ഹൈക്കോടതി വിധി; ആനയെ ഒഴിവാക്കി ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട്
- Published by:Vishnupriya S
- news18-malayalam
Last Updated:
മലയാള വർഷത്തിലെ ചെങ്ങന്നൂർ ദേവിയുടെ രണ്ടാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ആനയെ ഒഴിവാക്കി തൃപ്പൂത്താറാട്ടെഴുന്നള്ളിപ്പ്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു എഴുന്നള്ളിപ്പിൽനിന്ന് ആനയെ ഒഴിവാക്കിയത്. പകരം ദേവിയെ ഹംസവാഹനത്തിലും മഹാദേവനെ ഋഷഭവാഹനത്തിലുമാണ് എഴുന്നള്ളിച്ചത്. ആനയെഴുന്നള്ളിപ്പിനു പാലിക്കേണ്ട വ്യവസ്ഥകൾ സംബന്ധിച്ച് വനംവകുപ്പ് ദേവസ്വം ബോർഡിനെയും ഉപദേശക സമിതി ഭാരവാഹികളെയും അറിയിച്ചിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നിർദേശങ്ങൾ കർശനമായി പാലിച്ചു മാത്രമേ അനുമതി ലഭിക്കൂയെന്നും അറിയിച്ചിരുന്നു.
തുടർന്ന് തൃപ്പൂത്താറാട്ടിന്റെ സവിശേഷ പ്രാധാന്യം ചൂണ്ടിക്കാട്ടി കളക്ടർ അധ്യക്ഷനായ നിരീക്ഷണ സമിതിക്ക് ആനയെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതിക്കായി ദേവസ്വം കത്തു നൽകി. എന്നാൽ, ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി ഈ കത്ത് പരിഗണിച്ചില്ല. തുടർന്ന് ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും നിർദേശ പ്രകാരം ദേവിയുടെയും മഹാദേവന്റെയും എഴുന്നള്ളത്ത് ആനയെ ഒഴിവാക്കി നടത്തുകയായിരുന്നു. മലയാള വർഷത്തിലെ ചെങ്ങന്നൂർ ദേവിയുടെ രണ്ടാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ചടങ്ങുകൾക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിച്ചു.
ഒരേ ശ്രീകോവിലിൽ പരസ്പരം അഭിമുഖമായി അർധനാരീശ്വര സങ്കല്പത്തിൽ വാഴുന്ന മഹാദേവനും പാർവ്വതിയുമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ദേവി രജസ്വലയാകുന്നതും തുടർന്നുള്ള ആഘോഷങ്ങളും ആറാട്ടും ഈ നാടിന്‍റെ തന്നെ ആഘോഷമണ്. ക്ഷേത്രത്തിലെ നിത്യ പൂജകളുടെ സമയത്ത് ദേവിയുടെ ഉടയാടകളിൽ ദേവി രജസ്വലയായ അടയാളങ്ങൾ കണ്ടാൽ തൃപ്പൂത്താറാട്ടിനുള്ള ആഘോഷങ്ങൾ തുടങ്ങുകയായി. ആദ്യ മൂന്നു ദിവസങ്ങൾ ക്ഷേത്രത്തിന്റെ നടയടയ്ക്കുന്നതാണ് പതിവ്. പടിഞ്ഞാറേ നടയാണിങ്ങനെ അടയ്ക്കുന്നത്. തുടർന്ന് ഈ കാലയളവിലേക്കായി ദേവിയുടെ ചൈതന്യത്തെ ബലി ബിംബത്തിലേക്ക് മാറ്റും.
advertisement
തൃപ്പൂത്തായ ശേഷം നാലാം ദിവസമാണ് ദേവിയെ പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നത്. നാലാം ദിവസം ദേവിയെ ആഘോഷപൂർവ്വം മിത്രപ്പുഴയിൽ കൊണ്ടുപോയി ആറാട്ട് നടത്തും. ആറാട്ടിനു ശേഷം കടവിലെ കുളിപ്പുരയിൽ ആനയിച്ചിരുത്തും. തുടർന്ന് ദേവിയെ പിടിയാനപ്പുറത്ത് എഴുന്നള്ളിക്കും. ഇതേ സമയം തിരിച്ചെത്തുന്ന ദേവിയെ സ്വീകരിക്കാനായി മഹാദേവനും വരും. കിഴക്കേ ആനക്കൊട്ടിലിലേക്കാണ് ദേവനെത്തുന്നത്. തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം പടിഞ്ഞാറേ നട വഴ ദേവി അകത്തേയ്ക്കെത്തുന്നു. മഹാദേവൻ കിഴക്കേ നടവഴിയും അകത്തേയ്ക്ക് വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chengannur,Alappuzha,Kerala
First Published :
December 13, 2024 9:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹൈക്കോടതി വിധി; ആനയെ ഒഴിവാക്കി ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട്