തിരുവനന്തപുരം: സ്വകാര്യ ബസിന്റെ മുന്നിലും പിന്നിലും ക്യാമറ സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ ബസ് ഉടമകൾ. ഫെബ്രുവരി 28-നകം കാമറ വയ്ക്കണമെന്നത് അപ്രായോഗികമാണെന്നും അനുകൂല നടപടിയില്ലെങ്കില്‍ സര്‍വീസുകള്‍ മാർച്ച് ഒന്നു മുതൽ നിര്‍ത്തി വയ്ക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനെസേഷൻ വ്യക്തമാക്കി.
കാമറക്കുവേണ്ടി പണം ചിലവാക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിലില്ല. ബസിന്റെ ടെസ്റ്റ് വരുന്നതിന് മുന്നോടിയായി കാമറകള്‍ വയ്ക്കാം. ഒരുമിച്ച് ഇത്രയധികം ബസുകള്‍ സിസിടിവി സ്ഥാപിക്കുമ്പോള്‍ നിലവാരമുള്ള കാമറകള്‍ ലഭ്യമാകില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി.
അടുത്തിടെയാണ് ഓരോ ബസിനും 30,000 രൂപ നികുതി ഉൾപ്പെടെ അടച്ചത്. ഇനി പത്ത് ദിവസത്തിനുള്ളിൽ ക്യാമറ സ്ഥാപിക്കണമെന്ന് ബുദ്ധിമുട്ടാണ്. പിന്നിലും മുന്നിലും ക്യാമറ സ്ഥാപിക്കാൻ ഏകദേശം 25,000 രൂപ വേണ്ടിവരും. മുഴുവൻ തുകയും സർക്കാരിന്റെ റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് അനുവദിക്കണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു. ഫെബ്രുവരി 28 നുശേഷം കർശന പരിശോധന തുടർന്നാൽ മാർച്ച് 1 മുതൽ ബസുകൾ നിർത്തിയിടുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.