നടപ്പന്തലിലെ നിയന്ത്രണങ്ങളിൽ നിരീക്ഷണസമിതിക്ക് അതൃപ്തി
Last Updated:
കൊച്ചി: ശബരിമല നടപ്പന്തലിലെ നിയന്ത്രണങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി. പുല്ലുമേട്ടിൽ നിന്ന് എത്തുന്ന തീർത്ഥാടകർക്ക് സന്നിധാനത്തേക്ക് കടക്കാനുള്ള വഴി തടഞ്ഞത് ശരിയായില്ലെന്ന് സമിതിയംഗം ഡിജിപി എ ഹേമചന്ദ്രൻ പറഞ്ഞു. അതേസമയം സന്നിധാനത്ത് പൊലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഡിജിപി ഹേമചന്ദ്രൻ പൊലീസിന്റെ നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. പുല്ലുമേട്ടിൽ നിന്ന് തീർത്ഥാടകർ 108 പടി ഇറങ്ങിയാണ് സന്നിധാനത്തേക്ക് എത്തുന്നത്. പടി ഇറങ്ങിയ ശേഷം ഇടത്തോട്ട് തിരിഞ്ഞ് നടപ്പന്തലിൽ എത്തുന്ന തീർത്ഥാടകർക്ക് നേരിട്ട് സന്നിധാനത്ത് എത്താം. വർഷങ്ങളായി ഈ രീതിയിലാണ് തീർത്ഥാടകർ പുല്ലുമേട് വഴി വരുന്നത്. എന്നാൽ സുരക്ഷാ ക്രമീകരണങ്ങളുടെ പേരുപറഞ്ഞ് ഈ വഴി പൊലീസ് അടച്ചു. സന്നിധാനത്ത് അപകടമുണ്ടാകാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ഇടമാണ് പുല്ലുമേട്ടിലേക്കുള്ള വഴി. മകരവിളക്ക് ദിവസം ഈ ഭാഗത്തെ സുരക്ഷാ ചുമതല ദേശീയ ദുരന്ത നിവാരണ സേനയ്ക്കാണ്.
advertisement
തിരക്കിനിടയിൽ ഒരാൾ വീണാൽ പോലും വലിയൊരു ദുരന്തത്തിലേക്ക് ഈ മേഖല വഴിമാറുമെന്നാണ് വിലയിരുത്തൽ. അവിടെയാണ് യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്. പുല്ലുമേട്ടിൽ നിന്ന് വലിയൊരു സംഘം തീർത്ഥാടകരെത്തിയാൽ ഏത് രീതിയിൽ നിയന്ത്രിക്കുമെന്ന് ചോദിച്ച ഡിജിപി, തടസം ഉടൻ നീക്കാനും ആവശ്യപ്പെട്ടു.
advertisement
തുടർന്ന് ചേർന്ന പൊലീസ് ഉന്നതതല യോഗത്തിൽ ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങൾ ഐജി ബൽറാം കുമാർ ഉപാധ്യായ ഡിജിപി ഹേമചന്ദ്രനോട് വിശദീകരിച്ചു. ശബരിമലയിലേക്ക് കൂടുതൽ സ്ത്രീകൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷയൊരുക്കാനും യോഗത്തിൽ തീരുമാനമായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2019 3:41 PM IST


