തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ മദ്യവിൽപന ശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കാനും മദ്യം വാങ്ങാനെത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കാനും നടപടിയെടുത്ത് ബിവറേജസ് കോർപറേഷൻ. പല കടകളിലും വിൽപനയും ഉപയോക്താക്കളും ക്രമാതീതമായി ഉയരുന്നുണ്ട്. ഈ ഘട്ടത്തിൽ വരുമാനം ഇനിയും മെച്ചപ്പെടുത്തുന്നതിന് ഗുണപരമായ മാറ്റം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ചെയർമാനും എംഡിയുമായ യോഗേഷ് ഗുപ്തയുടെ നിർദേശം.
ബെവ്കോ ലാഭവിഹിതം കുറച്ചതോടെ കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്തെ ബാറുകളിൽ മദ്യവിൽപന പുനരാരംഭിച്ചിരുന്നു. ബാറുകൾ തുറന്നത് ബെവ്കോ ഷോപ്പുകൾക്ക് വലിയ ആശ്വാസമായി. ഇതോടെ പല ഷോപ്പുകളിലെയും തിരക്ക് കുറഞ്ഞു. തിരക്ക് കുറയ്ക്കാൻ മദ്യവിൽപനശാലകളിലെ മാനേജർമാർക്ക് കോർപറേഷൻ നൽകിയ 10 കല്പനകൾ ഇവയാണ്.
1. തിരക്ക് നിയന്ത്രിക്കാൻ കൗണ്ടറുകളുടെ എണ്ണംകൂട്ടണം
2. 20 ലക്ഷം രൂപവരെ ദിവസ വിൽപനയുള്ള കടകൾക്ക് മൂന്ന് കൗണ്ടറുണ്ടാകണം.
3. വിൽപന 35 ലക്ഷം വരെയുണ്ടെങ്കിൽ നാലും 50 ലക്ഷം വരെയെങ്കിൽ അഞ്ചും 50 ലക്ഷത്തിനുമുകളിലാണെങ്കിൽ ആറിൽ കുറയാത്ത കൗണ്ടറും വേണം.
4. കൗണ്ടർ കൂട്ടുന്നതനുസരിച്ച് ജീവനക്കാരും വേണം. പൂട്ടിക്കിടക്കുന്ന ശാലകളിലെ ജീവനക്കാരെ ഇതിനുപയോഗിക്കും.
5. 30 ലക്ഷത്തിനുമുകളിൽ വിൽപനയുള്ള കടകളിൽ ഒരു സുരക്ഷാ ജീവനക്കാരനെക്കൂടി നിയമിക്കും.
6. വരിനിൽക്കുന്ന ഉപയോക്താക്കൾക്ക് കുടിവെള്ളം നൽകാൻ സൗകര്യമൊരുക്കും.
7. കോവിഡ് മാനദണ്ഡം പാലിച്ചുനിൽക്കണമെന്ന് തുടർച്ചയായി വിളിച്ചുപറയും.
8. ആവശ്യമെങ്കിൽ വട്ടംവരച്ചോ വേലികെട്ടിയോ അകലംപാലിച്ചു നിർത്തണം. സഹായത്തിന് പൊലീസിനെ വിളിക്കാം.
9. ഉപയോക്താക്കളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് അഭ്യർഥിക്കണം.
10. അടിസ്ഥാന സൗകര്യമില്ലാത്ത കെട്ടിടങ്ങളിൽനിന്ന് കടകൾ ഉടൻ മാറ്റണം. ഇതിനാവശ്യമായ നടപടി മേഖലാ മാനേജർമാർ സ്വീകരിക്കണം.
Also Read- ബെവ്കോ ലാഭവിഹിതം കുറച്ചു; ബാറുകളിൽ മദ്യ വിൽപന പുനരാരംഭിച്ചു
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ 128 മദ്യവിൽപന ശാലകൾ പൂട്ടി. ഇതിൽ 116 എണ്ണം ബിവറേജസ് കോർപറേഷന്റേതാണ്. ശേഷിക്കുന്നത് കൺസ്യൂമർഫെഡിന്റേതും. ആകെ 325 ഔട്ട്‌ലെറ്റുകളാണ് ബിവറേജസ് കോർപറേഷനുള്ളത്.
ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കി 10 ദിവസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രമാചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. തൃശൂര്‍ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ടലെറ്റിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്നാരോപിച്ച് ബിവറേജസ് ഔട്ട് ലെറ്റിനു സമീപം പ്രവർത്തിയ്ക്കുന്ന കടയുടെ ഉടമകൾ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി.
കോവിഡ് മാനദണ്ഡങ്ങള്‍ മൂലം സംസ്ഥാനത്ത് വിവാഹച്ചടങ്ങുകളില്‍ ഇരുപതു പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി ഉള്ളപ്പോൾ ബിവറേജസ് ഔട്ടലെറ്റുകള്‍ക്കു മുന്നില്‍ അഞ്ഞൂറിലധികം പേര്‍ തടിച്ചുകൂടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വരാന്ത്യ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് മുന്നോടിയായുള്ള വെള്ളിയാഴ്ചകളില്‍ അനിയന്ത്രിതമായ തിരക്കാണ് രൂപപ്പെടുന്നത്. ആളുകള്‍ കൂട്ടയടി നടത്തുമ്പോള്‍ ഒരു മീറ്റര്‍ അകലമെന്ന് കോവിഡ് മാനദണ്ഡം ജലരേഖയായി മാറുകയാണ്. പരസ്പരമുള്ള സ്പര്‍ശനത്തിലൂടെയും അന്തരീക്ഷത്തിലൂടെയും കോവിഡ് പടര്‍ന്നു പിടിയ്ക്കാനുള്ള സാധ്യത ഏറുകയാണ്.
രണ്ടാം തരംഗത്തിനുശേഷമുള്ള മൂന്നാം തരംഗം പ്രവചിക്കപ്പെടുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളായി മദ്യവില്‍പ്പനശാലകള്‍ മാറുകയാണ്. ആദ്യഘട്ട ലോക്ക് ഡൗണിനുശേഷം മദ്യവില്‍പ്പനശാലകള്‍ തുറന്നപ്പോഴുള്ള തിരക്ക് ബോധ്യപ്പെട്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് ക്യത്യമായ നടപടികള്‍ സ്വീകരിച്ചില്ല എന്നും കോടതി ചോദിച്ചു.
മദ്യം വാങ്ങാനെത്തുന്നവരെ രണ്ടും മൂന്നും മണിക്കൂറുകള്‍ പൊരിവെയിലത്ത് നീണ്ട വരിയില്‍ നിര്‍ത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. മദ്യം വാങ്ങാനെത്തുന്നവരുടെയും വില്‍പ്പനശാലകള്‍ക്ക് സമീപത്തുകൂടെ കടന്നുപോകുന്ന ജനങ്ങളുടെയും അന്തസ് നിലനിര്‍ത്താന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് കുമാര്‍ ഗുപ്തയുടെ സാന്നിദ്ധ്യത്തില്‍ കോടതി ബിവറേജസ് കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ മദ്യവില്‍പ്പനയുടെ കുത്തക ബിവേറേജസ് കോര്‍പറേഷനു നല്‍കിയിരിക്കുന്നു. മത്സരമില്ലാത്തതുകൊണ്ടു തന്നെ എങ്ങനെയും മദ്യം വിറ്റ് പണമുണ്ടാക്കിയാല്‍ മതിയെന്ന് മാത്രമാണ് ബൈവ്‌കോയുടെ കരുതല്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bevco, Bevco outlets, Beverages Corporation, Beverages corporation outlets, Covid protocol, Kerala high court