വടകരയിൽ കെ കെ രമയില്ല; കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തും; മത്സരിക്കുന്നത് 94 സീറ്റുകളില്‍
- Published by:Rajesh V
- news18-malayalam
Last Updated:
യുഡിഎഫ് ഘടകകക്ഷിയായ ഫോർവേർഡ് ബ്ലോക്കിന് നൽകിയ ധർമ്മടം സീറ്റ് കോൺഗ്രസിന് തിരികെ നൽകിയിരുന്നു.
കോഴിക്കോട്: വടകര നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കൺവീനര്‍ എം എം ഹസൻ. നേരത്തെ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെ കെ രമ മത്സരിക്കുകയാണെങ്കിൽ വടകരയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും ആര്‍എംപിക്ക് പിന്തുണ നൽകുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോൺഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. എൻ വേണുവായിരിക്കും വടകരയിൽ ആര്‍എംപി സ്ഥാനാര്‍ത്ഥിയെന്ന് നേരത്തെ വ്യക്തമായിരുന്നെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
യുഡിഎഫ് ഘടകകക്ഷിയായ ഫോർവേർഡ് ബ്ലോക്കിന് നൽകിയ ധർമ്മടം സീറ്റ് കോൺഗ്രസിന് തിരികെ നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് ഫോർവേർഡ് ബ്ലോക്ക് വ്യക്തമാക്കുകയായിരുന്നു. ഇതോടെ കോൺഗ്രസ് ഈ സീറ്റും ഏറ്റെടുത്തു. ഇവിടെയും ഇനി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടതുണ്ട്. വടകര, ധര്‍മ്മടം സീറ്റുകൾ കൂടി കോൺഗ്രസ് ഏറ്റെടുക്കുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 94 സീറ്റുകളിൽ മത്സരിക്കുമെന്ന് ഉറപ്പായി. ഇതിൽ 8 സീറ്റുകളിൽ ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടതായുണ്ട്. കോൺഗ്രസ് പ്രകടനപത്രിക 20 ന് പ്രകാശനം ചെയ്യുമെന്നും യുഡിഎഫ് കൺവീനര്‍ എംഎം ഹസന്‍ അറിയിച്ചു.
advertisement
Also Read- കുറ്റ്യാടിയില്‍ പ്രതിഷേധത്തിന് വഴങ്ങി CPM; കെ പി കുഞ്ഞമ്മദ് കുട്ടി തന്നെ ഇടത് സ്ഥാനാര്‍ഥി
ആര്‍എംപി തീരുമാനം വൈകിട്ട്
വടകരയില്‍ ആര്‍എംപിയുടെ സ്ഥാനാര്‍ഥി ആരെന്ന് വൈകിട്ടോടെ പ്രഖ്യാപനമുണ്ടാവും. കെ കെ രമ മല്‍സരിക്കുകയാണെങ്കില്‍ പിന്തുണക്കാനായിരുന്നു യുഡിഎഫ് തീരുമാനം. എന്നാല്‍, രമ ഇനിയും മല്‍സരത്തിന് സന്നദ്ധത അറിയിച്ചിട്ടില്ല. എന്‍ വേണുവിനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ആര്‍എംപിയില്‍ ശക്തമാണ്. അതേസമയം, യുഡിഎഫ് പിന്തുണയോടെ കെകെ രമ തന്നെ മല്‍സരിക്കണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. എന്നാല്‍, യുഡിഎഫ് പിന്തുണക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയെ ആര്‍എംപി തീരുമാനിക്കട്ടെ എന്നാണ് കെ മുരളീധരന്റേയും ലീഗിന്റെയും നിലപാട്. രമ സ്ഥാനാര്‍ഥിയായാലേ യുഡിഎഫ് പിന്തുണക്കൂ എന്ന മുല്ലപ്പള്ളിയുടെ സമീപനം ശരിയല്ലെന്നും മുരളീധരനും ലീഗും അറിയിച്ചിട്ടുണ്ട്.
advertisement
പിണറായിക്കെതിരെ ഇല്ലെന്ന് ദേവരാജൻ
ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു. ദേവരാജനെ മത്സരിപ്പിക്കാമെന്ന പ്രതീക്ഷയിൽ ധർമടം മണ്ഡലം കോൺഗ്രസ് ഒഴിച്ചിട്ടിരിക്കുകയാണ്. സിപിഎം പിബി അംഗത്തിനെതിരെ ദേശീയ സെക്രട്ടറി മത്സരിക്കേണ്ടെന്ന ഫോർവേഡ് ബ്ലോക്ക് കേന്ദ്രകമ്മിറ്റി നിലപാട് സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ചു. താൻ അല്ലാതെ പാർട്ടിയുടെ മറ്റാരെങ്കിലും മത്സരിച്ചാൽ മതിയെങ്കിൽ അതിനു തയാറാണെന്നും ദേവരാജൻ കോൺഗ്രസ് നേതൃത്വത്തോടു വ്യക്തമാക്കി. ഇതോടെ ധർമടം സീറ്റും ഏറ്റെടുക്കാനാണ് കോൺഗ്രസ് തീരുമാനം.ബിജെപി ഇവിടെ ദേശീയ സമിതിയംഗം സി.കെ.പത്മനാഭനെയാണു പ്രഖ്യാപിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 15, 2021 5:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വടകരയിൽ കെ കെ രമയില്ല; കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തും; മത്സരിക്കുന്നത് 94 സീറ്റുകളില്‍