ഷഹബാസ് വധത്തിലെ കുറ്റാരോപിതരായ വിദ്യാർഥികളെ പരീക്ഷ കഴിയുന്നതിന് മുമ്പ് വകവരുത്തുമെന്ന് സ്കൂളിലേക്ക് ഊമക്കത്ത്
- Published by:Nandu Krishnan
- news18-malayalam
Last Updated:
താമരശ്ശേരി ജിവിഎച്ച്എസ്എസ് പ്രധാനാധ്യാപകനാണ് ഊമക്കത്ത് ലഭിച്ചത്
താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികളെ എസ്എസ്എൽസി പരീക്ഷ കഴിയുന്നതിനുമുമ്പ് വകവരുത്തുമെന്ന് സ്കൂളിലേക്ക് ഊമക്കത്ത്. കേസിൽ ആദ്യം പിടിയിലായ അഞ്ചു വിദ്യാർത്ഥികളെ പോലീസ് സംരക്ഷണയിൽ എസ്എസ്എൽസി പരീക്ഷ എഴുതിക്കാൻ തീരുമാനിച്ചതിന് തൊട്ടു പിന്നാലെയാണ് താമരശ്ശേരി ജിവിഎച്ച്എസ്എസ് പ്രധാനധ്യാപകന് ഊമക്കത്ത് ലഭിച്ചത്.
വൃത്തിയുള്ള കൈപ്പടയിൽ എഴുതിയ കത്തിൽ കോരങ്ങാട്ടെ വിദ്യാലയത്തിൽ പോലീസ് സുരക്ഷയോടെ ഏതാനും പരീക്ഷയെഴുതാനേ കഴിയൂ എന്നും എസ്എസ്എൽസി പരീക്ഷകൾ പൂർത്തിയാക്കുന്നതിന് മുമ്പ് വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്നും പറയുന്നു.
കത്ത് ലഭിച്ച ഉടൻതന്നെ സ്കൂളുൾ അധികൃതർ താമരശ്ശേരി പോലീസിൽ വിവരമറിയിച്ചു. പോലീസ് അന്വേഷണം തുടങ്ങി. വിദ്യാർത്ഥി സംഘർഷ സാധ്യത കണക്കിലെടുത്ത് അതീവ രഹസ്യമായാണ് അന്വേഷണം. പിടിയിലായ അഞ്ചു വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടുനിന്നു എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ജി.എച്ച്.എസ്.എസിലേക്കും പ്രതിഷേധത്തെത്തുടര്‍ന്ന് അവസാനദിവസം ഒബ്സര്‍വേഷന്‍ ഹോമിലേക്കും മാറ്റുന്നതിന് മുമ്പാണ് കത്തയച്ചതന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.
advertisement
മേൽവിലാസമില്ലാത്ത കത്തിൽ അയച്ച പോസ്റ്റ് ഒഫീസിന്റെ സീലും അവ്യക്തമാണ്. സീൽ പരിശോധിച്ച് എവിടെ നിന്നാണ് കത്തയച്ചിരിക്കുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
താമരശ്ശേരി ഡിവൈ.എസ്.പി സുഷീര്‍, ഇന്‍സ്പെക്ടര്‍ എ.സായൂജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പ്രതികളെ ആദ്യം തന്നെ പിടികൂടിയിരുന്നു.അക്രമാഹ്വാനം നടത്തിയെന്ന് കണ്ടെത്തുന്ന കുറ്റാരോപിതരായ മറ്റ് വിദ്യാര്‍ഥികളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
March 08, 2025 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷഹബാസ് വധത്തിലെ കുറ്റാരോപിതരായ വിദ്യാർഥികളെ പരീക്ഷ കഴിയുന്നതിന് മുമ്പ് വകവരുത്തുമെന്ന് സ്കൂളിലേക്ക് ഊമക്കത്ത്