തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധയാത്ര തിങ്കളാഴ്ച്ച കാസർഗോഡ് കുമ്പളയില്‍ നിന്നും ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും. 140 മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്ര മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും.
വര്‍ത്തമാന കാല രാഷ്ട്രീയ സ്ഥിതികള്‍ ചര്‍ച്ച ചെയ്യാനും ജനങ്ങളുമായി സംവദിക്കാനുമാണ് യാത്ര. കാസര്‍ഗോഡ് ജില്ലയില്‍ ചെര്‍ക്കള, കുണ്ടംകുഴി, കാഞ്ഞങ്ങാട് ,കാലിക്കടവ് എന്നിവടങ്ങളിൽ സ്വീകരണം നൽകും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
Also Read- വിളർച്ചയിൽനിന്ന് വളർച്ചയിലേക്ക്; വിവ കേരളം ജനകീയ കാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സാമ്പത്തിക ഞെരുക്കത്തിനിടയിലും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും, വര്‍ഗീയതയുടെ കൊടിയ ഭീഷണികളും യാത്രയില്‍ വിശദീകരിക്കും. കേന്ദ്ര സർക്കാരിന്റെ അവഗണനയും തുറന്ന് കാട്ടുന്നതാകും ജാഥ. ഒരോ സ്വീകരണ കേന്ദ്രങ്ങളിലും പരമാവധി പ്രവർത്തകരെ അണിനിരത്താനാണ് പാർട്ടി തീരുമാനം.
ജാഥയുടെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും ഉണ്ടാകും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജുവാണ് ജാഥയുടെ മാനേജർ. കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗം ജയ്‌ക് സി തോമസ്, കെ ടി ജലീൽ എംഎൽഎ എന്നിവർ സ്ഥിരാംഗങ്ങളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.