നടയടച്ച സംഭവം: 15 ദിവസത്തിനകം തന്ത്രി വിശദീകരണം നൽകണം
Last Updated:
തിരുവനന്തപുരം: സ്ത്രീപ്രവേശനത്തെ തുടർന്ന് ശബരിമല നട അടച്ച സംഭവത്തിൽ തന്ത്രിയോട് വിശദീകരണ തേടാൻ ദേവസ്വം ബോഡ് തീരുമാനിച്ചു. ദേവസ്വം ബോർഡിന്‍റെ അനുമതിയില്ലാതെ നടയടച്ചതിനെക്കുറിച്ച് 15 ദിവസത്തിനകം തന്ത്രി വിശദീകരണം നൽകണമെന്ന് ഇന്ന് ചേർന്ന ബോർഡ് യോഗം ആവശ്യപ്പെട്ടു. തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയുടെ അന്തസത്തയക്ക് എതിരെന്നും ദേവസ്വം ബോഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു. ദേവസ്വം ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കോടതി അലക്ഷ്യമാണ്. ഇക്കാര്യം വിശദമാക്കി ദേവസ്വം കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തന്ത്രിയുടെ മറുപടി കേട്ടതിന് ശേഷം ബാക്കി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എ പത്മകുമാര്‍ നടത്തിയത്. സുപ്രീം കോടതി വിധി അനുസരിക്കാന്‍ ബോര്‍ഡിന് ബാധ്യസ്ഥതയുണ്ട്. അത് അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യൂ എന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് യുവതികള്‍ ദര്‍ശനം നടത്തിയത്. പൊലീസ് സുരക്ഷയിൽ മലകയറാൻ ഒരുങ്ങി ആദ്യ ശ്രമം പരാജയപ്പെട്ട ശേഷമാണ് ബിന്ദുവും കനകദുര്‍ഗയും സംഘവും വീണ്ടും സന്നിധാനത്ത് എത്തി ദർശനം നടത്തിയത്. അധികമാരും അറിയാതെ ഇവര്‍ വീണ്ടുമെത്തി ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു.
advertisement
പിന്നീട് ഇത് വാർത്തയായതോടെയാണ് ശുദ്ധിക്രിയ നടത്താൻവേണ്ടി തന്ത്രിയും മേൽശാന്തിയും ചേർന്ന് നടയടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ശുദ്ധിക്രിയയ്ക്കുശേഷമാണ് വീണ്ടും നട തുറന്നത്. ഈ സമയത്ത് ഭക്തരെ ശ്രീകോവിൽ ഭാഗത്തുനിന്ന് ഒഴിപ്പിച്ചിരുന്നു. എന്നാൽ ബോർഡിന്‍റെ അനുമതിയില്ലാതെയാണ് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതെന്നും ദേവസ്വം ബോർഡ് വൃത്തങ്ങൾ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.
ജനുവരി രണ്ടിന് പുലർച്ചെ 3.48ഓടെയാണ് ബിന്ദുവും കനകദുർഗയും ശബരിമല ദർശനം നടത്തിയത്. പൊലീസ് സംരക്ഷണത്തിലാണ് തങ്ങൾ ദർശനം നടത്തിയതെന്നും ഇവർ പറഞ്ഞിരുന്നു. ഇവർ ദർശനം നടത്തിയ വാർത്ത പുറത്തുവന്നതോടെ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി കഴിഞ്ഞ ദിവസം ഹർത്താലും നടത്തിയിരുന്നു. ബിജെപിയും ഹൈന്ദവസംഘടനകളും പിന്തുണച്ച ഹർത്താലിലും വ്യാപക അക്രമമാണ് ഉണ്ടായത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2019 4:39 PM IST