തിരുവനന്തപുരം: ചരിത്രത്തിൽ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തമന്ത്രിയാണ് പിണറായി വിജയനെന്ന് വിഴിഞ്ഞം സംഭവത്തിലൂടെ തെളിഞ്ഞെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വർഷങ്ങൾക്ക് ശേഷമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാരും ആഭ്യന്തരവകുപ്പും സമ്പൂർണ പരാജയമായതാണ് വിഴിഞ്ഞം കലാപത്തിന് കാരണം. കലാപകാരികൾക്ക് മുമ്പിൽ കൈകെട്ടി നിൽക്കുന്ന പൊലീസ് കേരളത്തിന് നാണക്കേടാണ്. ക്രമസമാധാനം ഉറപ്പുവരുത്താൻ കഴിവില്ലെങ്കിൽ ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസേനയെ ഏൽപ്പിക്കാൻ പിണറായി വിജയൻ തയ്യാറാവണം. കലാപം നടക്കുമ്പോൾ ചർച്ച നടത്തുകയല്ല കലാപം അടിച്ചമർത്തുകയാണ് വേണ്ടതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
സമരക്കാരും സർക്കാരിലെ ഒരു വിഭാഗവും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന സംശയമുണ്ട്. വിഴിഞ്ഞത്ത് രഹസ്യാന്വേഷണ വിഭാഗം ദയനീയമായി പരാജയപ്പെട്ടു. 144 പ്രഖ്യാപിക്കണ്ടായെന്ന് കളക്ടർ പറഞ്ഞത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം.
ശബരിമല പ്രക്ഷോഭ സമയത്ത് നാമം ജപിച്ചവരെ പോലും ക്രൂരമായി തല്ലിചതച്ച പൊലീസാണ് കേരളത്തിലുള്ളത്. വിഴിഞ്ഞത്ത് കലാപം നടത്തിയവർക്ക് സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
വിഴിഞ്ഞം ആക്രമണം: മൂവായിരം പേര്‍ക്കെതിരെ കേസ്
വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് അരങ്ങേറിയ പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ മൂവായിരം പേര്‍ക്കെതിരെ കേസ്. വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്‍റെ പകര്‍പ്പ് ന്യൂസ് 18ന് ലഭിച്ചു. സംഭവത്തില്‍ ആകെ 85 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് പോലീസിന്‍റെ നിഗമനം.വാഹനങ്ങൾ കേടുവരുത്തിയത് വഴി 80 ലക്ഷം രൂപയുടെ നഷ്ടവും സ്റ്റേഷൻ വസ്തുക്കൾ തകർത്തത് വഴി 5 ലക്ഷം രൂപയുടെ നഷ്ടവുമാണ് ഉണ്ടായിട്ടുള്ളത്.
സമരക്കാര്‍ കൈവശം കരുതിയിരുന്ന മരക്കഷണം , കമ്പിവടി, കല്ലുകള്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയ സംഘം സ്റ്റേഷനിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ബന്ദികളാക്കി. ഏഴോളം വാഹനങ്ങള്‍, സ്റ്റേഷന്‍റെ റിസപ്ഷന്‍ ഏരിയ, പരിസരത്തെ പൂച്ചട്ടികളും അക്രമികള്‍ അടിച്ചു തകര്‍ത്തു.
ശനിയാഴ്ച നടന്ന സംഘര്‍ഷത്തിനിടെ ഷാഡോ പൊലീസ് പിടികൂടിയ 5 പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയത്. ഇതിൽ കസ്റ്റഡിയിൽ എടുത്ത നാല് പേരെ വിട്ടയച്ചു. ആദ്യം കസ്റ്റഡിയിലായ ഷെൽട്ടൺ റിമാൻഡിലാണ്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് വിഴിഞ്ഞവും പരിസരപ്രദേശങ്ങളും.
Summary: After the Vizhinjam police station attack, BJP national executive committee member P.K. Krishnadas criticises the administration and police harshly. He claimed that in contrast to those who demonstrated in Sabarimala, the police had only filed minor charges against the agitators of Vizhinjam
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.