കോലഞ്ചേരി: സില്‍വര്‍ ലൈന്‍(Silverline) പദ്ധതിയ്ക്കെതിരെ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം അരേങ്ങേറുകയാണ്. ഇപ്പോഴിതാ പ്രതിഷേധക്കാര്‍ പിഴുതുമാറ്റിയ സര്‍വേക്കല്ല് തിരികെയിടീച്ചിരിക്കുകയാണ് ഒരു ഭൂവുടമ. തിരുവാണിയൂര്‍ പഞ്ചായത്തിലെ മാമലയില്‍ കോണ്‍ഗ്രസുകാര്‍ പിഴുതു മാറ്റിയ സര്‍വേക്കല്ലാണ് സ്ഥലമുടമ മുല്ലക്കല്‍ സരള രവീന്ദ്രന്റെ പരാതിയെത്തുടര്‍ന്ന് പുനസ്ഥാപിച്ചത്.
തന്റെ സ്ഥലത്ത് അതിക്രമിച്ച് കടന്നാണ് കല്ല് മാറ്റിയതെന്ന് പരാതിയില്‍ പറയുന്നു. ഒടുവില്‍ ചോറ്റാനിക്കര പൊലീസിന്റെ സാന്നിധ്യത്തില്‍ കെ റെയില്‍ അധികൃതര്‍ കല്ല് പുനസ്ഥാപിച്ചു. കെ റെയില്‍ കല്ലിടലനിനെതിരെ കോണ്‍ഗ്രസ്, ബിജെപി പ്രതിഷേധങ്ങള്‍ പ്രദേശത്ത് നടക്കുന്നുണ്ട്.
മാമല എംകെ റോഡിന് സമീപം സ്ഥാപിച്ച കല്ല് വ്യാഴാഴ്ച രാത്രിയാണ് പിഴുതുമാറ്റിയത്. അതേസമയം കെ റെയിലിനെതിരെയുള്ള കോഴിക്കോട്, കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിഷേധത്തില്‍ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പൊലീസ് മര്‍ദനമേറ്റു.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധനങ്ങള്‍ ശക്തമാകുന്നതിനിടെ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തില്‍വ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം കെറെയില്‍ വിഷയത്തില്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്.
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുറ്റപ്പെടുത്തി. 'കോണ്‍ഗ്രസ്, ബിജെപി, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്നത്. കേരളത്തില്‍ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിര്‍ക്കുന്ന ഒരു പ്രതിപക്ഷമുണ്ടാകുന്നത്. സമരക്കാര്‍ക്ക് കല്ല് വേണമെങ്കില്‍ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാല്‍ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി പരിഹസിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.