരുന്നെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അത് അരിതാ ബാബുവാണ്.
advertisement
അതേസമയം, കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായ അരിതാ ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക നൽകുമെന്ന് നടൻ സലിം കുമാർ അറിയിച്ചു. ഇക്കാര്യം ഫേസ്ബുക്കിലൂടെ ഹൈബി ഈഡൻ എം പിയാണ് അറിയിച്ചത്. തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാർത്ത കണ്ടപ്പോൾ അമ്മയെ ഓർത്തു പോയെന്നും സലീംകുമാർ പറഞ്ഞെന്നും ഹൈബി ഈഡൻ കുറിച്ചു
ഹൈബി ഈഡൻ ഫേസ്ബുക്കിൽ കുറിച്ചത്,
'നടൻ സലീം കുമാർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കായംകുളത്തെ യു ഡി എഫ് സ്ഥാനാർഥി അരിത ബാബുവിനെ പറ്റി ചോദിച്ചു. പശുവിനെ വളർത്തി പാൽ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ ഹൃദയ ഭേദകമാണ്. അത് കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക കൂടുതൽ മികവുറ്റതാകുന്നത്.
advertisement
തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാർത്ത കണ്ടപ്പോൾ അമ്മയെ ഓർത്തു പോയെന്നും സലീംകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നൽകാമെന്നും കായംകുളത്ത് പ്രചാരണത്തിന് എത്താമെന്നും സലീം കുമാർ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി. അരിത ബാബുവിന് ഹൃദയം നിറഞ്ഞ വിജയാശംസകൾ.'
advertisement
ദേവികുളങ്ങര ഗോവിന്ദമുട്ടം അജീഷ് നിവാസിൽ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളാണ് അരിത. ഇരുപത്തിയൊന്നാം വയസിൽ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് അരിത. ശബരിമല, പൗരത്വ സമരങ്ങളിൽ നിറഞ്ഞു നിന്ന നേതാവാണ് അരിത. വീട്ടിലെ പശു തൊഴുത്തിലെ ജോലികൾ കഴിഞ്ഞ ശേഷമാണ് അരിത പൊതു പ്രവർത്തനത്തിന് ഇറങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 14, 2021 10:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അരിതയുടെ ഉപജീവന മാർഗം പശു; കെട്ടി വയ്ക്കാനുള്ള തുക നൽകുമെന്ന് സലിം കുമാർ, കോൺഗ്രസിന്റെ ഈ 'ബേബി' സ്ഥാനാർഥി താരമാണ്