കോഴിക്കോട്: എ ഐ ക്യാമറ തട്ടിപ്പിലെ കോഴിക്കോട്ടെ കടലാസ് കമ്പനിയുടെ ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇപ്പോള്‍ ആ കടലാസ് കമ്പനിയുടെ വെബ്‌സൈറ്റ് നിശ്ചലമായിരിക്കുകയാണ്. ഈ അഴിമതി പിണറായി വിജയന്‍ ലിമിറ്റഡ് കമ്പനിയാണ് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും പരിവാരങ്ങളുമാണ് എഐ ക്യാമറ അഴിമതിയുടെ ഗുണഭോക്താക്കള്‍ എന്നും സുരേന്ദ്രന്‍ കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സര്‍ക്കാര്‍ 235 കോടിക്ക് കെല്‍ട്രോണിന് കരാര്‍ കൊടുക്കുന്നു. കെല്‍ട്രോണ്‍ അത് യുഎല്‍സിസി- എസ്ആര്‍ഐടി കമ്പനിക്ക് 175 കോടിക്ക് മറിച്ച് കൊടുക്കുന്നു. കെല്‍ട്രോണിന്റെ പോക്കറ്റില്‍ ഒന്നുമറിയാതെ 60 കോടി വീഴുന്നു. ഊരാളുങ്കല്‍ ആ കരാര്‍ കോഴിക്കോടുള്ള ഓഫീസ് പോലുമില്ലാത്ത രണ്ട് കടലാസ് കമ്പനിക്ക് 75 കോടിക്ക് മറിച്ച് കൊടുക്കുന്നു. ഊരാളുങ്കല്‍ എന്നു പറഞ്ഞാല്‍ പിണറായി വിജയന്‍ തന്നെയാണ്. സംസ്ഥാനത്തെ മന്ത്രിമാരുടേയും സിപിഎം നേതാക്കളുടേയും അഴിമതികള്‍ മറച്ചുവെക്കാനുള്ള സംവിധാനമാണ് ഊരാളുങ്കല്‍ എന്നും സുരേന്ദ്രന്‍ പറഞ്ഞു.
Also Read- എഐ ക്യാമറാ വിവാദം; കമ്പനികൾ തമ്മില്‍ ബന്ധം; ദുരൂഹത വർധിപ്പിച്ച് ട്രോയിസ് കമ്പനി മേധാവിയുടെ വിശദീകരണം
മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെട്ട അഴിമതിയാണ് എ ഐ ക്യാമറയില്‍ നടന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാനത്തെ എല്ലാ അഴിമതികളിലും ക്ലിഫ്ഹൗസിന് ബന്ധമുണ്ട്. സംഘടിതമായി ശാസ്ത്രീയമായ രീതിയിലാണ് കേരളത്തില്‍ പിണറായി വിജയന്‍ അഴിമതി നടത്തുന്നത്. ഇതിന് സംരക്ഷണം ഒരുക്കുന്ന പരിപാടിയാണ് വിജിലന്‍സ് ചെയ്യുന്നത്. പണ്ട് ഒരു പ്രൊജക്ടിലാണ് തട്ടിപ്പ് നടത്തിയിരുന്നതെങ്കില്‍ ഇന്ന് തട്ടിപ്പുകാര്‍ ചേര്‍ന്ന് ഒരു കമ്പനിയുണ്ടാക്കുകയും അതിന് വേണ്ടി പ്രൊജക്ട് ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്‍ഹിന്ദ് ഗ്രൂപ്പ് പ്രൊജക്ടില്‍ നിന്ന് പിന്‍മാറാന്‍ കാരണം അഴിമതിയാണെന്ന് അവര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും സംഘടിതമായ അഴിമതി നടക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സുരേന്ദ്രൻ പറഞ്ഞു.
നരേന്ദ്ര മോദി കേരളത്തിലെത്തിയതോടെ പിണറായി വിജയനും സിപിഎമ്മിനും വിറളിപിടിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മോദി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതായപ്പോള്‍ മുഖ്യമന്ത്രി ഇത് കേരളമാണെന്നാണ് പറയുന്നത്. വന്ദേഭാരത് മാത്രമല്ല മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് 3600 കോടി രൂപയും പ്രധാനമന്ത്രി കേരള റെയില്‍വെ വികസനത്തിന് അനുവദിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ വിസ്‌ഫോടനം നടക്കുന്ന സംസ്ഥാനം കേരളമാണ്. ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ് കേരളത്തിലെ തൊഴിലില്ലായ്മ.
Also Read- എ ഐ ക്യാമറ: വിവാദമാകും മുൻപേ വിജിലൻസ് അന്വേഷണം തുടങ്ങിയെന്ന വാദവുമായി സർക്കാർ
മോദി സര്‍ക്കാര്‍ ഓരോ വര്‍ഷവും 10 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. എല്ലാ മാസവും 75,000 പേര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നത്. കേരളത്തെ അവഗണിക്കുന്നുവെന്ന പ്രചരണം അവാസ്തവമാണ്. കേന്ദ്രം നല്‍കുന്ന തുക കേരളം പാഴാക്കുകയാണ്. ദുരന്ത നിവാരണത്തിന് കേന്ദ്രം നല്‍കിയ തുക സംസ്ഥാനം പാഴാക്കിയതാണ് അവസാനത്തെ വാര്‍ത്ത. നഴ്‌സിങ് കോളേജ് അനുവദിച്ചപ്പോള്‍ കേരളത്തിന് അത് കിട്ടാത്തത് സംസ്ഥാനം നഴ്‌സിങ് മാനദണ്ഡങ്ങള്‍ മാറ്റാത്തത് കൊണ്ടാണ്. കേന്ദ്ര നിയമം പാലിക്കാന്‍ സംസ്ഥാനം തയ്യാറായിരുന്നെങ്കില്‍ കേരളത്തിനും കോളേജുകള്‍ ലഭിച്ചേനെയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഐഎസ്ഐഎസിലേക്ക് എത്രപേര്‍ പോയെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയേണ്ട കാര്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഒരു സിനിമയ്ക്ക് പ്രദര്‍ശന അനുമതി നല്‍കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഇരട്ടത്താപ്പ് ശരിയല്ല. ഐ എസിന്റെ സാന്നിധ്യം കേരളത്തില്‍ ശക്തമാണ്. കേരള സ്റ്റോറിക്കെതിരെ ആരൊക്കെയാണ് പരസ്യമായി വരുന്നതെന്ന് അറിയാന്‍ കേരളസമൂഹം കാത്തിരിക്കുകയാണ്. ഈശോയ്ക്കും കക്കുകളിക്കും ഒരു നിയമവും കേരള സ്റ്റോറിക്ക് മറ്റൊരു നിയമവുമാകുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AI, Artificial intelligence, BJP president K Surendran, Chief Minister Pinarayi Vijayan, Installs camera, Kerala vigilance, Mvd kerala