• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സംഘപരിവാര്‍ എന്ന് പറയാന്‍ സതീശന്‍ പേടിച്ചു, പിണറായി ആഞ്ഞടിച്ചു'; രാഹുൽ വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരെ സിപിഎം അണികൾ

'സംഘപരിവാര്‍ എന്ന് പറയാന്‍ സതീശന്‍ പേടിച്ചു, പിണറായി ആഞ്ഞടിച്ചു'; രാഹുൽ വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരെ സിപിഎം അണികൾ

മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സിപിഎം പ്രവർത്തകർ വലിയതോതിൽ പ്രചരിപ്പിക്കുകയാണ്

  • Share this:

    തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സ്പീക്കറുടെ നടപടി വന്നതിന് പിന്നാലെ അതിശക്തമായ പ്രതിഷേധമാണ് സിപിഎമ്മും ഇടതുപക്ഷവും ഉയർത്തിയത്.  കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഇടതു നേതാക്കൾ രാഹുലിന് തുറന്ന പിന്തുണ പ്രഖ്യാപിച്ച് ആദ്യമേ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി  ഒന്നാം പേജില്‍ തന്നെ രാഹുലിനെ പിന്തുണച്ചും മോദി ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനുവുമായാണ് രംഗത്ത് വന്നത്.

    Also Read- ‘ഞാൻ ഗാന്ധിയാണ്, സവർക്കറല്ല’; മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി

    അതേസമയം രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആദ്യ ഫേസ് ബുക്ക് പോസ്റ്റില്‍ സംഘപരിവാര്‍ എന്നോ ബി ജെ പി എന്നോ മോദിയെന്നോ പരാമര്‍ശിക്കാതിരുന്നത് സിപിഎം അണികൾ സോഷ്യല്‍ മീഡിയയിൽ ആയുധമാക്കിയിരിക്കുകയാണ് ഇപ്പോൾ.

    മുഖ്യമന്ത്രിയാകട്ടെ സംഘപരിവാറിനെതിരെ അതിശക്തമായ ആക്രമണം നടത്തുകയും രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സിപിഎം പ്രവർത്തകർ വലിയതോതിൽ പ്രചരിപ്പിക്കുകയും ചെയ്തു.

    Also Read- ‘രാഹുലിനായി തെരുവില്‍ പ്രതിഷേധിക്കും, ഉപതെരഞ്ഞെടുപ്പ് വന്നാൽ ഇടതുപക്ഷം മത്സരിക്കും’: എം.വി. ഗോവിന്ദൻ

    കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും അതോടൊപ്പം കേരളത്തിലെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയും ചെയ്യുക എന്നതാണ് പിണറായി വിജയനും സിപിഎമ്മും സ്വീകരിച്ച തന്ത്രം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രാഹുലിനായി സിപിഎം തെരുവിലിറങ്ങുമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്. സംഘപരിവാറിനെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിനെക്കാള്‍ ആത്മാര്‍ത്ഥ സിപിഎമ്മിനാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്നാണ് സിപിഎം അണികൾ ഇതെല്ലാം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലും വാട്സാപ്പ് ഗ്രൂപ്പുകളിലും വാദിക്കുന്നത്.

    Published by:Rajesh V
    First published: