കരിപ്പൂരിൽ നിന്നും യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി മർദിച്ചു, ലഗേജ് കവർന്നു; റിമാൻഡിലുള്ള ഫിജാസിനും ഷിഹാബിനുമെതിരെ പരാതി
Last Updated:
പാലക്കാട് പുതുനഗരം സ്വദേശി മുഹമ്മദാണ് പരാതിക്കാരൻ ഫിജാസിനും ശിഹാബിനും പുറമേ രണ്ടുപേര് കൂടി സംഘത്തിൽ ഉണ്ടായിരുന്നു എന്നും പരാതിക്കാരൻ പൊലീസിനെ അറിയിച്ചു.
കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിൽ റിമാൻഡിൽ ആയ കൊടുവള്ളി സംഘാംഗങ്ങൾ കരിപ്പൂരിൽ നിന്നും യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് കവർച്ച ചെയ്തു എന്ന് പരാതി. കൊടുവള്ളി സ്വദേശി ഫിജാസ്, മഞ്ചേരി സ്വദേശി ശിഹാബ് എന്നിവർക്ക് പുറമെ രണ്ടു പേര് കൂടി ചേർന്നാണ് കവർച്ച നടത്തിയത് എന്നാണ് പരാതി.
കഴിഞ്ഞ മാസം 21ന് പുലർച്ചെ, രാമനാട്ടുകര അപകടം നടന്ന ദിവസം ആണ് തട്ടിക്കൊണ്ടു പോകലും കവർച്ചയും നടന്നത്. പാലക്കാട് പുതുനഗരം സ്വദേശി മുഹമ്മദ് ആണ് പരാതിക്കാരൻ. കരിപ്പൂരിൽ നിന്നും ശിഹബിന്റെ നിയന്ത്രണത്തിൽ ഉള്ള ലോഡ്ജിൽ കൊണ്ടു പോയി മർദിച്ച്, മൊബൈൽ ഫോൺ, വാച്ച്, ലഗേജുകൾ എന്നിവ കവർന്നു എന്നും പരാതിയിൽ പറയുന്നു.
advertisement
ഫിജാസിനും ശിഹാബിനും പുറമേ രണ്ടുപേര് കൂടി സംഘത്തിൽ ഉണ്ടായിരുന്നു എന്നും പരാതിക്കാരൻ പൊലീസിനെ അറിയിച്ചു. പിറ്റേ ദിവസം ഓട്ടോറിക്ഷയിൽ കയറ്റി നാട്ടിലേക്ക് അയയ്ക്കുക ആയിരുന്നു എന്നും മുഹമ്മദ് പൊലീസിനോട് പറഞ്ഞു. ഫിജാസും ശിഹാബും കവർച്ച ആസൂത്രണ കേസിൽ റിമാൻഡിൽ ആണ്. മറ്റ് രണ്ട് പേർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാണ്. വിദേശത്ത് ആയിരുന്ന മുഹമ്മദും കൊടുവള്ളി സംഘവും തമ്മിൽ സ്വർണ ഇടപാടിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങൾ ആണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് കാരണമെന്നാണ് സൂചന.
advertisement
കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസ്; അന്വേഷണം സൂഫിയാന്റെ മൊഴി കേന്ദ്രീകരിച്ച്
കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിൽ കൊടുവള്ളി സ്വദേശി സൂഫിയാന്റെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ഇനിയുള്ള അന്വേഷണം. ഗൾഫിൽ നിന്നും ഉള്ള നിർദേശങ്ങൾ അനുസരിച്ച് ആണ് പ്രവർത്തിക്കുന്നതെന്ന് സൂഫിയാൻ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. കൂടുതൽ ആളുകളെ കരിപ്പൂരിലേക്ക് കൊണ്ടു വന്നത് കണ്ണൂർ സംഘത്തെ ഭയപ്പെടുത്താൻ ആണെന്നും സൂഫിയാൻ പൊലീസിന് മൊഴി നൽകി.
advertisement
കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിൽ ഏറ്റവും നിർണായകം സൂഫിയാന്റെ അറസ്റ്റാണ്. 18 മണിക്കൂർ നീണ്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ. ഗൾഫിൽ നിന്നുമുള്ള നിർദേശം അനുസരിച്ച് ആണ് പ്രവർത്തിക്കുന്നത് എന്നാണ് സൂഫിയാൻ പറയുന്നത്. കൊടുവള്ളിയിലേക്ക് എത്തേണ്ട കള്ളക്കടത്ത് സ്വർണം പലതവണ മറ്റു സംഘങ്ങൾ കടത്തിയ സാഹചര്യത്തിൽ ആണ് കൂടുതൽ ആളുകളെ കരിപ്പൂരിലേക്ക് നിയോഗിച്ചത്.
ഇതിനു വേണ്ടി ആണ് ചെർപ്പുളശ്ശേരി സംഘത്തെ കൊണ്ടു വന്നത്. ഇവർക്ക് പുറമേ കൊടുവള്ളിയിൽ നിന്ന് മറ്റൊരു സംഘവും അന്നേദിവസം കരിപ്പൂരിൽ വന്നിരുന്നു. ഇവരെ നിയന്ത്രിച്ചത് സൂഫിയാൻ അല്ല, വിദേശത്ത് ഉളളവർ ആയിരുന്നു. കണ്ണൂർ സംഘത്തെ കൊല്ലാൻ ആയിരുന്നില്ല ഭയപ്പെടുത്താൻ ആണ് ലക്ഷ്യമിട്ടത് എന്ന് സൂഫിയാൻ പൊലീസിനോട് പറഞ്ഞു.
advertisement
എന്നാൽ, മിന്നൽ വേഗത്തിൽ കരിപ്പൂർ നിന്ന് രക്ഷപ്പെട്ട അവരെ ഇവർക്ക് ലഭിച്ചില്ല. കരിപ്പൂരിൽ നിന്നും കോഴിക്കോട് വെസ്റ്റ് ഹിൽ വരെ എത്താൻ അർജുൻ അര മണിക്കൂർ പോലും എടുത്തില്ല എന്ന് ആണ് പൊലീസ് പറയുന്നത്. അർജുൻ ആയങ്കിയെ കിട്ടാതെ മടങ്ങി വരുമ്പോൾ ആണ് ചെർപ്പുളശ്ശേരി സംഘം അപകടത്തിൽപ്പെട്ടത്. ചെർപ്പുളശ്ശേരി സംഘത്തെ നിയന്ത്രിച്ച വാട്ട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിൻമാരിൽ ഒരാളാണ് സൂഫിയാൻ. ഇതുവരെ കവർച്ച ആസൂത്രണ അന്വേഷണം മുന്നോട്ട് പോകുന്നത് ഈ ഫോണിലെ കോൺടാക്ടുകൾ കേന്ദ്രീകരിച്ച് ആയിരുന്നു. ഇനി സൂഫിയാൻ നൽകിയ മൊഴികൾ കൂടി കേസിന്റെ മുന്നോട്ട് പോക്കിൽ നിർണായകം ആകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 02, 2021 12:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരിപ്പൂരിൽ നിന്നും യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി മർദിച്ചു, ലഗേജ് കവർന്നു; റിമാൻഡിലുള്ള ഫിജാസിനും ഷിഹാബിനുമെതിരെ പരാതി